മുംബൈ ഭീകരാക്രമണ സമയത്ത് സ്വന്തം സുരക്ഷ പോലും പണയപ്പെടുത്തി ഭീകരരെ നിർഭയം നേരിട്ട ഹീറോ. സാധാരണക്കാരെ മനുഷ്യകവചമാക്കി നിരപരാധികളെ കൊന്നൊടുക്കിയ കൊടുംഭീകരൻ അജ്മൽ കസബിനെ ജീവനോടെ പിടികൂടുന്നതിൽ ഉൾപ്പെടെ നിർണായക പങ്കുവഹിച്ച ധീരനായ ഉദ്യോഗസ്ഥൻ. എൻഐഎയുടെ തലപ്പത്തേക്ക് നിയോഗിക്കപ്പെട്ട ഡോ.സദാനന്ദ് വസന്ത് ദത്തെ എന്ന മഹാരാഷ്‌ട്ര കേഡർ ഐപിഎസ് ഓഫീസറെ രാജ്യമറിയുന്നത് ഈ സംഭവത്തിന് ശേഷമാണ്.
ഒടുവിൽ ആ ധീരതയ്‌ക്ക് രാജ്യം രാഷ്‌ട്രപതിയുടെ പൊലീസ് മെഡൽ നൽകി ആദരിച്ചു. ഒരു കാലത്ത് സ്വന്തം കുടുംബത്തിന് കൈത്താങ്ങാകാൻ പത്രം വിറ്റു നടന്ന ഭൂതകാലമുണ്ട് ഡോ.സദാനന്ദ് വസന്ത് ദത്തെയ്‌ക്ക്. അവിടെ നിന്ന് രാജ്യത്തെ തന്ത്രപ്രധാന കുറ്റാന്വേഷണ ഏജൻസിയായ എൻഐഎയുടെ തലപ്പത്തേക്ക് അദ്ദേഹത്തെ എത്തിച്ചത് നിശ്ചയദാർഢ്യവും ജോലിയിലെ ആത്മസമർപ്പണവുമാണ്.
തന്റെ കരിയറിലെ ഏറ്റവും വെല്ലുവിളി നിറഞ്ഞ സംഭവമെന്നാണ് മുംബൈ ഭീകരാക്രമണത്തെക്കുറിച്ച് സദാനന്ദ് വസന്ത് പിന്നീട് പല അഭിമുഖങ്ങളിലും ചൂണ്ടിക്കാട്ടിയത്. ജീവിതത്തിലൊരിക്കലും ആ ദിവസം മറക്കാനാകില്ലെന്നും, കഴിവിനനുസരിച്ച് പരമാവധി ചെയ്യാൻ ശ്രമിച്ചിരുന്നതായും അദ്ദേഹം തുറന്നുപറഞ്ഞിരുന്നു. ആക്രമണ വിവരം അറിഞ്ഞ് സ്ഥലത്തെത്തിയ ആദ്യ പൊലീസ് സംഘത്തിൽ സദാനന്ദ് വസന്ത് ദത്തെയും ഉണ്ടായിരുന്നു. ഒടുവിൽ ഭീകരരെ വധിച്ച് കസബിനെ ജീവനോടെ പിടികൂടി മുംബൈയെ സുരക്ഷിതമാക്കിയ ശേഷമായിരുന്നു അദ്ദേഹം വിശ്രമിച്ചത്.
സ്ത്രീകൾക്കും കുട്ടികൾക്കുമായുള്ള കാമ ആശുപത്രിയിൽ ഭീകരർ ബന്ദികളാക്കിയവരെ സദാനന്ദ് വസന്തയുടെ നേതൃത്വത്തിലാണ് സുരക്ഷിതമായി പുറത്തെത്തിച്ചത്. ബന്ദികളെ മനുഷ്യകവചമാക്കി സുരക്ഷാസേനയെ പ്രതിരോധത്തിലാക്കാനുളള ഭീകരരുടെ തന്ത്രം പൊളിച്ചതും ഈ നീക്കമായിരുന്നു.
മഹാരാഷ്‌ട്ര കേഡറിലെ 1990 ബാച്ച് ഐപിഎസ് ഉദ്യോഗസ്ഥനായ സദാനന്ദ് വസന്ത് ദത്തെ, ദിനകർ ഗുപ്തയുടെ പിൻഗാമിയായിട്ടാണ് എൻഐഎയുടെ തലപ്പത്ത് എത്തുന്നത്. നിലവിൽ മഹാരാഷ്‌ട്ര തീവ്രവാദ വിരുദ്ധ സ്‌ക്വാഡ് മേധാവിയാണ് ഇദ്ദേഹം. എൻഐഎ നേതൃസ്ഥാനത്ത് 2026 ഡിസംബർ 31 വരെയായിരിക്കും സദാനന്ദ് വസന്തിന്റെ കാലാവധി.
മഹാരാഷ്‌ട്ര എടിഎസിൽ പ്രവർത്തിക്കവേ പല കുപ്രസിദ്ധ കുറ്റവാളികളെയും അദ്ദേഹം നിയമത്തിന് മുൻപിലെത്തിച്ചിരുന്നു. ചാരവൃത്തി നടത്തിയതിന് പൂനെയിലെ ഡിആർഡിഒ ശാസ്ത്രജ്ഞൻ പ്രദീപ് കുരുൽക്കറെ അറസ്റ്റ് ചെയ്തതുൾപ്പെടെ നിർണായകമായ നിരവധി ഇടപെടലുകൾ അദ്ദേഹം നടത്തി. മുംബൈ ക്രൈംബ്രാഞ്ചിന്റെ തലപ്പത്തായിരിക്കുമ്പോൾ രവി പൂജാരിയുടെ നേതൃത്വത്തിലുളള അധോലോക സംഘത്തെ മുംബൈയിൽ നിന്നും തുടച്ചുനീക്കാൻ മുന്നിൽ നിന്നതും ഡോ.സദാനന്ദ് വസന്ത് ദത്തെയാണ്.
സിബിഐ ഡെപ്യൂട്ടി ഇൻസ്പെക്ടർ ജനറലായും സിആർപിഎഫ് ഇൻസ്പെക്ടർ ജനറലായും സേവനം അനുഷ്ഠിച്ചിട്ടുണ്ട്. മുംബൈയിലെ വിവിധ സ്ഥലങ്ങളിൽ പൊലീസ് കമ്മീഷണറായും സദാനന്ദ് വസന്ത് ദത്തെ പ്രവർത്തിച്ചിട്ടുണ്ട്. തീവ്രവാദ വിരുദ്ധ പ്രവർത്തനങ്ങളിലെ അനുഭവസമ്പത്തും, ട്രാക്ക് റെക്കോർഡും വിലയിരുത്തിയാണ് എൻഐഎയുടെ മേധാവി എന്ന പുതിയ റോളിലേക്ക് സദാനന്ദ് വസന്തിനെ നിയോഗിക്കാൻ തീരുമാനിച്ചത്.