ഭാരതത്തിന്റെ ഉപരിതല റോഡ് ഗതാഗത മേഖലയുടെ മുഖച്ചായ തന്നെ മാറ്റിയെഴുതിയ എക്സ്പ്രസേ വേ മാൻ.. വികസന മുരടിപ്പിൽ നിന്നും ഉയർത്തെഴുന്നേറ്റ ഇന്ത്യക്ക് പിന്നിലെ ശക്തമായ കൈകൾ ആ 67-കാരന്റേത് കൂടിയായിരുന്നു. രാജ്യം കണ്ട ഏറ്റവും മികച്ച റോഡ്-ഗതാഗത മന്ത്രിയിലേക്ക് വളർന്ന ആർഎസ്എസുകാരന്റെ ജീവിതയാത്ര, ആരംഭിച്ചതും ഒടുവിൽ എത്തിനിൽക്കുന്നതും നാഗ്പൂരിൽ തന്നെ.. വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പിൽ ഹാട്രിക് നേട്ടം സ്വന്തമാക്കാൻ ജന്മഭൂമിയായ നാഗ്പൂരിനെ വീണ്ടും പ്രതിനിധീകരിച്ചെത്തുകയാണ് വികസന നായകനായ നിതിൻ ജയ്റാം ഗഡ്കരി..
കാര്യപ്രാപ്തിയും ഇച്ഛാശക്തിയുമുള്ള രാഷ്‌ട്രീയ നേതാവ്
വ്യക്തമായ രാഷ്‌ട്രീയമുണ്ടായിരുന്നിട്ട് പോലും ‘ഹേറ്റേഴ്സില്ലാത്ത’ രാഷ്‌ട്രീയക്കാരനെന്ന ഖ്യാതിയും ഗഡ്കരിക്ക് സ്വന്തം. ദേശീയതലത്തിൽ മാത്രമല്ല, ബിജെപിയുടെ നിത്യവിമർശകരായ കേരളത്തിലെ ഇടതുമുന്നണിയും കോൺഗ്രസ് നേതാക്കളുമടക്കം ഗഡ്കരിയെ പരസ്യമായി പുകഴ്‌ത്താൻ മടികാണിച്ചിരുന്നില്ല. എതിരാളികളുടെ കയ്യടികൾ വാങ്ങിയ അപൂർവ്വം നേതാക്കളിലൊരാൾ കൂടിയായി അദ്ദേഹം.
2013-14 കാലത്ത് ഭാരതത്തിലെ ദേശീയപാതകളുടെ നീളം ഏകദേശം 90,000 കി.മീറ്ററായിരുന്നു. എന്നാൽ 2023 ആയപ്പോഴേക്കും ഇത് 1,45,000 കടന്നു. ഗഡ്കരിയുടെ കൈകളിൽ ഉപരിതല റോഡ് ഗതാഗത വകുപ്പെത്തിയതോടെ, 10 വർഷം നീണ്ട കഠിനാധ്വാനം ഫലംകണ്ടു. ഭാരതം ചൈനയേയും പിന്തള്ളി മുന്നേറി. ലോകത്ത് ഏറ്റവും വലിയ റോഡ് ശൃംഖലയുള്ള രണ്ടാമത്തെ രാജ്യമെന്ന അതുല്യനേട്ടം ഭാരതത്തിന് സ്വന്തം. മുന്നിൽ ഇനി അമേരിക്ക മാത്രം. വികസനമെന്ന സ്വപ്നത്തിലേക്കുള്ള പാതകളാണ് താൻ കെട്ടിപ്പടുക്കുന്നതെന്ന ഗഡ്കരിയുടെ ഹ്രസ്വമായ മറുപടിയിൽ കാര്യപ്രാപ്തിയും ഇച്ഛാശക്തിയുമുള്ള നേതാവിനെ ഓരോ ഭാരതീയനും കാണാൻ കഴിഞ്ഞു.
