ന്യൂഡൽഹി: നിർമിതബുദ്ധി മുതൽ കാലാവസ്ഥാ വ്യതിയാനം വരെ ചർച്ച ചെയ്ത് ബിൽഗേറ്റ്സും മോദിയും. ഇരുവരുടെയും കൂടിക്കാഴ്ചയുടെ വീഡിയോ സമൂഹമാദ്ധ്യമങ്ങളിൽ വൻ ശ്രദ്ധനേടുകയാണ്. കഴിഞ്ഞ പത്ത് വർഷത്തിനിടെ ഭാരതത്തിൽ നടപ്പാക്കിയ പരിഷ്കാരങ്ങളെക്കുറിച്ചും സ്രോതസ്സുകളെ ഫലവത്തായ രീതിയിൽ ഉപയോഗിക്കാനും പുനരുപയോഗ സാധ്യതയെ പരമാവധി പ്രയോജനപ്പെടുത്താനും ഭാരതം എത്രമാത്രം പരിശ്രമിച്ചുവെന്ന് ബിൽഗേറ്റ്സിന് നരേന്ദ്രമോദി വിശദീകരിച്ച് നൽകി. ഇരുവരുടെയും സൗഹൃദസംഭാഷണത്തിന്റെ പൂർണ വീഡിയോ ഇന്ന് രാവിലെ ഒമ്പത് മണിയോടെയാണ് നരേന്ദ്രമോദിയുടെ സമൂഹമാദ്ധ്യമ പേജിലൂടെ പുറത്തുവിട്ടത്.
മാലിന്യത്തെ റീ-സൈക്ലിംഗ് ചെയ്ത് പുനരുപയോഗിക്കുന്ന ഇന്ത്യൻ സംസ്കാരത്തെക്കുറിച്ച് മോദിയോട് ബിൽഗേറ്റ്സ് ചോദിക്കുന്ന രംഗം വീഡിയോയിൽ കാണാം. താൻ ധരിച്ചിരിക്കുന്ന ജാക്കറ്റ് കാണിച്ചുനൽകിയായിരുന്നു മോദി ഇതിന് മറുപടി നൽകിയത്. പാഴ്വസ്തുക്കൾ ശേഖരിച്ച് പുനരുത്പാദനം നടത്തിയപ്പോൾ ലഭിച്ച മെറ്റീരിയൽ ഉപയോഗിച്ച് തയ്യാറാക്കിയ ജാക്കറ്റാണ് താൻ ധരിച്ചിരിക്കുന്നതെന്ന് മോദി വ്യക്തമാക്കി. തയ്യൽക്കടകളിൽ അവശിഷ്ടമായി വരുന്ന തുണിക്കഷ്ണങ്ങളും പ്ലാസ്റ്റിക് ബോട്ടിലുകളും ഉപയോഗിച്ചായിരുന്നു നരേന്ദ്രമോദി ധരിച്ചിരുന്ന മേൽവസ്ത്രം തയ്യാറാക്കിയിരുന്നത്.
പുനരുത്പാദിക്കുക, പുനരുപയോഗിക്കുക എന്നത് നമ്മുടെ പ്രകൃതിയിൽ തന്നെയുള്ള ആശയമാണെന്ന് മോദി ചൂണ്ടിക്കാട്ടി. “ഇപ്പോൾ ധരിച്ചിരിക്കുന്ന ജാക്കറ്റ് പഴയ തുണികൾ റീ-സൈക്കിൾ ചെയ്ത് നിർമ്മിച്ചതാണ്. ഇതിൽ 30-40 ശതമാനം പ്ലാസ്റ്റിക് ബോട്ടിൽ മിശ്രിതവും അടങ്ങിയിട്ടുണ്ട്.”- ബിൽഗേറ്റ്സിനോട് മോദി പറഞ്ഞു. പുനരുപയോഗ ഊർജ്ജ മേഖലയിൽ വൻ കുതിച്ചുചാട്ടമാണ് ഇന്ത്യ രേഖപ്പെടുത്തുന്നത്. കാലാവസ്ഥയ്‌ക്ക് അനുയോജ്യമായ, പരിസ്ഥിതി സൗഹൃദമായ നൂതന ആശയങ്ങൾ കൊണ്ടുവരിക എന്നതിന് കേന്ദ്രസർക്കാർ വലിയ പ്രാധാന്യം നൽകുന്നുവെന്നും പ്രധാനമന്ത്രി പറഞ്ഞു.