ദിസ്പൂർ: അസമിൽ ബഹുഭാര്യത്വവും ശൈശവ വിവാഹവും നിരോധിക്കുമെന്ന് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ. ലോക്സഭാ തെരഞ്ഞെടുപ്പിന് ശേഷം ഏകീകൃത സിവിൽ കോഡ് നടപ്പിലാക്കും. മറ്റു സംസ്ഥാനങ്ങളിൽ നിന്ന് വ്യത്യസ്തമായ ഏകീകൃത സിവിൽ കോഡായിരിക്കും സംസ്ഥാനത്ത് നടപ്പിലാക്കുക. വനവാസി സമൂഹത്തെ യുസിസിയിൽ നിന്ന് ഒഴിവാക്കുമെന്നും അദ്ദേഹം പറഞ്ഞു. ഓൾ ഇന്ത്യ യുണൈറ്റഡ് ഡെമോക്രാറ്റിക് ഫ്രണ്ട് (എഐയുഡിഎഫ്) മേധാവി ബദറുദ്ദീൻ അജ്മലിന്റെ പരാമർശത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
”അജ്മലിന് നിലവിൽ ഒരു ഭാര്യയുണ്ടെന്ന് എനിക്കറിയാം. വീണ്ടും വിവാഹം കഴിക്കണമെങ്കിൽ അത് തെരഞ്ഞെടുപ്പിന് മുമ്പ് വേണം. വിവാഹത്തിന് ക്ഷണിച്ചാൽ ഞാൻ പങ്കെടുക്കുകയും ചെയ്യും. എന്നാൽ തെരഞ്ഞെടുപ്പിന് ശേഷമാണെങ്കിൽ ഇത് നിയമവിരുദ്ധമായി കണക്കാക്കും.” ഹിമന്ത ബിശ്വ പറഞ്ഞു.
മൂന്ന് തവണ ധുബ്രി മണ്ഡലത്തെ പ്രതിനിധീകരിച്ച അജ്മൽ ഈ വർഷം വീണ്ടും അതേ സീറ്റിൽ നിന്ന് ജനവിധി തേടുന്നുണ്ട്.
അസം സർക്കാർ 2023-ൽ രണ്ട് ഘട്ടങ്ങളിലായി ശൈശവ വിവാഹത്തിനെതിരെ നടപടി സ്വീകരിച്ചിരുന്നു. കൂടാതെ പ്രായമായ നിരവധി പുരുഷന്മാർ ഒന്നിലധികം തവണ വിവാഹം കഴിച്ചതായും അവരുടെ ഭാര്യമാരിൽ കൂടുതലും ചെറുപ്പക്കാരായ പെൺകുട്ടികളാണെന്നും സമൂഹത്തിലെ ദരിദ്ര വിഭാഗത്തിൽ നിന്നുള്ളവരാണെന്നും ശർമ്മ നേരത്തെ ചൂണ്ടിക്കാണിച്ചിരുന്നു.