നല്ലപോലെ ഹോംവർക്ക് ചെയ്യുക, നല്ലപോലെ പണിയെടുക്കുക, കൃത്യമായ ഔട്ട്പുട്ട് സ്വന്തമാക്കുക, അടുത്ത ദൗത്യത്തിലേക്ക് കടക്കുക.. ലളിതവും മാതൃകാപരവുമായ പ്രവർത്തന ശൈലി. ഭാരതത്തിന് എന്തെല്ലാം പരിമിതികളുണ്ട് എന്നുനോക്കി വിലപിച്ച് സമയം കളയാനോ, പാപ്പരത്തം പാടി നടക്കാനോ അല്ല, മറിച്ച് പോരായ്മകളിൽ നിൽക്കുമ്പോഴും ഭാരതത്തിന് എന്തെല്ലാം ചെയ്യാൻ കഴിയുമെന്നതിലായിരുന്നു ഗഡ്കരി ശ്രദ്ധ കേന്ദ്രീകരിച്ചത്.
രാജ്യത്തിന്റെ ഓരോ കോണുകളിലായി ദേശീയപാതകളും ഹൈവേകളും ഉദ്ഘാടനത്തിനായി ഒരുങ്ങുമ്പോൾ, അവിടെയുയരുന്ന പോസ്റ്ററുകളിൽ തന്റെ ചിത്രം ഉൾപ്പെടുത്തിയിട്ടില്ലേയെന്ന് പുനഃപരിശോധന നടത്തി സമയം കളയാൻ ഗഡ്കരിക്ക് സമയമുണ്ടായിരുന്നില്ല. ‘ക്രെഡിറ്റ്’ നഷ്ടപ്പെടുമോയെന്ന ആശങ്കകൾക്കും അവിടെ പ്രസക്തിയുണ്ടായിരുന്നില്ല. എത്രയും വേഗം അടുത്ത റണ്ണിംഗ് പദ്ധതി പൂർത്തിയാക്കാനുള്ള പ്രയാണത്തിലായിരുന്നു ഗഡ്കരി. ഭാരതത്തിന് നഷ്ടപ്പെട്ട 70 വർഷത്തെക്കുറിച്ച് ചിന്തിച്ച് നിരാശരായി ഇരിക്കേണ്ട സമയമല്ലിതെന്ന തിരിച്ചറിവോടെ 2014ൽ ചുമതലയേറ്റ ദിവസം മുതൽ അദ്ദേഹം അക്ഷീണം പ്രയത്നിച്ചതിന്റെ ഫലമായിരുന്നു റോഡ് ശൃംഖലയിൽ ഭാരതം കൈവരിച്ച അഭിമാന നേട്ടം.
മറന്നില്ല നാഗ്പൂരിനെ..
📍नागपुर
दक्षिण-पश्चिम नागपुर में जनता का अपार स्नेह और समर्थन 🪷#अपने_नागपुर_के_लिए#ApaneNagpurKeLiye#लोकसंवाद_यात्रा#LokSamvadYatra#PhirEkBaarModiSarkar#AbkiBaar400Paar#LokSabhaElections2024#GeneralElections2024 @Dev_Fadnavis @BJP4Nagpur @BJP4Maharashtra @BJP4India pic.twitter.com/SiKbhPpEwR
— Nitin Gadkari (मोदी का परिवार) (@nitin_gadkari) April 2, 2024
ഇന്ത്യ മുഴുവനും റോഡുകളുടെ ശൃംഖല തീർക്കുന്ന തിരക്കിനിടയിൽ തന്റെ സ്വന്തം മണ്ഡലമായ നാഗ്പൂരിനെ അദ്ദേഹം വിസ്മരിച്ചില്ല. സ്വന്തം മണ്ണിന് വേണ്ടി ചെയ്യാൻ കഴിയുന്നതൊക്കെയും തന്റെ പദവിയിലിരുന്ന് അദ്ദേഹം നിറവേറ്റിയിരുന്നു. കഴിഞ്ഞ പത്ത് വർഷത്തിനിടെ നാഗ്പൂരിൽ മാത്രം ഒരു ലക്ഷം കോടി രൂപയുടെ വികസന പദ്ധതികളാണ് എംപി കൂടിയായ ഗഡ്കരി നടപ്പിലാക്കിയത്. ഓറഞ്ച് സിറ്റിയായ നാഗ്പൂരിനെ ഈ ലോകത്തെ ഏറ്റവും മികച്ച നഗരമാക്കി മാറ്റുമെന്നതാണ് എംപിയുടെ വാക്ക്.
