ന്യൂഡൽഹി : ലോക്സഭാ തെരഞ്ഞെടുപ്പിന് മുമ്പ് കോൺഗ്രസ് ഓരോ ദിവസവും തിരിച്ചടികൾ നേരിടുകയാണ്. ഇപ്പോഴിതാ കോൺഗ്രസിൽ നിന്ന് രാജി വച്ച് ഏറ്റവും ധനികയായ വനിതയും , ഒപി ജിൻഡാൽ ഗ്രൂപ്പിന്റെ ചെയർമാനുമായ സാവിത്രി ജിൻഡാൽ . മകൻ നവീൻ ജിൻഡാൽ അടുത്തിടെ കോൺഗ്രസ് വിട്ട് ബിജെപിയിൽ ചേർന്നിരുന്നു. പിന്നാലെയാണ് സാവിത്രി ജിൻഡാലിന്റെ രാജി. ഇത്തരമൊരു സാഹചര്യത്തിൽ സാവിത്രി ജിൻഡാലും ബിജെപിയിൽ ചേരുമെന്ന അഭ്യൂഹങ്ങൾ പരക്കുന്നുണ്ട്. എന്നാൽ, ഇത് സംബന്ധിച്ച് ഔദ്യോഗിക പ്രസ്താവനകളൊന്നും ഇതുവരെ വന്നിട്ടില്ല.
സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ എക്സിലൂടെയാണ് രാജിക്കാര്യം സാവിത്രി ജിൻഡാൽ അറിയിച്ചത്. “ഞാൻ 10 വർഷം എംഎൽഎയായി ഹിസാറിലെ ജനങ്ങളെ പ്രതിനിധീകരിച്ചു, മന്ത്രിയെന്ന നിലയിൽ ഹരിയാന സംസ്ഥാനത്തെ നിസ്വാർത്ഥമായി സേവിച്ചു. ഹിസാറിലെ ജനങ്ങൾ എന്റെ കുടുംബമാണ്, എന്റെ കുടുംബത്തിന്റെ ഉപദേശപ്രകാരം ഞാൻ പ്രാഥമിക അംഗത്വത്തിൽ നിന്ന് രാജി വയ്ക്കുന്നു. ഇന്ന് ഞാൻ കോൺഗ്രസിൽ നിന്ന് രാജിവെക്കുകയാണ്. പിന്തുണച്ചതിന് കോൺഗ്രസ് നേതൃത്വത്തോടും എനിക്ക് എപ്പോഴും പിന്തുണയും ബഹുമാനവും നൽകിയ എന്റെ എല്ലാ സഹപ്രവർത്തകരോടും ഞാൻ എപ്പോഴും നന്ദിയുള്ളവളായിരിക്കും.“ സാവിത്രി ജിൻഡാൽ കുറിച്ചു.
ബ്ലൂംബെർഗ് ബില്യണയേഴ്സ് ഇൻഡക്സ് പ്രകാരം രാജ്യത്തെ ഏറ്റവും ധനികയായ വനിതയാണ് സാവിത്രി ജിൻഡാൽ. മുകേഷ് അംബാനി, ഗൗതം അദാനി തുടങ്ങിയ സമ്പന്നർക്കൊപ്പം രാജ്യത്തെ ഏറ്റവും വലിയ 5 സമ്പന്നരുടെ കൂട്ടത്തിൽ സാവിത്രി ജിൻഡാലും ഉൾപ്പെടുന്നു. സാവിത്രി ജിൻഡാലിന്റെ ആകെ സമ്പത്ത് 30 ബില്യൺ ഡോളറാണ്, അതായത് ഏകദേശം 2.5 ലക്ഷം കോടി രൂപ.