ഭുവനേശ്വർ: പുതു തലമുറ ബാലിസ്റ്റിക് മിസൈലായ ‘അഗ്നി പ്രൈമിന്റെ’ പരീക്ഷണ വിക്ഷേപണം വിജയം. ഒഡിഷ തീരത്തെ അബ്ദുൾ കലാം ദ്വീപിൽ നിന്നായിരുന്നു മിസൈൽ വിക്ഷേപണം.
എല്ലാ വിധ ലക്ഷ്യങ്ങളും കൈവരിക്കാൻ അഗ്നി പ്രൈമിന് സാധിച്ചതായി പ്രതിരോധ മന്ത്രാലയം വ്യക്തമാക്കി. ചീഫ് ഓഫ് ഡിഫൻസ് സ്റ്റാഫ് ജനറൽ അനിൽ ചൗഹാൻ, ചീഫ് ഓഫ് സ്ട്രാറ്റജിക് ഫോഴ്‌സ് കമാൻഡ്, ഡിആർഡിഒയിലെ മുതിർന്ന ഉദ്യോഗസ്ഥർ, ഇന്ത്യൻ ആർമി എന്നിവർ പരീക്ഷണ വിക്ഷേപണത്തിന് സാക്ഷ്യം വഹിച്ചു.
പുതുതലമുറ മിസൈലിന് പിന്നിൽ പ്രവർത്തിച്ച ഡിആർഡിഒ, എസ്എഫ്‌സി, സായുധ സേന എന്നിവയെ പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ് അഭിനന്ദിച്ചു. സൈന്യത്തിന്റെ കരുത്ത് വർദ്ധിപ്പിക്കുന്നതിൽ അഗ്നി പ്രൈമിന് സുപ്രധാന പങ്ക് വഹിക്കാനാകുമെന്നും കേന്ദ്ര മന്ത്രി പറഞ്ഞു.
പരമാവധി 1,000 മുതൽ 2,000 കിലോമീറ്റർ വരെ ദൂരപരിധിയുള്ള രണ്ട് ഘട്ടങ്ങളുള്ള കാനിസ്റ്ററൈസ്ഡ് മിസൈലാണ് ‘അഗ്നി പ്രൈം’ അഥവ ‘അഗ്നി-പി’ അഗ്നി പരമ്പരയിലെ പുതിയ മിസൈൽ. 5,000 കിലോമീറ്റർ വരെ ദൂരപരിധിയുണ്ട് ഇതിന്. ചൈനയുടെ വടക്കേയറ്റവും യൂറോപ്പിലെ ചില പ്രദേശങ്ങളും ഉൾപ്പെടെ ഏതാണ്ട് ഏഷ്യ മുഴുവൻ തന്നെ പ്രതിരോധം തീർക്കാൻ അഗ്നി പ്രൈമിന് സാധിക്കുന്നു.
അഗ്നി പരമ്പരയിലെ ഏറ്റവും ഭാരം കുറഞ്ഞ മിസൈലാണിത്. അഗ്നി-3നെ അപേക്ഷിച്ച് പകുതി ഭാരം മാത്രമാണ് ഇതിനുള്ളത്. വെടിയുണ്ടകൾ സംഭരിച്ച് വയ്‌ക്കുന്നതിനാൽ തന്നെ ഇവ റോഡ്, റെയിൽ മാർഗമൊക്കെ എത്തിക്കാനും കൂടുതൽ നേരം സൂക്ഷിച്ച് വയ്‌ക്കാനും സാധിക്കുന്നു. വളരെ കുറച്ച് സമയം മാത്രമാണ് ഇതിന്റെ വിക്ഷേപണത്തിനായി ആവശ്യമുള്ളൂ.