അച്ചടക്കമുള്ള പാർട്ടി പ്രവർത്തകൻ..
കൃത്യനിഷ്ഠയോടെ ചുമതലകൾ നിർവഹിക്കുന്ന നിതിൻ ഗഡ്കരി ബിജെപിയുടെ പ്രത്യയശാസ്ത്രത്തെ പൂർണമായും സ്വാംശീകരിച്ച പ്രവർത്തകൻ കൂടിയായിരുന്നു. പാർട്ടിക്ക് വേണ്ടി ഗ്രൗണ്ടിലിറങ്ങി പ്രവർത്തിക്കുന്ന ഓരോ എളിയ പ്രവർത്തകനെയും അങ്ങേയറ്റം ആദരവോടെ കാണുന്ന വ്യക്തി.
ഗഡ്കരിയുടെ മക്കൾ രാഷ്‌ട്രീയം പയറ്റാൻ തയ്യാറാണോയെന്ന മാദ്ധ്യമങ്ങളുടെ ചോദ്യത്തിന് അദ്ദേഹം നൽകിയ മറുപടി ഇപ്രകാരമായിരുന്നു. ”രാഷ്‌ട്രീയത്തിൽ പ്രവർത്തിക്കണമെന്ന് ആഗ്രഹമുണ്ടെങ്കിൽ, ആദ്യം ചുവരുകളിൽ പോസ്റ്ററുകൾ പതിച്ച് താഴേത്തട്ടിൽ നിന്നും പ്രവർത്തിച്ച് തുടങ്ങണമെന്നാണ് അവരെ ഞാൻ ഉപദേശിച്ചിട്ടുള്ളത്. എന്റെ രാഷ്‌ട്രീയ പാരമ്പര്യം ബിജെപി പ്രവർത്തകർക്ക് മാത്രം അവകാശപ്പെട്ടതാണ്, ഞാൻ ചെയ്ത പ്രവൃത്തികളുടെ പേരിലല്ല, എന്റെ മക്കൾ രാഷ്‌ട്രീയ ഭാവി കെട്ടിപ്പടുക്കേണ്ടത്.”
ഒരു കാര്യകർത്താവെന്ന നിലയിൽ രാഷ്‌ട്രമാദ്യമെന്ന ദർശനത്തിലൂന്നിയായിരുന്നു അദ്ദേഹത്തിന്റെ പ്രവർത്തനം. ഒപ്പം വികസിത ഇന്ത്യയിലേക്കുള്ള യാത്രയിൽ രാജ്യം പ്രാധാന്യം നൽകേണ്ട മേഖലകളെക്കുറിച്ചും ഗഡ്കരിയുടെ പക്കൽ ബ്ലൂ പ്രിന്റ് ഉണ്ടെന്നത് വ്യക്തം. ഭാവിയിലെ ഇന്ധനം ഹരിത-ഹൈഡ്രജനാകുമെന്ന ദീർഘവീക്ഷണത്തോടെയാണ് ഭാരതത്തിലെ ഊർജമേഖലയെ ഗഡ്കരി മുന്നോട്ട് കൊണ്ടുപോകുന്നത്.
