ന്യൂഡൽഹി: മദ്യനയ കുംഭകോണ കേസുമായി ബന്ധപ്പെട്ട് ഡൽഹി ഗതാഗതവകുപ്പ് മന്ത്രി കൈലാഷ് ഗലോട്ട് ഇഡിക്ക് മുമ്പാകെ ഹാജരായി. എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിൽ നിന്ന് സമൻസ് ലഭിച്ചതോടെയാണ് ചോദ്യം ചെയ്യലിനായി അദ്ദേഹം ഹാജരായത്. കള്ളപ്പണം വെളിപ്പിക്കലുമായി ബന്ധപ്പെട്ട സംഭവത്തിൽ കൈലാഷിനെ ഇഡി ചോദ്യം ചെയ്യും.
ഡൽഹി നഫ്ഗഢിനെ പ്രതിനിധീകരിച്ച് എംഎൽഎയായ കൈലാഷ് ഗലോട്ട് ഗതാഗതം, ആഭ്യന്തരം, നിയമം എന്നീ വകുപ്പുകളാണ് കൈകാര്യം ചെയ്യുന്നത്. മദ്യനയ കുംഭകോണ കേസുമായി ബന്ധപ്പെട്ട് കൈലാഷിന്റെ മൊഴി ഇഡി രേഖപ്പെടുത്തും. കേസിൽ കൈലാഷിന് പങ്കുണ്ടോയെന്നും കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമ പ്രകാരം വിശദമായി അന്വേഷിക്കാനുള്ള നീക്കത്തിലാണ് എൻഫോഴ്‌മെന്റ് ഡയറക്ടറേറ്റ്.
മദ്യനയ കുംഭകോണവുമായി ബന്ധപ്പെട്ട് മാർച്ച് 21 മുതൽ മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ ഇഡി കസ്റ്റഡിയിലാണ്. ഉപമുഖ്യമന്ത്രിയായ മനീഷ് സിസോദിയ, സഞ്ജയ് സിംഗ് എന്നിവരെ കേസുമായി ബന്ധപ്പെട്ട് നേരത്തേ ഇഡി അറസ്റ്റ് ചെയ്തിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് കെജ്‌രിവാളിന്റെ പങ്ക് വ്യക്തമായത്.
പണം തട്ടിയതിന് പിന്നിലുള്ള മുഖ്യസൂത്രധാരൻ അരവിന്ദ് കെജ്‌രിവാളെന്നും ഇഡി വ്യക്തമാക്കിയിരുന്നു. ഡിജിറ്റൽ ഡാറ്റയുടെ പാസ്‌വേർഡേ് വെളിപ്പെടുത്താൻ കെജ്‌രിവാൾ തയ്യാറായിട്ടില്ലെന്നും ഇഡി കോടതിയെ അറിയിച്ചിരുന്നു. നിലവിൽ ഏപ്രിൽ ഒന്ന് വരെ ഇഡി കസ്റ്റഡിയിൽ കഴിയുകയാണ് അരവിന്ദ് കെജ്‌രിവാൾ.