തിരുവനന്തപുരം: കേരളത്തിന്റെ ധനകാര്യ മാനേജ്മെന്റിനെ രൂക്ഷമായി വിമർശിച്ച് കേന്ദ്ര ധനമന്ത്രി നിർമലാ സീതാരാമൻ. കേരളത്തിന് നൽകേണ്ട വിഹിതം കേന്ദ്രം പൂർണ്ണമായി നൽകിയെന്ന് വ്യക്തമാക്കിയ നിർമലാ സീതാരാമൻ, ഇടതുസർക്കാർ ധനകാര്യ മാനേജ്മെന്റിൽ വരുത്തിയ പാളിച്ചകളാണ് സാമ്പത്തിക പ്രതിസന്ധിക്ക് ഇടയാക്കിയതെന്ന് ചൂണ്ടിക്കാട്ടി. ജനം ടിവി ചീഫ് എഡിറ്റർ പ്രദീപ് പിള്ളയുമായി നടത്തിയ അഭിമുഖത്തിലാണ് സംസ്ഥാന സർക്കാരിന്റെ കുപ്രചാരണങ്ങളെ ധനമന്ത്രി തുറന്നു കാട്ടിയത്.
സംസ്ഥാനം കേന്ദ്രത്തിനെതിരെ നിരന്തരം കോടതിയെ സമീപിക്കുകയും വ്യാജ പ്രചാരണം അഴിച്ചുവിടുകയും ചെയ്യുന്ന സാഹചര്യത്തിലാണ് ധനമന്ത്രിയുടെ പ്രതികരണം.
സംസ്ഥാന സർക്കാരിനെ കേന്ദ്രം ശ്വാസം മുട്ടിക്കുന്നുവെന്ന പ്രചാരണത്തിന് വിശദമായ മറുപടിയാണ് മന്ത്രി നൽകിയത്.
ഒരു സംസ്ഥാനത്തിനും പ്രത്യേക പരിഗണന നൽകുന്നതും അവഗണിക്കുന്നതും കേന്ദ്രത്തിന്റെ നയമല്ല. ധനകാര്യ മാനേജ്മെന്റിന്റെ അഭാവം മൂലം നിരവധി പദ്ധതികളാണ് കേരളത്തിന് നഷ്ടപ്പെടുന്നത്. ശമ്പളം പോലുള്ള നിത്യചെലവുകൾക്ക് ഫണ്ട് സ്വരൂപിക്കാൻ പോലും കേരളത്തിന് സാധിക്കുന്നില്ല. ഇതാണ് ശമ്പളം വൈകുന്നതിലേക്കും ക്ഷേമ പെൻഷൻ മുടങ്ങുന്നതിലേക്കും നിർമ്മാണ പ്രവർത്തനങ്ങൾ സ്തംഭിക്കുന്നതിലേക്കും നയിച്ചതെന്ന് ധനമന്ത്രി പറഞ്ഞു.
ധനകാര്യ മാനേജ്മെന്റിലെ പാളിച്ചകൾ ചൂണ്ടിക്കാട്ടി മാർഗ്ഗനിർദ്ദേശങ്ങൾ നൽകാൻ കേന്ദ്ര സർക്കാർ തയ്യാറാണ്. എന്നാൽ അത്തരത്തിലുള്ള ഒരു ശ്രമവും നടത്താതെ കേന്ദ്രസർക്കാരിനെ വിമർശിക്കുകയും എതിർക്കുകയും ചെയ്യുന്നത് രാഷ്ട്രീയ ലക്ഷ്യങ്ങൾ വെച്ചുകൊണ്ടാണ്. ഒരു സംസ്ഥാനത്തോടും കേന്ദ്രത്തിന് ചിറ്റമ്മ നയം ഇല്ലെന്നും മന്ത്രി അസന്നിഗ്ദമായി വ്യക്തമാക്കി.
കേന്ദ്രം അനുവദിക്കുന്ന തുകയുടെ കൃത്യമായ രേഖകളോ കംപ്ലീഷൻ സർട്ടിഫിക്കറ്റോ സംസ്ഥാനം സമയബന്ധിതമായി നൽകാത്തത് മൂലം തുടർ ഫണ്ട് പോലും മുടങ്ങുകയാണെന്ന്, യുജിസി റൂസാ ഫണ്ടിന്റെ വിഷയം ചൂണ്ടിക്കാട്ടി മന്ത്രി പറഞ്ഞു. സംസ്ഥാനം ചെലവാക്കിയതിന് ശേഷം റീ-ഇമ്പേഴ്സ് ചെയ്യുന്ന രീതിക്ക് പകരം ആദ്യമേ തുക നൽകണമെന്നൊണ് കേരളത്തിന്റെ ആവശ്യം. ഇത്തരത്തിൽ നിയമപരമല്ലാത്ത ആവശ്യങ്ങളാണ് സംസ്ഥാനം ഉന്നയിക്കുന്നത്.
കിഫ്ബിയുടെ പ്രവർത്തന രീതിയിൽ കടുത്ത അതൃപ്തി പ്രകടിപ്പിച്ച നിർമലാ സീതാരാമൻ, സംസ്ഥാന സർക്കാരിന്റെ ബാധ്യതയിൽ എന്തുകൊണ്ടാണ് കിഫ്ബിയെ ഉൾപ്പെടുത്തിയതെന്നും വിശദമാക്കി. നിയമസഭ പാസാക്കിയെടുത്ത തുക ചെലവഴിക്കുന്ന രീതിയല്ല കിഫ്ബിയുടെ പ്രവർത്തനം. അതുകൊണ്ട് സ്വാഭാവികമായി തന്നെ അതിനെ സംസ്ഥാനത്തിന്റെ കടമായി കണക്കാക്കേണ്ടി വരും. കിഫ്ബി എത്ര ബാധ്യത വിളിച്ച് വരുത്തുമെന്ന ധാരണ പോലും സംസ്ഥാന സർക്കാരിനില്ലെന്നും നിർമലാ സീതാരാമൻ പറഞ്ഞു.