പഠനം, വിദ്യാർത്ഥി രാഷ്‌ട്രീയം..
1957 മെയ് 27ന് നാഗ്പൂരിലെ ഒരു മറാത്തി കാർഷിക കുടുംബത്തിലായിരുന്നു ഗഡ്കരിയുടെ ജനനം. ദയാലുവായ അമ്മയുടെ സാമൂഹ്യസേവനങ്ങൾ ഗഡ്കരിയുടെ ജീവിതത്തിലുടനീളം വലിയ സ്വാധീനം ചെലുത്തിയിരുന്നു. കേവലമൊരു സാമൂഹ്യപ്രവർത്തകനിൽ നിന്നും ശബ്ദമുയർത്തി പ്രതികരിക്കുന്ന രാഷ്‌ട്രീയ നേതാവിലേക്കുള്ള ഗഡ്കരിയുടെ യാത്ര ആരംഭിക്കുന്നത് 1975ൽ അടിയന്തരാവസ്ഥ കാലത്താണ്. വിദ്യാർത്ഥിയായിരിക്കെ അടിയന്തരാവസ്ഥക്കെതിരെ അദ്ദേഹം ശക്തമായ പ്രചാരണം നടത്തി. എബിവിപിയിലും തുടർന്ന് ആർഎസ്എസിലും സജീവമായ ഗഡ്കരി സമൂഹത്തിലേക്ക് ആഴ്ന്നിറങ്ങി പ്രവർത്തിക്കാൻ ആരംഭിച്ചു. രാഷ്‌ട്രീയത്തിൽ ഇടതടവില്ലാതെ പ്രവർത്തിക്കുമ്പോഴും പഠനത്തിൽ വിട്ടുവീഴ്ച വരുത്താതിരുന്ന ഗഡ്കരി കൊമേഴ്‌സിൽ ബിരുദാനന്തര ബിരുദവും നിയമപഠനവും പൂർത്തിയാക്കിയതിനൊപ്പം ബിസിനസ് മാനേജ്‌മെന്റിൽ ഡിപ്ലോമയും കൈമുതലാക്കി.
1980കളിലാണ് ഗഡ്കരി ഔഗ്യോഗികമായി രാഷ്‌ട്രീയത്തിലേക്ക് പ്രവേശിക്കുന്നത്. എബിവിപിയിൽ നിന്നും യുവമോർച്ചയിൽ സജീവമായ ഗഡ്കരി പിന്നീട് വിദർഭയിലെ ബിജെപി നേതാവായി. തുടർച്ചയായി നാല് തവണ സംസ്ഥാന ലെജിസ്ലേറ്റീവ് കൗൺസിലിൽ പ്രതിപക്ഷ നേതൃസ്ഥാനം (1999-2005) വഹിച്ചു. 2005ൽ ബിജെപിയുടെ മഹാരാഷ്‌ട്ര സംസ്ഥാന അദ്ധ്യക്ഷനായ അദ്ദേഹം 2009 ആകുമ്പോഴേക്കും തന്റെ 52-ാം വയസിൽ പാർട്ടിയുടെ ദേശീയ അദ്ധ്യക്ഷ പദവിയെ അലങ്കരിച്ചു. ബിജെപിയുടെ താഴേത്തട്ടിൽ നിന്നുള്ള പ്രവർത്തകനിൽ നിന്ന് ദേശീയതലത്തിലേക്ക് ഗഡ്കരി ഉയർന്നുവന്നു.
