ഷിംല: തെരഞ്ഞെടുപ്പ് പ്രചാരണത്തിന് മുന്നോടിയായി മാണ്ഡിയിലെ ഭീമകാളി ക്ഷേത്രത്തിൽ ദർശനം നടത്തി നടിയും മാണ്ഡിയിലെ എൻഡിഎ സ്ഥാനാർത്ഥിയുമായ കങ്കണ റണാവത്ത്. പാർട്ടി യോഗത്തിനാണ് കങ്കണ മാണ്ഡിയിലെത്തിയത്. നിരവധി ബിജെപി പ്രവർത്തകർ കങ്കണയെ അനുഗമിച്ചു. മുൻ മുഖ്യമന്ത്രി ജയറാം താക്കൂറും ബിജെപി നേതാക്കളുടെ യോഗത്തിൽ പങ്കെടുത്തു.
ഊഷ്മളമായ സ്വീകരണം നൽകിയാണ് ബിജെപി പ്രവർത്തകർ കങ്കണയെ വേദിയിലേക്ക് സ്വാഗതം ചെയ്തത്. കങ്കണയോടൊപ്പം മറ്റ് മുതിർന്ന ബിജെപി നേതാക്കളും ക്ഷേത്രദർശനം നടത്തിയിരുന്നു. ക്ഷേത്രത്തിൽ നടന്ന പ്രത്യേക പൂജകളിലൂം കങ്കണ പങ്കെടുത്തു. ക്ഷേത്ര പുരോഹിതനിൽ നിന്ന് പ്രസാദം സ്വീകരിച്ച ശേഷമാണ് അവർ ക്ഷേത്രത്തിൽ നിന്നും മടങ്ങിയത്. ദർശനം നടത്തുന്നതിന്റെയും പൂജകളിൽ പങ്കെടുക്കുന്നതിന്റെയും വീഡിയോയും ചിത്രങ്ങളും പുറത്തുവന്നിട്ടുണ്ട്.
ഹിമാചൽപ്രദേശിലെ മാണ്ഡി നിയോജക മണ്ഡലത്തിൽ നിന്നാണ് എൻഡിഎ സ്ഥാനാർത്ഥിയായി കങ്കണ മത്സരിക്കുന്നത്. കോൺഗ്രസിന്റെ സിറ്റിംഗ് എംപിയായ പ്രതിഭാ സിംഗിനെതിരെയാണ് കങ്കണ തെരഞ്ഞെടുപ്പിനിറങ്ങുന്നത്. ഹിമാചൽ മുൻ മുഖ്യമന്ത്രി വീർഭദ്ര സിംഗിന്റെ മകളാണ് പ്രതിഭാ സിംഗ്. മാണ്ഡിയിൽ നിന്ന് മത്സരിക്കാൻ വിസമ്മതിച്ച പ്രതിഭ ബിജെപിയുടെ സ്ഥാനാർത്ഥി പട്ടിക പുറത്തുവന്നതിന് ശേഷം തീരുമാനം മാറ്റുകയായിരുന്നു.