കൽപ്പറ്റ; ഹിന്ദുക്കളെയും ക്രിസ്ത്യാനികളെയും വംശഹത്യ ചെയ്യും, അവിലും മലരും കരുതിക്കോ എന്ന് പറഞ്ഞവരുടെ കൂടെ രാഹുൽ ഗാന്ധി കൂടുകയാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. ജനം ടിവി ചീഫ് എഡിറ്റർ പ്രദീപ് പിളളയുമായി വിത്ത് ദ ലീഡർ പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
മുസ്ലീം വോട്ട് ബാങ്ക് ലക്ഷ്യം വച്ചാണ് രാഹുൽ പ്രവർത്തിക്കുന്നത്. അതിനെതിരായുള്ള ജനവികാരം ഇവിടെ അലയടിക്കുന്നുണ്ട്. എസ്ഡിപിഐ, പിഎഫ്ഐ, മുസ്ലീംലീഗ്, ജമാഅത്തെ ഇസ്ലാമി, സമസ്ത ഉൾപ്പെടെയുള്ള എല്ലാ സംഘടനകളും വയനാട്ടിലുണ്ട്. ആ വോട്ട് ബാങ്ക് ലക്ഷ്യം വച്ചാണ് അദ്ദേഹം പ്രവർത്തിക്കുന്നത്. ഈ സംഘടനകൾ പിന്തുണയ്ക്കുന്ന സ്ഥാനാർത്ഥിക്കെതിരെ അപ്പുറത്തും ജനവികാരമുണ്ടെന്ന് കെ സുരേന്ദ്രൻ പറഞ്ഞു.
സിമിയുടെയും ജമാഅത്തെയുടെയും മുൻകാല പ്രവർത്തകരാണ് വയനാട്ടിൽ രാഹുലിന് വേണ്ടി പ്രചാരണം നടത്തുന്നത്. വയനാടിനെ കുറിച്ച് രാഹുലിന് അറിയാത്ത ചരിത്രമുണ്ട്. വിദേശത്ത് രാഹുൽ ഇന്ത്യാ വിരുദ്ധത സംസാരിക്കുന്നതിന് ഇവിടുത്തെ ജനങ്ങൾ മറുപടി പറയും. വൈദേശിക ശക്തികൾക്കെതിരെ പോരാടിയ മണ്ണാണിതെന്നും കെ സുരേന്ദ്രൻ പറഞ്ഞു.
അന്താരാഷ്ട്ര ഭീകരവാദ സംഘടനകളുമായി ചേർന്ന് രാജ്യത്ത് കലാപങ്ങൾ ഉണ്ടാക്കാൻ ശ്രമിച്ചതിന്റെ പേരിലാണ് പിഎഫ്ഐ നിരോധിക്കപ്പെടുന്നത്. രൺജിത്ത് ശ്രീനിവാസൻ ഉൾപ്പെടെ എത്രയോ പേരെയാണ് ക്രൂരമായ രീതിയിൽ പിഎഫ്ഐ കൊന്നൊടുക്കിയതെന്ന് കെ സുരേന്ദ്രൻ ചോദിച്ചു.
പാകിസ്താനിൽ നിന്ന് പരിശീലനം ലഭിച്ച കാര്യം ഉൾപ്പെടെ അന്വേഷണ ഏജൻസി കണ്ടെത്തി. നാടിനെ തകർക്കാൻ ശ്രമിക്കുന്ന, വർഗീയത വിതയ്ക്കാൻ ശ്രമിക്കുന്ന സംഘടനയുടെ പൊളിറ്റിക്കൽ പാർട്ടിയുമായി കൂട്ടുചേരാൻ കോൺഗ്രസിന് മടിയില്ലെന്ന് പറയുമ്പോൾ ഒരു വിഭാഗത്തോടുള്ള അവഗണന ഈ രാജ്യത്തെ ജനങ്ങൾ കാണുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മതനിരപേക്ഷതയ്ക്ക് വേണ്ടി ശബ്ദിക്കുന്ന ആളാണെങ്കിൽ എന്തുകൊണ്ടാണ് രാഹുൽ അയോദ്ധ്യയിൽ പോകാത്തതെന്നും കെ സുരേന്ദ്രൻ ചോദിച്ചു. അഞ്ച് ലക്ഷത്തിലധികം രാമഭക്തരുള്ള സ്ഥലമാണ് വയനാട്. ഇപ്പോൾ ഒരു വിഭാഗത്തിന് വേണ്ടി മാത്രം നിലകൊള്ളുന്നതിനാൽ തെരഞ്ഞെടുപ്പ് കഴിഞ്ഞ് അദ്ദേഹം അയോദ്ധ്യ സന്ദർശിക്കുമെന്നാണ് താൻ കരുതുന്നതെന്നും കെ സുരേന്ദ്രൻ പറഞ്ഞു.