പൊതുമരാമത്തിൽ തിളങ്ങിയ ഭരണമികവ്:
1995ൽ മഹാരാഷ്‌ട്രയിലെ പൊതുമരാമത്ത് വകുപ്പ് മന്ത്രിയായിരിക്കുമ്പോഴാണ് നിതിൻ ഗഡ്കരിക്ക് മികച്ച ഭരണത്തിലൂടെ അന്ത്യോദയ മിഷൻ സാക്ഷാത്കരിക്കാനുള്ള ആദ്യ അവസരം ലഭിച്ചത്. രാജ്യത്ത് ഏറ്റവും പിന്നോക്കം നിൽക്കുന്ന ഗ്രാമങ്ങളിൽ അന്ത്യോദയ യാഥാർത്ഥമാകാൻ റോഡ് കണക്റ്റിവിറ്റി അന്ത്യന്താപേക്ഷിതമാണെന്ന് ഗഡ്കരി മനസിലാക്കി. പിഡബ്ല്യൂഡി മന്ത്രിയായിരിക്കെ, വെല്ലുവിളി നിറഞ്ഞ നിരവധി പദ്ധതികൾ ഏറ്റെടുത്ത് നടപ്പിലാക്കുന്നതിന് പുറമെ, ഇൻഫ്രാസ്ട്രക്ചർ പ്രോജക്ടുകൾ അഭിമുഖീകരിക്കുന്ന ഫണ്ടിംഗിന്റെ അപര്യാപ്തതയ്‌ക്ക് പരിഹാരം കാണാനും ഗഡ്കരിക്ക് കഴിഞ്ഞു. അശ്രാന്ത പരിശ്രമത്തിന്റെ ഫലമായി മഹാരാഷ്‌ട്രയിലെ മൊത്തം ജനസംഖ്യയുടെ 98% പേർക്കും നാല് വർഷത്തിനുള്ളിൽ എല്ലാ കാലാവസ്ഥയിലും റോഡ് കണക്റ്റിവിറ്റി ലഭിക്കുന്ന അവസ്ഥയിലെത്തി. ഇതിൽ 13,736 വിദൂര ഗ്രാമങ്ങളും ഉൾപ്പെടുന്നു. ഇതുവഴി വിദർഭ മേഖലയിലെ ഗോത്രവർഗക്കാരിൽ കണ്ടുവരുന്ന പോഷകാഹാരക്കുറവ് തടയാൻ റോഡ് കണക്ടിവിറ്റി സഹായിച്ചു.
കൂടാതെ ജലസംരക്ഷണം, ജൈവകൃഷി, ബൈ-ഫ്യുവലിനെ പ്രോത്സാഹിപ്പിക്കൽ എന്നിവ ഉൾപ്പെടെ മഹാരാഷ്‌ട്രയിൽ ഗഡ്കരി അവതരിപ്പിച്ച കാർഷിക പരിഷ്‌കാരങ്ങൾ, കാർഷിക അധിഷ്ഠിത ചെറുകിട, കുടിൽ വ്യവസായങ്ങൾക്കും കർഷകരുടെ ക്ഷേമ പദ്ധതികൾക്കും വേണ്ടി അദ്ദേഹം കൊണ്ടുവന്ന നടപടികൾ എന്നിവ സംസ്ഥാനത്തെ കർഷക ആത്മഹത്യകൾ വെട്ടിക്കുറയ്‌ക്കാനുമിടയായി. അന്ത്യോദയ പദ്ധതിയിലൂടെ അരികുവൽക്കരിക്കപ്പെട്ട നിരവധി സമൂഹങ്ങളിലേക്ക് ഇറങ്ങിചെല്ലാൻ ഗഡ്കരിക്ക് കഴിഞ്ഞിരുന്നു. സാമൂഹ്യ-സാമ്പത്തിക പരിഷ്‌കാരങ്ങളിലേക്ക് നയിക്കുന്ന മാർഗമായാണ് ഗഡ്കരി രാഷ്‌ട്രീയത്തെ കണക്കാക്കിയിരുന്നത്. പാർശ്വവത്കരിക്കപ്പെട്ടവർക്കും പാവപ്പെട്ടവർക്കും സേവനം ചെയ്യുകയെന്ന രാഷ്‌ട്രീയക്കാരന്റെ പ്രാഥമിക കടമയെ അദ്ദേഹം വിസ്മരിച്ചില്ല.
