ന്യൂഡൽഹി: അമേഠിയിലെ സ്ഥാനാർത്ഥിത്വം വൈകുന്നതിൽ കോൺഗ്രസിനെതിരെ പരിഹാസവുമായി കേന്ദ്രമന്ത്രി സ്മൃതി ഇറാനി. കോൺഗ്രസിന് അമേഠിയിൽ മത്സരിക്കുന്നതിന് ഭയമാണെന്നും ആദ്യമായാണ് സ്ഥാനാര്ത്ഥി പ്രഖ്യാപനം ഇത്രയും വൈകുന്നതെന്നും സ്മൃതി ഇറാനി ചൂണ്ടിക്കാട്ടി. കോൺഗ്രസാണ് അധികാരത്തിൽ ഇരുന്നതെങ്കിൽ ഇപ്പോഴും രാമക്ഷേത്രം ജനങ്ങൾക്കായി തുറന്ന് നൽകില്ലെന്നും കേന്ദ്രമന്ത്രി വ്യക്തമാക്കി. ടൈംസ് നൗവിന്റെ ഉച്ചകോടിയിൽ സംസാരിക്കുകയായിരുന്നു കേന്ദ്രമന്ത്രി.
ചരിത്രത്തിലാദ്യമായി അമേഠിയിൽ കോൺഗ്രസ് തോൽക്കുന്നത് 2019-ലാണ്. അന്ന് വിജയം നേടുന്നതിനായി മണ്ഡലത്തിൽ പ്രിയങ്കയും രാഹുലും സജീവമായി പ്രചാരണവും നടത്തി. എന്നാൽ, വിപരീതഫലമാണ് അവർക്ക് ലഭിച്ചത്. ഭാരത് ജോഡോ യാത്രയുമായി അടുത്തിടെ രാഹുൽ അമേഠിയിൽ എത്തിയിരുന്നു. പക്ഷെ, ജനങ്ങൾ അത് ശ്രദ്ധിച്ചതുപോലുമില്ല. രാഹുൽ വീണ്ടും വയനാട്ടിൽ മത്സരിക്കുന്നത് അധികാരത്തിൽ നിന്നും കോൺഗ്രസ് വീണു എന്നതിന്റെ സൂചനയാണെന്നും സമൃതി ഇറാനി പരിഹസിച്ചു.
അമേഠിയിൽ മത്സരിക്കാൻ കോൺഗ്രസിന് ആരെയെങ്കിലും കണ്ടെത്താൻ കഴിയുമോ? ഇതാദ്യമായാണ് അമേഠിയിൽ സ്ഥാനാർത്ഥിയെ പ്രഖ്യാപിക്കാൻ കോൺഗ്രസ് ഭയപ്പെടുന്നത്. ഈ വർഷത്തെ തെരഞ്ഞെടുപ്പിൽ ബിജെപി 400 സീറ്റും നേടും. 400-ാമത്തെ സീറ്റ് അമേഠിയിലേത് ആയിരിക്കും. ഞങ്ങൾ ജനങ്ങൾക്ക് വീടുകൾ നിർമ്മിച്ചു നൽകി, നാല് ലക്ഷം കുടുംബങ്ങൾക്ക് ശൗചാലയവും 12 ലക്ഷം പേർക്ക് ടാപ്പ് വാട്ടർ കണക്ഷനും നൽകിയിട്ടുണ്ട്. പുതിയ മെഡിക്കൽ കോളേജുകൾ സ്ഥാപിച്ചു. പഴയതിൽ പുതിയ മെഡിക്കൽ ഉപകരണങ്ങൾ സജ്ജീകരിച്ചു. ഈ പ്രസ്താവനയെ നിങ്ങൾ അഹങ്കാരമായി തെറ്റിദ്ധരിക്കരുതെന്നും കേന്ദ്രമന്ത്രി പറഞ്ഞു.
കേന്ദ്രത്തിൽ ഗാന്ധിയോ കോൺഗ്രസോ ആണ് അധികാരത്തിൽ ഇരുന്നതെങ്കിൽ അയോദ്ധ്യ രാമക്ഷേത്രം ഇപ്പോഴും ജനങ്ങൾക്കായി തുറന്ന് നൽകില്ലായിരുന്നു. അധികാരത്തിൽ ഇരുന്ന സമയത്ത് ശ്രീരാമന്റെ അസ്തിത്വം കോൺഗ്രസ് നിഷേധിച്ചിട്ടുമുണ്ട്. ആർട്ടിക്കിൾ 370 പ്രകാരമുള്ള പ്രത്യേക ഭരണഘടനാ പദവികൾ ജമ്മു കാശ്മീരിൽ നിന്ന് പിൻവലിക്കാൻ പോലും കോൺഗ്രസിനെകൊണ്ട് സാധിക്കില്ലായിരുന്നെന്നും സ്മൃതി ഇറാനി വിമർശിച്ചു.