ചെന്നൈ: 1974ൽ കച്ചത്തീവ് ഉപേക്ഷിക്കാൻ കോൺഗ്രസ് തീരുമാനിച്ചതിന് പിന്നിൽ ഡിഎംകെയുടേയും പിന്തുണ ഉണ്ടായിരുന്നുവെന്ന പ്രധാനമന്ത്രിയുടെ നരേന്ദ്രമോദിയുടെ പ്രസ്താവനയെ പിന്തുണച്ച് എഐഎഡിഎംകെ നേതാവ് സെല്ലൂർ കെ രാജു. കച്ചത്തീവുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി പറഞ്ഞതെല്ലാം യാഥാർത്ഥ്യമാണെന്നും, ദ്വീപ് വിട്ടു കൊടുക്കാനുള്ള ഇന്ദിരാഗാന്ധിയുടെ തീരുമാനത്തെ കരുണാനിധി എല്ലാ രീതിയിലും പിന്തുണച്ചിരുന്നുവെന്നും അദ്ദേഹം ആരോപിച്ചു.
” കച്ചത്തീവ് വിഷയത്തിൽ പ്രധാനമന്ത്രി പറഞ്ഞ കാര്യങ്ങളെല്ലാം സത്യമാണ്. മുൻ പ്രധാനമന്ത്രി ഇന്ദിരാഗാന്ധി ഏകപക്ഷീയമായിട്ടാണ് കച്ചത്തീവ് ശ്രീലങ്കയ്‌ക്ക് വിട്ടുകൊടുത്തത്. കരുണാനിധിയായിരുന്നു ഇതിന് പ്രധാന കാരണം. അന്ന് ജയലളിത ഇതിനെതിരെ സുപ്രീംകോടതിയിൽ കേസ് ഫയൽ ചെയ്തു. എന്നാൽ ഡിഎംകെ ഈ വിഷയത്തിൽ തുടർനടപടികൾ സ്വീകരിച്ചില്ല. കച്ചത്തീവ് വീണ്ടെടുക്കാൻ എഐഎഡിഎംകെയുടെ ഭാഗത്ത് നിന്ന് എല്ലാ ശ്രമങ്ങളും ഉണ്ടാകുമെന്നും” സെല്ലൂർ രാജു പറഞ്ഞു.
തമിഴ്‌നാടിന്റെ താത്പര്യങ്ങൾ സംരക്ഷിക്കാൻ ഡിഎംകെ യാതൊന്നും ചെയ്തിട്ടില്ലെന്ന് വ്യക്തമാക്കിയാണ് പ്രധാനമന്ത്രി കച്ചത്തീവ് കൈമാറ്റവുമായി ബന്ധപ്പെട്ട ചില രേഖകൾ ഉൾപ്പെടെ പുറത്ത് വിട്ടത്. ദ്വീപ് ശ്രീലങ്കയ്‌ക്ക് കൈമാറാനുള്ള ഇന്ദിരാഗാന്ധി സർക്കാരിന്റെ തീരുമാനത്തെ അന്നത്തെ തമിഴ്‌നാട് മുഖ്യമന്ത്രി എം കരുണാനിധി അനുകൂലിച്ചുവെന്നാണ് മോദി വ്യക്തമാക്കിയത്.
കച്ചത്തീവ് വിഷയത്തിലൂടെ ഡിഎംകെയുടെ ഇരട്ടത്താപ്പ് മറനീക്കി പുറത്ത് വന്നുവെന്നാണ് പ്രധാനമന്ത്രി പറഞ്ഞത്. കോൺഗ്രസും ഡിഎംകെയും കുടുംബ യൂണിറ്റുകളാണ്. സ്വന്തം മക്കളുടെ ഉയർച്ചയിൽ മാത്രമാണ് അവർക്ക് ശ്രദ്ധയുള്ളത്. മറ്റ് ആരെയും അവർ പരിഗണിക്കുകയോ ശ്രദ്ധിക്കുകയോ ചെയ്യുന്നില്ല. കച്ചത്തീവിനോട് അവർ ചെയ്ത കാര്യങ്ങൾ പാവപ്പെട്ട മത്സ്യത്തൊഴിലാളികളുടെ താത്പര്യങ്ങളെ ഹനിക്കുന്നതാണെന്നും പ്രധാനമന്ത്രി പറയുന്നു.