വാർഷിക ബജറ്റിൽ നിന്നും അനുവദിക്കപ്പെടുന്ന തുച്ഛമായ വിഹിതത്തെ മാത്രം ആശ്രയിച്ചല്ല ഗഡ്കരി മുന്നോട്ട് കുതിച്ചത്. ഔട്ട്-ഓഫ്-ദി-ബോക്‌സ് എന്ന് വിശേഷിപ്പിക്കാവുന്ന ഒന്നായിരുന്നു അദ്ദേഹത്തിന്റെ ചിന്താശേഷി. ചുമതല വഹിക്കുന്ന മന്ത്രാലയത്തിന് പ്രവർത്തിക്കാൻ ആവശ്യമായ ഫണ്ട് സ്വരൂപിക്കുന്നതിലും അഗ്രഗണ്യനായിരുന്നു ഗഡ്കരി.
എല്ലാ പദ്ധതികളും ഏറ്റവും സുതാര്യതയോടെ, സമഗ്രതയോടെ ഏറ്റവും ഉയർന്ന മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ടും ഗുണനിലവാരത്തിൽ വിട്ടുവീഴ്ച ചെയ്യാതെയും അദ്ദേഹം നടപ്പിലാക്കി. നാടുനീളെ ദേശീയപാതകളും ഹൈവേകളും എക്സ്പ്രസേ വേകളും ഫ്ലൈഓവറുകളും ഉയർന്നപ്പോൾ ‘ഫ്‌ളൈ-ഓവർ മാൻ’ എന്ന വിളിപ്പേരും നാഗ്പൂരുകാരനായ ഗഡ്കരിയെ തേടിയെത്തി.
കോൺഗ്രസിനെ തൂത്തെറിഞ്ഞ നാഗ്പൂരിന്റെ മണ്ണിൽ ജയമുറപ്പിച്ച് ഗഡ്കരി..
ഒരുകാലത്ത് കോൺഗ്രസിന് വളക്കൂറുണ്ടായിരുന്ന നാഗ്പൂരിന്റെ മണ്ണ്, ഒടുവിൽ കാര്യപ്രാപ്തിയുള്ള രാഷ്‌ട്രീയക്കാരനെത്തിയപ്പോൾ മറിച്ച് ചിന്തിക്കാൻ മടികാണിക്കാത്ത ഇടം. ഇത്തവണത്തെ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസിന്റെ വികാസ് താക്കറെയാണ് ഗഡ്കരിയുടെ എതിരാളി. എന്നാൽ തെരഞ്ഞെടുപ്പിന് മുൻപേ വിജയം സ്വന്തമാക്കിയവരുടെ ഗണത്തിൽ നിതിൻ ഗഡ്കരി സ്ഥാനമുറപ്പിച്ച് കഴിഞ്ഞു.
നാഗ്പൂരിൽ ഏപ്രിൽ 19ന് നടക്കാനിരിക്കുന്ന വോട്ടെടുപ്പ് ഗഡ്കരിയെ സംബന്ധിച്ചിടത്തോളം ഒരു മത്സരമല്ല, മറിച്ച് കഴിഞ്ഞ 10 വർഷത്തെ അഭൂതപൂർവമായ വികസനത്തിന് നന്ദിയും അഭിനന്ദനവുമേകാൻ പോളിംഗ് ബൂത്തിലേക്ക് പോകുന്ന നാഗ്പൂർ ജനതയാണ് മുന്നിലുള്ളത്. മത്സരത്തിന് മുമ്പേ വിജയിച്ച സ്ഥാനാർത്ഥിക്ക് തുല്യമാകും നാഗ്പൂർ ലോക്സഭാ മണ്ഡലത്തിലെ ജനവിധിയെന്നത് സുനിശ്ചിതം.
