ന്യൂഡൽഹി: മുഖ്യമന്ത്രി പദത്തിലിരിക്കെ തിഹാർ ജയിലിൽ കിടക്കേണ്ടി വന്ന ആദ്യ രാഷ്‌ട്രീയ നേതാവായിരിക്കുകയാണ് അരവിന്ദ് കെജ്‌രിവാൾ. ഡൽഹി മദ്യനയ അഴിമതിക്കേസുമായി ബന്ധപ്പെട്ട് ഇഡിയുടെ അറസ്റ്റിലായ ഡൽഹി മുഖ്യമന്ത്രിയെ ഏപ്രിൽ 15ന് വരെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടതായി റോസ് അവന്യൂ കോടതി ഉത്തരവിട്ടിരുന്നു.
തിഹാർ ജയിലിലെ ജയിൽ നമ്പർ രണ്ടിലാണ് കെജ്‌രിവാളിന്റെ സ്ഥാനമെന്ന് എഎൻഐ റിപ്പോർട്ട് ചെയ്തു. ജയിൽ മുറിക്കുള്ളിൽ 24 മണിക്കൂറും സിസിടിവി നിരീക്ഷണമുണ്ടാകും. മുറിയിൽ മറ്റ് തടവുകാർ ഉണ്ടായിരിക്കില്ല. രാവിലെ 6.30ന് എഴുന്നേൽക്കണം, 6.40ന് പ്രഭാതഭക്ഷണം ലഭിക്കും. ബ്രഡ്-സ്ളൈസും ചായയുമാണ് കിട്ടുക. ഉച്ചയ്‌ക്ക് ചപ്പാത്തിയോ ചോറോ ലഭിക്കും. ദാളും, സബ്ജിയുമാകും കറി. ഡോക്ടർമാർ നിർദേശിക്കുകയാണെങ്കിൽ മെഡിക്കൽ ഡയറ്റ് അനുസരിച്ചുള്ള ഭക്ഷണം ലഭിക്കുന്നതാണ്.
ഉച്ചഭക്ഷണം കഴിഞ്ഞാൽ സെല്ലിലേക്ക് പോകണം. ഉച്ചതിരിഞ്ഞ് മൂന്ന് വരെ ജയിൽ മുറിയിൽ കഴിയണം. ടീ ബ്രേക്കിന് ശേഷം നാല് മണിയോടെ അഭിഭാഷകരുമായി കൂടിക്കാഴ്ച നടത്താം. 6.30ന് അത്താഴം വിളമ്പും. അത് സെല്ലിൽ കൊണ്ടുപോയി കഴിക്കാവുന്നാണ്. ടെലിവിഷൻ സൗകര്യമുണ്ടാകും, അതിൽ സർക്കാർ ചാനലുകൾ മാത്രം കാണുകയും ചെയ്യാം.
ഇത് മൂന്നാമത്തെ തവണയാണ് കെജ്‌രിവാൾ തിഹാർ ജയിലിൽ കിടക്കുന്നത്. നേരത്തെ സാമൂഹ്യ പ്രവർത്തകൻ അണ്ണാ ഹസാരെയ്‌ക്ക് ഒപ്പം പ്രതിഷേധങ്ങളിൽ പങ്കെടുത്തപ്പോഴും 2014ലെ മാനനഷ്ടക്കേസുമായി ബന്ധപ്പെട്ടും കെജ്‌രിവാൾ തിഹാർ ജയിലിൽ കിടന്നിരുന്നു.