കോട്ടയം: ചങ്ങനാശ്ശേരിയിൽ കോടതിമുറിക്കകത്ത് ക്രിമിനൽ കേസ് പ്രതി പൊലീസുകാരനെ വെട്ടിപ്പരിക്കേൽപ്പിച്ചു. കാരപ്പുഴ സ്വദേശി രമേശൻ (65) ആണ് പൊലീസിനെ ആക്രമിച്ചത്. ജഡ്ജിയുടെ ചേംബറിലേക്ക് തള്ളിക്കയറാൻ ശ്രമിച്ച പ്രതിയെ പൊലീസ് തടഞ്ഞതിനാണ് വെട്ടി പരിക്കേൽപ്പിച്ചത്. ചങ്ങനാശേരി മജിസ്ട്രേറ്റ് കോടതിയിൽ ബുധനാഴ്ചയാണ് സംഭവം. പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു.
കോടതി ഡ്യൂട്ടിയിലുണ്ടായിരുന്ന ചിങ്ങവനം സ്റ്റേഷനിലെ സീനിയർ സിവിൽ പൊലീസ് ഓഫീസർ ജയനാണ് പരുക്കേറ്റത്. ക്രിമിനൽ കേസിൽ പ്രതിയായിരുന്ന രമേശൻ ഇതുമായി ബന്ധപ്പെട്ട രേഖകൾ ആവശ്യപ്പെട്ട് ഡ്യൂട്ടിയിലുണ്ടായിരുന്ന ബെഞ്ച് ക്ലർക്കുമായി വാക്കുതർക്കമുണ്ടായി.
പിന്നീട് ജഡ്ജിയുടെ ചേംബറിൽ തള്ളിക്കയറാൻ ശ്രമിക്കുകയായിരുന്നു.
പൊലീസ് ഇടപെട്ട് രമേശിനെ കോടതിക്ക് പുറത്താക്കി. വൈകിട്ട് കത്തിയും വെട്ടുകത്തിയുമായി എത്തിയ രമേശൻ വീണ്ടും ചേംബറിനുള്ളിലേക്ക് തള്ളിക്കയറാൻ ശ്രമിച്ചു. ഇതിനിടെയാണ് പൊലീസുകാരന് വെട്ടേറ്റത്. ഇതോടെ മറ്റ് പൊലീസുകാർ കൂടെയത്തി ഇയാളെ ബലപ്രയോഗത്തിലൂടെ കീഴടക്കുകയായിരുന്നു. അറസ്റ്റ് ചെയ്ത പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.