നാഗ്പൂർ ലോക്സഭാ മണ്ഡലത്തിലെ വോട്ടുവിഹിതവും കണക്കുകളും:
മഹാരാഷ്‌ട്രയിലെ 48 ലോക്സഭാ മണ്ഡലങ്ങളിൽ ഒന്നാണ് നാഗ്പൂർ. നാഗ്പൂർ സൗത്ത് വെസ്റ്റ്, നാഗ്പൂർ സൗത്ത്, നാഗ്പൂർ ഈസ്റ്റ്, നാഗ്പൂർ വെസ്റ്റ്, നാഗ്പൂർ സെൻട്രൽ, നാഗ്പൂർ നോർത്ത് എന്നിവയുൾപ്പെടെ ആറ് നിയമസഭാ മണ്ഡലങ്ങൾ ഉൾപ്പെടുന്ന നാഗ്പൂർ ലോക്സഭാ സീറ്റ് സംവരണ മണ്ഡലമല്ല. ബിജെപിയും കോൺഗ്രസും ബിഎസ്പിയുമാണ് ദശാബ്ദങ്ങളായി മണ്ഡലത്തിലെ പ്രധാന കക്ഷികൾ. കോൺഗ്രസ് നേതാവ് വിലാസ് മുട്ടേംവാർ 1998, 1999, 2004, 2009 വർഷങ്ങളിൽ തുടർച്ചയായി നാല് തവണ നാഗ്പൂർ മണ്ഡലത്തെ പ്രതിനിധീകരിച്ച ചരിത്രം മാത്രമാണ് നിലവിൽ അവിടെ കോൺഗ്രസിന് ഉയർത്തിക്കാട്ടാനുള്ള ഏകസംഗതി.
നാഗ്പൂർ ലോക്സഭാ മണ്ഡലത്തിലെ മുൻ വിജയികൾ
മഞ്ചർഷ ആവാരി (കോൺഗ്രസ്): 1977
ജാംബുവന്ത്റാവു ബാപ്പുറാവു ധോട്ടെ (കോൺഗ്രസ്): 1980
ബൻവാരിലാൽ പുരോഹിത് (കോൺഗ്രസ്): 1984
ബൻവാരിലാൽ പുരോഹിത് (കോൺഗ്രസ്): 1989
ദത്ത മേഘെ (കോൺഗ്രസ്): 1991
ബൻവാരിലാൽ പുരോഹിത് (ബിജെപി): 1996
വിലാസ് മുട്ടേംവാർ (കോൺഗ്രസ്): 1998
വിലാസ് മുട്ടേംവാർ (കോൺഗ്രസ്): 1999
വിലാസ് മുട്ടേംവാർ (കോൺഗ്രസ്): 2004
വിലാസ് മുട്ടേംവാർ (കോൺഗ്രസ്): 2009
തെരഞ്ഞെടുപ്പ് കമ്മീഷന്റെ കണക്കുകൾ
2019 ലോക്‌സഭാ തെരഞ്ഞെടുപ്പിൽ നാഗ്പൂർ മണ്ഡലത്തിൽ 21,61,096 വോട്ടർമാരാണ് ഉണ്ടായിരുന്നത്. ഇതിൽ 10,97,087 പുരുഷന്മാരും 10,63,932 സ്ത്രീകളുമാണ്. 77 വോട്ടർമാർ ട്രാൻസ് വിഭാഗത്തിൽപ്പെടുന്നു. 4,336 തപാൽ വോട്ടുകൾ മണ്ഡലത്തിലുണ്ടായിരുന്നു. 2019ൽ നാഗ്പൂരിലെ സർവീസ് വോട്ടർമാരുടെ എണ്ണം 879 ആയിരുന്നു (757 പുരുഷന്മാരും 122 സ്ത്രീകളും). 2014ൽ നാഗ്പൂർ മണ്ഡലത്തിലെ ആകെ വോട്ടർമാരുടെ എണ്ണം 19,00,784 ആയിരുന്നു. ഇതിൽ 9,80,485 പുരുഷന്മാരും 9,20,265 സ്ത്രീകളുമാണ്.
