ലക്നൗ: ഉത്തർപ്രദേശിലെ മുൻ എംഎൽഎയും ഗുണ്ടാത്തലവനുമായ മുഖ്താർ അൻസാരിയുടെ മരണത്തിൽ പ്രതികരിച്ച് കൊല്ലപ്പെട്ട ബിജെപി മുൻ എംഎൽഎ കൃഷ്ണാനന്ദ് റായുടെ ഭാര്യ അൽക്ക റായ്. ഇന്ന് തങ്ങൾക്ക് ‘നീതി’ ലഭിച്ചെന്നും എല്ലാം ദൈവ വിധിയാണെന്നും അൽക്ക റായ് പറഞ്ഞു.
” ഇന്ന് എന്റെ ഭർത്താവിനും ഞങ്ങളുടെ കുടുംബത്തിനും നീതി ലഭിച്ചിരിക്കുന്നു. എല്ലാം ദൈവത്തിന്റെ അനുഗ്രഹമാണ്. ഭർത്താവിന്റെ മരണശേഷം ഞങ്ങളുടെ കുടുംബം ഹോളി ആഘോഷിച്ചിട്ടില്ല. എന്നാൽ ഇന്ന് ഞങ്ങൾക്ക് ഹോളി പോലെയാണ് തോന്നുന്നത്. കൊടും കുറ്റവാളി ഇന്ന് ഭൂമുഖത്ത് നിന്നും വിടപറഞ്ഞിരിക്കുന്നു. അയാളുടെ പ്രവൃത്തികൾ മൂലം അനാഥരായ എല്ലാ മക്കൾക്കും ഇന്ന് സന്തോഷിക്കാനുള്ള ദിനമാണ്”.- അൽക്ക റായ് പറഞ്ഞു.
കഴിഞ്ഞ വർഷം ഏപ്രിലിലാണ് ബിജെപി എംഎൽഎയായിരുന്ന കൃഷ്ണാനന്ദ് റായിയെ കൊലപ്പെടുത്തിയ സംഭവത്തിൽ മുഖ്താർ അൻസാരിക്ക് 10 വർഷത്തെ തടവ് കോടതി വിധിച്ചത്. കള്ളത്തോക്ക് ലൈസൻസ് കേസിലും അൻസാരിക്ക് കോടതി ജീവപര്യന്തം തടവ് ശിക്ഷ വിധിച്ചിരുന്നു. 61 ക്രിമിനൽ കേസുകളാണ് ഇയാൾക്കെതിരെയുള്ളത്. ഇതിൽ 15 എണ്ണം കൊലപാതകക്കുറ്റമാണ്. ശിക്ഷ അനുഭവിച്ചു വരുന്നതിനിടെ ഹൃദയാഘാതത്തെ തുടർന്നാണ് അൻസാരി മരിച്ചത്.