കൊച്ചി: ഇഡി സമൻസിനെ ചോദ്യം ചെയ്ത് തോമസ് ഐസക്ക്. വിളിക്കുമ്പോൾ പോയില്ലെങ്കിലെന്താ മൂക്കിപ്പൊടിയാക്കുമോ? ഇവിടെ ആർക്കും ഇഡിയെ പേടിയില്ല, ഭീഷണിയൊക്കെ വടക്കേ ഇന്ത്യയിൽ പോയി നോക്കിയാൽ മതി എന്നായിരുന്നു തോമസ് ഐസകിന്റെ പ്രതികരണം. മാസാല ബോണ്ട് കേസിൽ വീണ്ടും ഇഡി സമൻസ് പുറപ്പെടുവിച്ചതിന് പിന്നാലെയായിരുന്നു ഇത്തരത്തിലുള്ള പ്രതികരണം.
തെരഞ്ഞെടുപ്പ് കാലത്ത് തനിക്കെതിരെ ദുഷ്പ്രചരണം നടത്താനാണ് ഇത്തരത്തിലൊരു നീക്കമെന്നാണ് തോമസ് ഐസക്കിന്റെ വാദം.ഏപ്രിൽ രണ്ടിന് ഹാജരാകണമെന്നാണ് ഇഡി സമൻസിൽ ആവശ്യപ്പെട്ടിരിക്കുന്നത്. കോടതിയുടെ പരിഗണനയിലിരിക്കുന്ന കാര്യമായതിനാൽ ഇക്കാര്യത്തിൽ താൻ കൂടുതൽ സംസാരിക്കാനില്ലെന്നും തോമസ് ഐസക് പറഞ്ഞു. നേരത്തെ ആറ് തവണ ഇഡി സമൻസ് അയച്ചിട്ടും തോമസ് ഐസക്ക് ഹാജരായിരുന്നില്ല.
ഇന്ന് കോടതിയിൽ തന്റെ അഭിഭാഷകൻ ഇക്കാര്യം ധരിപ്പിച്ചിട്ടുണ്ട്. കോടതി 21 വരെ ഇത് പരിഗണനയിൽ വച്ചിരിക്കുകയാണ്. ഇപ്പോൾ എന്തിനാണ് തന്നെ ഇഡി വിളിപ്പിച്ചിരിക്കുന്നതെന്ന് മനസിലായിട്ടില്ല. ഇത് പൂർണമായും രാഷ്‌ട്രീയപ്രേരിതമാണ്. ഈ തെരഞ്ഞെടുപ്പ് കാലത്ത് തനിക്കെതിരെ ദുഷ്പ്രചരണം നടത്താനാണ് പലരും ഉദ്ദേശിക്കുന്നതെന്നും തോമസ് ഐസക്ക് പറഞ്ഞു.