ന്യൂഡൽഹി: അഴിമതിക്കാരായ എല്ലാ നേതാക്കളും സ്വയം സംരക്ഷിക്കുന്നതിന് വേണ്ടി നടത്തിയ ഒത്തുചേരലാണ് കഴിഞ്ഞ ദിവസം നടന്ന ഇൻഡി സഖ്യത്തിന്റെ റാലിയെന്ന വിമർശനവുമായി ബിജെപി വക്താവ് ഷെഹ്സാദ് പൂനാവല്ല. ഇഡി കസ്റ്റഡിയിൽ തുടരുന്ന ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിനെതിരെയും അദ്ദേഹം രൂക്ഷ വിമർശനമാണ് ഉന്നയിച്ചത്. കോടതി അദ്ദേഹത്തിന് ഇളവ് നൽകിയില്ലെങ്കിൽ, കോടതി അദ്ദേഹത്തിന് എതിരാണെന്നാണോ അർത്ഥമെന്നും അദ്ദേഹം ചോദിച്ചു.
” ജനാധിപത്യത്തെ സംരക്ഷിക്കുക എന്നൊരു ലക്ഷ്യം ഇൻഡി സഖ്യത്തിനില്ല. സ്വന്തം കാര്യം മാത്രമാണ് അവർക്ക് എന്നും പ്രധാനപ്പെട്ടത്. അഴിമതി സംരക്ഷിക്കാനാണ് ഈ സഖ്യത്തിലെ നേതാക്കൾ ശ്രമിക്കുന്നത്. സ്വയം നടത്തിയ അഴിമതികൾ മറയ്‌ക്കാൻ, അഴിമതിക്കാരായ മറ്റ് നേതാക്കൾക്കൊപ്പം ചേരുന്ന കാഴ്ചയാണിത്. അഴിമതിക്കെതിരെ നടക്കുന്ന അന്വേഷണങ്ങൾക്കെതിരെ അഴിമതിക്കാരായ നേതാക്കളെല്ലാം ചേർന്ന് മുദ്രാവാക്യം വിളിക്കുകയാണെന്നും” ഷെഹ്‌സാദ് പറയുന്നു.
ഡൽഹി മദ്യനയ കുംഭകോണ കേസിലെ കള്ളപ്പണം വെളുപ്പിക്കലുമായി ബന്ധപ്പെട്ട് അരവിന്ദ് കെജ്‌രിവാളിനെ അറസ്റ്റ് ചെയ്തതിനെതിരെയാണ് ഇൻഡി നേതാക്കൾ ഡൽഹിയിൽ രാംലീല മൈതാനത്ത് റാലി നടത്തിയത്. അഴിമതി എന്ന വിപത്തിനെ തുടച്ചുനീക്കാൻ കേന്ദ്രസർക്കാർ ശ്രമിക്കുമ്പോൾ അതിനെ സംരക്ഷിക്കുന്ന നിലപാടുകളാണ് ഈ നേതാക്കൾ കൈക്കൊള്ളുന്നതെന്നും അദ്ദേഹം വിമർശിച്ചു. കുറ്റക്കാർക്കെതിരെ നടപടിയെടുക്കുമ്പോൾ അവരെ സംരക്ഷിച്ച് നിർത്തുന്ന നിലപാടുകൾ രാജ്യത്തിന് വലിയ ഭീഷണിയാണെന്നും ഷെഹ്‌സാദ് ചൂണ്ടിക്കാട്ടി.















