തിരുവനന്തപുരം: ക്ഷേത്രങ്ങളിലെത്തുന്ന ഭക്തരെ മുഖപ്രസാദത്തോടെ സ്വീകരണം ഉറപ്പാക്കണമെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ്. ദർശനത്തിനെത്തുന്നവരോട് സൗമ്യവും സൗഹൃദപരവുമായി പെരുമാറണമെന്നും ഇതിനായി 5,000 ക്ഷേത്ര ജീവനക്കാർക്ക് പരിശീലനം നൽകും. വിരമിച്ച ഐഎസ് ഉദ്യോഗസ്ഥൻ എം. നന്ദകുമാറിനാണ് പഠനക്ലാസിന്റെ ചുമതല.
നെയ്യാറ്റിൻകര മുതൽ വടക്കൻ പറവൂർ വരെയുള്ള ഓഫീസുകളിലെയും ക്ഷേത്രങ്ങളിലെയും 5,000-ത്തോളം ജീവനക്കാരെ 20 ഗ്രൂപ്പുകളാക്കി 10 വീതം ക്ലാസുകളാണ് നൽകുന്നത്. പുറം നാടുകളിൽ നിന്നെത്തുന്ന ഭക്തർക്ക് ക്ഷേത്ര ചരിത്രവും മറ്റ് വിവരങ്ങളും പറഞ്ഞു കൊടുക്കാൻ പ്രത്യേകം ജീവനക്കാരെ നിയമിക്കാനും ബോർഡ് പദ്ധതിയിടുന്നുണ്ട്.
പെരുമാറ്റ മര്യാദ, ക്ഷേത്ര സംസ്കാരം, അതത് ക്ഷേത്രങ്ങളിലെ പ്രതിഷ്ഠയുടെയും പൂജകളുടെയും പ്രത്യേകതകൾ തുടങ്ങിയവയാകും ജീവനക്കാരെ പഠിപ്പിക്കുക. പുരാതന ക്ഷേത്രങ്ങളുടെ ചരിത്രം പൊതുവായി പഠിപ്പിക്കും.