ന്യൂഡൽഹി: രാജ്യത്തിന്റെ ആഭ്യന്തര കാര്യങ്ങളിൽ ഇടപെടരുതെന്ന് അമേരിക്കയ്ക്ക് വീണ്ടും താക്കീത് നൽകി വിദേശകാര്യ മന്ത്രാലയം. മദ്യനയക്കേസിൽ അരവിന്ദ് കെജ്രിവാളിന്റെ അറസ്റ്റുമായി ബന്ധപ്പെട്ട് അമേരിക്ക നടത്തിയ പരാമർശത്തിലാണ് ഭാരതം എതിർപ്പും പ്രതിഷേധവും ആവർത്തിച്ച് രേഖപ്പെടുത്തിയത്. യുഎസ് എംബസി ഡെപ്യൂട്ടി അംബാസഡർ ഗ്ലോറിയ ബെർബെനയെ കഴിഞ്ഞ ദിവസം വിളിച്ചുവരുത്തി ഇന്ത്യ താക്കീത് നൽകിയിരുന്നു. ഇതിന് ശേഷം വീണ്ടും കെജ്രിവാൾ വിഷയത്തിൽ അഭിപ്രായം പറഞ്ഞ് അമേരിക്ക പ്രസ്താവന നടത്തിയതോടെയാണ് ഇന്ത്യയുടെ ആവർത്തിച്ചുള്ള മുന്നറിയിപ്പ്.
”ഇന്നലെ യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് നടത്തിയ പരാമർശത്തിൽ യുഎസ് എംബസിയിലെ മുതിർന്ന ഉദ്യോഗസ്ഥയെ വിളിച്ചുവരുത്തി രാജ്യം ശക്തമായ എതിർപ്പും പ്രതിഷേധവും അറിയിച്ചിരുന്നു. ഇന്ത്യയുടെ ആഭ്യന്തര കാര്യങ്ങളിൽ അനാവശ്യ ഇടപെടലാണ് അമേരിക്ക നടത്തിയത്. ഭാരതത്തിലെ തെരഞ്ഞെടുപ്പുകളെക്കുറിച്ചും നിയമനടപടികളെക്കുറിച്ചും മറ്റൊരു രാജ്യം അഭിപ്രായ പ്രകടനം നടത്തേണ്ട ആവശ്യമില്ല.
നിയമവാഴ്ച നിലനിൽക്കുന്ന ഏറ്റവും കരുത്തുറ്റ ജനാധിപത്യ രാജ്യങ്ങളിലൊന്നാണ് ഇന്ത്യ. നിയമാനുസൃതമായാണ് എല്ലാ കാര്യങ്ങളും ഇവിടെ പരിഗണിക്കപ്പെടുന്നത്. ബാഹ്യ ഇടപെടലിൽ നിന്ന് ഇന്ത്യയുടെ ജനാധിപത്യത്തെ സംരക്ഷിക്കാൻ കേന്ദ്രസർക്കാർ പ്രതിജ്ഞാബദ്ധരാണ്. പരസ്പര ബഹുമാനവും ധാരണയുമാണ് അന്താരാഷ്ട്ര ബന്ധങ്ങളുടെ അടിത്തറ. ഇത്തരം അനാവശ്യ ഇടപെടലുകൾ രാജ്യങ്ങൾ തമ്മിലുള്ള ബന്ധം ശിഥിലമാക്കും.” വിദേശകാര്യ വക്താവ് രൺധീർ ജയ്സ്വാൾ പറഞ്ഞു.
കെജ്രിവാളിന്റെ അറസ്റ്റ് ഉൾപ്പടെയുള്ള നടപടികൾ തങ്ങൾ സൂക്ഷ്മമായി നിരീക്ഷിക്കുന്നത് തുടരുമെന്നായിരുന്നു യു.എസ് വിദേശകാര്യ വക്താവ് മാത്യു മില്ലർ പറഞ്ഞത്. ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിച്ചതിനെ തുടർന്ന് തെരഞ്ഞെടുപ്പ് പ്രചാരണം ബുദ്ധിമുട്ടിലായെന്ന കോൺഗ്രസ് ആരോപണം ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്നും അമേരിക്ക ചൂണ്ടിക്കാട്ടിയിരുന്നു.
നേരത്തെ, ഇതേ വിഷയത്തിൽ അമേരിക്ക പ്രതികരിച്ചതിനെ തുടർന്ന് ഇന്ത്യ ശക്തമായ പ്രതിഷേധം അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് യു.എസ് വീണ്ടും നിലപാട് ആവർത്തിച്ചത്. നേരത്തേ ജർമൻ വിദേശകാര്യമന്ത്രാലയ വക്താവ് സമാനമായ അഭിപ്രായപ്രകടനം നടത്തിയപ്പോഴും ഇന്ത്യ താക്കീത് നൽകിയിരുന്നു.