തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പിനെ കേവലമൊരു മത്സരമായല്ല, ദൗത്യമായാണ് കണക്കാക്കുന്നതെന്ന് തിരുവനന്തപുരം എൻഡിഎ സ്ഥാനാർത്ഥി രാജീവ് ചന്ദ്രശേഖർ. ഈ തിരഞ്ഞെടുപ്പിൽ തികഞ്ഞ ആത്മവിശ്വാസമുണ്ടെന്നും തിരുവനന്തപുരത്ത് മാദ്ധ്യമങ്ങളെ കാണുന്നതിനിടെ അദ്ദേഹം പറഞ്ഞു.
ഭാരത് മാതാ കീ ജയ് മുദ്രാവാക്യത്തിന്റെ അവകാശം മുസൽമാന് അവകാശപ്പെട്ടതാണെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ പരാമർശത്തെക്കുറിച്ച് മാദ്ധ്യമപ്രവർത്തകർ ഉന്നയിച്ച ചോദ്യത്തിനും അദ്ദേഹം മറുപടി നൽകി. “1947-48 കാലഘട്ടത്തിൽ ഭാരതത്തിന് വേണ്ടി ജീവത്യാഗം ചെയ്ത ആദ്യ ഓഫീസർ ഒരു മുസൽമാനായിരുന്നു. ബ്രിഗേഡിയർ മുഹമ്മദ് ഉസ്മാൻ എന്ന വ്യക്തിയായിരുന്നു അത്. ഈ രാജ്യത്ത് എല്ലാ മതവിഭാഗങ്ങളിലും ദേശാഭിമാനികളുണ്ട്. അതിൽ ഹിന്ദുവും മുസ്ലീമും ക്രിസ്ത്യനുമെല്ലാം ഉൾപ്പെടുന്നു. തിരഞ്ഞെടുപ്പ് സമയത്ത് ഒരു സർക്കാർ സംസാരിക്കേണ്ട വിഷയങ്ങളെല്ലാം വിസ്മരിച്ച്, ആരാണ് ‘ഭാരത് മാതാ കീ ജയ് വിളിച്ചത്’ എന്നുപറഞ്ഞ് തർക്കിക്കുകയാണ് പിണറായി സർക്കാർ. കഴിഞ്ഞ എട്ട് വർഷം ജനങ്ങൾക്കായി എന്ത് വികസനം കൊണ്ടുവന്നുവെന്ന് വിശദീകരിക്കുകയെന്നതാണ് എൽഡിഎഫ് സർക്കാരിന്റെ കടമ. എന്നാൽ തിരഞ്ഞെടുപ്പുമായി യാതൊരു ബന്ധവുമില്ലാത്ത കാര്യങ്ങൾ ചർച്ചയാക്കി യഥാർത്ഥ വിഷയങ്ങൾക്ക് മുകളിൽ പുകമറ സൃഷ്ടിക്കുകയാണ് പിണറായി വിജയൻ.
ജനങ്ങൾക്ക് വേണ്ടത് വികസനവും പുരോഗതിയും തൊഴിലും നിക്ഷേപ സാധ്യതകളുമാണ്. അവർക്ക് ശുദ്ധജലം എത്തിക്കാനാവുന്നുണ്ടോ, കടലാക്രമണത്തിന് പരിഹാരം കാണാൻ സാധിക്കുന്നുണ്ടോ എന്നുള്ളതിന് ഉത്തരം കൊടുക്കാനാണ് സർക്കാർ ശ്രമിക്കേണ്ടത്. അതല്ലാതെ ‘ഭാരത് മാതാ കീ ജയ്’ മുദ്രാവാക്യത്തിന്റെ ക്രഡിറ്റ് ആരെടുക്കുമെന്നതിലുള്ള തർക്കത്തിന് ഇവിടെ യാതൊരു പ്രസക്തിയുമില്ല. സംസാരിച്ചേ മതിയാകൂവെന്നാണെങ്കിൽ ഭാരത് മാതാ കീ ജയ്, ജയ്ഹിന്ദ് എന്നെല്ലാം മടികൂടാതെ പറയാൻ പിണറായി വിജയൻ തയ്യാറാകട്ടെ”- രാജീവ് ചന്ദ്രശേഖർ പറഞ്ഞു. തന്നെ കമ്യൂണിസ്റ്റ് വിരുദ്ധനെന്നോ മാർക്സിസ്റ്റ് വിരുദ്ധനെന്നോ എൽഡിഎഫിന് വിശേഷിപ്പിക്കാം. എന്നാൽ വർഗീയവാദിയെന്ന് വിളിച്ച പിണറായി വിജയന്റെ പരാമർശം ഒരു കാരണവശാലും അംഗീകരിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഇഡി, സിബിഐ എന്നീ ഏജൻസികളുടെ അന്വേഷണത്തിൽ വീഴ്ചയുള്ളതായി പരാതിയുണ്ടെങ്കിൽ ആർക്കും കോടതിയെ സമീപിക്കാനുള്ള അവകാശമുണ്ട്. തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചുവെന്ന് കരുതി അന്വേഷണം നടത്താൻ പാടില്ലെന്ന് പറയുന്നതിൽ അടിസ്ഥാനമില്ലെന്നും രാജീവ് ചന്ദ്രശേഖർ വ്യക്തമാക്കി.