2019ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ 2,16,009 വോട്ടിന്റെ ഭൂരിപക്ഷത്തിലായിരുന്നു എക്സ്പ്രസ് വേ മാൻ ഗഡ്കരിയുടെ തുടർച്ചയായ രണ്ടാം വിജയം. 6,60,221 വോട്ടുകൾ നേടിയ അദ്ദേഹം 55.61% വോട്ട് വിഹിതവും സ്വന്തമാക്കി. 4,44,212 വോട്ടുകൾ (37.42%) നേടിയ കോൺഗ്രസ് സ്ഥാനാർത്ഥി നാനാ പട്ടോളെയാണ് അദ്ദേഹം പരാജയപ്പെടുത്തിയത്. ബിഎസ്പി സ്ഥാനാർത്ഥി മുഹമ്മദ് ജമാൽ 31,725 വോട്ടുകൾ (2.67%) നേടി മൂന്നാം സ്ഥാനത്ത് ഒതുങ്ങി.
2014ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ നിതിൻ ഗഡ്കരി ആദ്യമായി ഇവിടെ വിജയം സ്വന്തമാക്കിയത് 5,87,767 വോട്ടുകൾ നേടിയായിരുന്നു. അദ്ദേഹം 54.13% വോട്ട് വിഹിതം കൈവരിച്ചു. 3,02,919 വോട്ടുകൾ (27.90%) നേടിയ കോൺഗ്രസ് സ്ഥാനാർത്ഥി വിലാസ് മുട്ടംവാർ രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളപ്പെടുകയായിരുന്നു. കഴിഞ്ഞ നാല് തെരഞ്ഞെടുപ്പുകളിലും മുട്ടംവാറിനൊപ്പം നിന്ന നാഗ്പൂർ ജനത, അക്കാലത്തെ യുപിഎ സർക്കാരിന്റെ കുത്തഴിഞ്ഞ ഭരണത്തിൽ മനംമടുത്തതും നിതിൻ ഗഡ്കരിക്ക് വോട്ടായി മാറി. 2,84,848 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് മുട്ടംവാറിനെ ഗഡ്കരി പരാജയപ്പെടുത്തിയത്. ബിഎസ്പി സ്ഥാനാർത്ഥി ഡോ.മോഹൻ രാംറാവു ഗെയ്ക്വാദ് 96,433 വോട്ടുകൾ (8.88%) നേടി മൂന്നാം സ്ഥാനത്തും ആം ആദ്മി പാർട്ടിയുടെ (എഎപി) അഞ്ജലി അനീഷ് ദമാനിയ 69,081 വോട്ടുകൾ (6.36%) നേടി നാലാം സ്ഥാനത്തും എത്തി.
2019ൽ നാഗ്പൂർ മണ്ഡലത്തിൽ 4,578 വോട്ടർമാർ (0.39%) നോട്ടയ്‌ക്കാണ് കുത്തിയത്. 2014ൽ ഇത് 0.32% ശതമാനമായിരുന്നു. 2014ൽ 1,828 പോളിംഗ് സ്റ്റേഷനുകളിലായി ഏപ്രിൽ 10നാണ് നാഗ്പൂരിൽ വോട്ടെടുപ്പ് നടന്നത്. മെയ് 16ന് ഫലപ്രഖ്യാപനമുണ്ടായി. 2019ൽ 2,065 പോളിംഗ് ബൂത്തുകളിലായി ഏപ്രിൽ 11നായിരുന്നു തിരഞ്ഞെടുപ്പ്. ഫലം മെയ് 23ന് പ്രഖ്യാപിച്ചു.
എഴുതിയത്
ആതിര ഉണ്ണികൃഷ്ണൻ