ജനുവരി 22 നാണ് രാജ്യം കാത്തിരുന്ന അയോദ്ധ്യയിലെ രാമക്ഷേത്രത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി പ്രാണ പ്രതിഷ്ഠ നടത്തിയത് . എന്നാൽ ഇപ്പോൾ രാം ലല്ലയുടെ വിഗ്രഹം ആദ്യമായി കണ്ടപ്പോൾ മനസിൽ തോന്നിയ കാര്യങ്ങൾ വെളിപ്പെടുത്തുകയാണ് പ്രധാനമന്ത്രി . ദേശീയ മാദ്ധ്യമത്തിനു നൽകിയ അഭിമുഖത്തിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
“ഞാൻ രാം ലല്ലയെ കണ്ടപ്പോൾ എന്റെ നോട്ടം ആ പാദങ്ങളിലും , കണ്ണുകളിലും പതിച്ചു. ഏതാനും നിമിഷങ്ങൾ എന്റെ ശ്രദ്ധ രാംലല്ലയിൽ മാത്രമായിരുന്നു. സുവർണ്ണയുഗം ആരംഭിച്ചുവെന്ന് രാംലല്ല എന്നോട് പറയുകയാണെന്ന് എനിക്ക് തോന്നി . ഇന്ത്യയുടെ നാളുകൾ വന്നിരിക്കുന്നു. ഇന്ത്യ മുന്നേറുകയാണ്. ഞാൻ അനുഭവിക്കുന്ന വ്യക്തിപരമായ വികാരം വാക്കുകൾക്ക് പ്രകടിപ്പിക്കാൻ കഴിയില്ല.“ നരേന്ദ്രമോദി പറഞ്ഞു.
ലോക്സഭാ തെരഞ്ഞെടുപ്പിന് മുമ്പ് ഈ പരിപാടി ബോധപൂർവം ആസൂത്രണം ചെയ്തതാണെന്ന ആരോപണങ്ങളുമായി ബന്ധപ്പെട്ട ചോദ്യത്തിന്, സുപ്രീം കോടതിയുടെ വിധിയുടെ അടിസ്ഥാനത്തിലാണ് രാമക്ഷേത്ര നിർമ്മാണം ആരംഭിച്ചതെന്ന് പ്രധാനമന്ത്രി പറഞ്ഞു. വിധി പറഞ്ഞവർ വേറെ, വിശ്വാസം വേറെ. ഒരു പക്ഷെ ആ സമയം ദൈവം തീരുമാനിച്ചതായിരിക്കാം. സംഭവങ്ങൾ ഒന്നിനുപുറകെ ഒന്നായി നടക്കുന്നതാണ് . ഇതിൽ മനുഷ്യർക്ക് പങ്കില്ല. 2024ലെ തെരഞ്ഞെടുപ്പിന് മുമ്പ് അയോദ്ധ്യ രാമക്ഷേത്രം ഉയരുമെന്ന് വിധി പറഞ്ഞ ജഡ്ജിയ്ക്ക് അറിയില്ലല്ലോയെന്നും അദ്ദേഹം പറഞ്ഞു.
രാമക്ഷേത്രത്തിന്റെ പ്രതിഷ്ഠയുമായി ബന്ധപ്പെട്ട്, അയോദ്ധ്യ ട്രസ്റ്റിൽ നിന്ന് ക്ഷണം കിട്ടിയ നിമിഷം മുതൽ ഞാൻ ആ ആത്മീയ അന്തരീക്ഷത്തിൽ മുഴുകാൻ തുടങ്ങി. അത് പ്രകടിപ്പിക്കാൻ എനിക്ക് വാക്കുകളില്ല. 11 ദിവസം മതാചാരങ്ങൾ അനുഷ്ഠിക്കാമെന്നും ദക്ഷിണേന്ത്യയിൽ ശ്രീരാമനുമായി ബന്ധപ്പെട്ട സ്ഥലങ്ങളിൽ സമയം ചെലവഴിക്കാമെന്നും ഞാൻ തീരുമാനിച്ചു- പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.