തിരുവനന്തപുരം: ദുരൂഹസാഹചര്യത്തിൽ അരുണാചൽ പ്രദേശിൽ മരണപ്പെട്ട മലയാളികൾക്ക് മരണാനന്തര ജീവിതത്തെക്കുറിച്ചുള്ള സന്ദേശങ്ങൾ എത്തിയത് ഡോണ്‍ ബോസ്കോ എന്ന പേരിലുള്ള വ്യാജ ഇ-മെയിൽ ഐഡിയിൽ നിന്നെന്ന് പൊലീസ്. മൂന്ന് വർഷം മുമ്പ് ആര്യ സുഹൃത്തുക്കൾക്ക് പങ്കുവച്ച ഒരു ഇമെയിൽ സന്ദേശത്തിലാണ് അന്വേഷണം എത്തിയിരിക്കുന്നത്.
ഇതിൽ നിന്നാണ് ഡിജിറ്റൽ തെളിവുകൾക്ക് ഇടം നൽകാത്ത വിധത്തിലാണ് നവീൻ നീക്കങ്ങൾ നടത്തിയെന്ന നിഗമനത്തിൽ പൊലീസ് എത്തിയത്. സുഹൃത്തുക്കൾക്ക് ആര്യ അയച്ച ഫോർവേർഡ് മെസേജിൽ അന്യഗ്രഹ ജീവിത്തെ കുറിച്ചാണ് പറഞ്ഞിരുന്നത്. ഇത് കൂടാതെ ചില കോഡുകളുമുണ്ട്. മരണവാർത്ത അറിഞ്ഞതോടെയാണ് ഈ സന്ദേശം സുഹൃത്തുക്കൾ പൊലീസിന് കൈമാറിയത്. ഇ-മെയിലിന്റെ സഹായത്തോടെ ഉറവിടം കണ്ടെത്താൻ ശ്രമിക്കുകയാണ് പൊലീസ്.
മരണ ശേഷം മറ്റൊരു ഗ്രഹത്തിൽ എത്തിയാൽ ഇതിലും മികച്ച ജീവിതം സാധ്യമാകുമെന്ന് നവീൻ ആര്യയെയും ദേവിയെയും വിശ്വസിപ്പിച്ചിരുന്നതായാണ് പൊലീസ് പറയുന്നത്. മറ്റൊരു ഗ്രഹത്തിലെത്തിയാൽ ഭൂമിയിലേതിനേക്കാൾ മികച്ച ജീവിതം സാധ്യമാകുമെന്നും മനുഷ്യരേക്കാൾ പതിന്മടങ്ങ് ബുദ്ധിശക്തിയുള്ളവരാകാം അവിടെയുള്ളതെന്നും ഇവർ വിശ്വസിച്ചിരുന്നതായും പൊലീസ് വിലയിരുത്തുന്നുണ്ട്. അരുണാചലിലേക്കുള്ള യാത്ര ആസൂത്രണം ചെയ്തത് നവീനാണെന്നാണ് പൊലീസിന് വിവരം ലഭിച്ചത്.
മരണശേഷം മറ്റൊരു ഗ്രഹത്തിൽ സുഖജീവിതം സാധ്യമാകുമെന്ന് നവീൻ ദേവിയെയും ആര്യയെയും പറഞ്ഞ് വിശ്വസിപ്പിച്ചുവെന്ന് പോലീസ് പറയുന്നു. അതിനായി മരണം എങ്ങനെയാവണമെന്ന് ആസൂത്രണം ചെയ്തതും നവീനാണെന്നാണ് പോലീസിന്റെ നിഗമനം. ആദ്യം ഇത്തരം ആശയങ്ങളില് ആകൃഷ്ടനായത് നവീനാണെന്നാണ് പൊലീസിന്റെ വിലയിരുത്തൽ.















