ന്യൂഡൽഹി: ഇഡി, സിബിഐ തുടങ്ങിയ അന്വേഷണ ഏജൻസികൾക്കെതിരെയുള്ള പ്രതിപക്ഷത്തിന്റെ ആരോപണം തള്ളി കേന്ദ്രമന്ത്രി രാജ്നാഥ് സിംഗ്. പ്രതിപക്ഷ നേതാക്കളെ ജയിലിലേക്ക് അയക്കുന്നത് കോടതികളാണെന്നും, തെളിവുകൾ പരിശോധിച്ച ശേഷം മാത്രമാണ് കോടതികൾ നടപടികൾ സ്വീകരിക്കുന്നതെന്നും രാജ്നാഥ് സിംഗ് ചൂണ്ടിക്കാണിച്ചു. അഴിമതി കൂടാൻ കാത്ത് നിൽക്കണോ, അതോ അഴിമതിയെന്ന വിപത്തിനെ വേരോടെ പിഴുതെറിയണോ എന്ന് തീരുമാനിക്കാൻ ബിജെപി പ്രതിജ്ഞാബദ്ധമാണെന്നും അദ്ദേഹം വ്യക്തമാക്കി.
പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ തുടർച്ചയായി അധിക്ഷേപ പരാമർശങ്ങൾ നടത്തുന്ന പ്രതിപക്ഷ നേതാക്കൾക്കെതിരെയും രാജ്നാഥ് സിംഗ് രൂക്ഷ വിമർശനമാണ് ഉന്നയിച്ചത്. ‘വികസനം എന്ന ലക്ഷ്യം മാത്രം മുന്നോട്ട് വച്ചാണ് പ്രധാനമന്ത്രി മുന്നോട്ട് പോകുന്നത്. രാജ്യത്തിന്റെ വികസനം സംബന്ധിച്ച് ഒന്നും പറയാൻ ഇല്ലാത്തതിനാലാണ് യാതൊരു അടിസ്ഥാനവുമില്ലാതെ തുടർച്ചയായി ഇത്തരത്തിൽ അധിക്ഷേപിക്കുന്നത്. യാതൊരു മര്യാദയും അന്തസും ഇല്ലാത്ത പദങ്ങളാണ് അവർ എപ്പോഴും ഉപയോഗിക്കുന്നത്. എന്നാൽ ഞങ്ങളുടെ പാർട്ടിയിലെ ഒരു നേതാവ് പോലും ഇത്തരത്തിലുള്ള അധിക്ഷേപങ്ങൾ നടത്താറില്ല.
എന്നാൽ ജനങ്ങൾ ഇതെല്ലാം മനസിലാക്കുന്നുണ്ട്. വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പിൽ എൻഡിഎ 400 സീറ്റുകൾ എന്ന ലക്ഷ്യം നേടും. രാമക്ഷേത്ര നിർമ്മാണം, പൗരത്വ ഭേദഗതി നിയമം, മുത്തലാഖ് നിരോധനം, ആർട്ടിക്കിൾ 370 റദ്ദാക്കിയത് തുടങ്ങീ നൽകിയ എല്ലാ വാഗ്ദാനങ്ങളും ബിജെപിയുടെ നേതൃത്വത്തിലുള്ള കേന്ദ്രസർക്കാർ പാലിച്ചു. സാങ്കേതികവിദ്യയ്ക്ക് മുൻതൂക്കം നൽകിക്കൊണ്ടാണ് ഓരോ വികസന പ്രവർത്തനങ്ങളും നടപ്പിലാക്കുന്നതെന്നും” അദ്ദേഹം പറഞ്ഞു.
സൈനികരെ റിക്രൂട്ട് ചെയ്യുന്ന അഗ്നിപഥ് പദ്ധതിയെ കുറിച്ചും അദ്ദേഹം സംസാരിച്ചു. ” അഗ്നിപഥ് പദ്ധതി ഏറ്റവും മികച്ച രീതിയിലാണ് നടപ്പാക്കിയിരിക്കുന്നത്. അതിൽ ഏതെങ്കിലും വിധത്തിലുള്ള പോരായ്മകൾ വന്നാൽ അത് തിരുത്താനും സർക്കാർ തയ്യാറാണ്. നാല് വർഷത്തെ അവരുടെ സേവനത്തിന് ശേഷം അവരുടെ ഭാവി സുരക്ഷിതമാണെന്ന് ഉറപ്പാക്കാൻ നിരവധി നടപടികൾ കൈക്കൊണ്ടിട്ടുണ്ടെന്നും” രാജ്നാഥ് സിംഗ് വ്യക്തമാക്കി.