ഹൈദരാബാദ്: ഹൈദരാബാദ്-അയോദ്ധ്യ റൂട്ടിൽ നോൺ സ്റ്റോപ്പ് വിമാന സർവ്വീസുകൾ അവതരിപ്പിച്ച് സ്‌പൈസ് ജെറ്റ്. അയോദ്ധ്യയിലേക്കുള്ള യാത്ര കൂടുതൽ സുഗമമാക്കുന്നതിന്റെ ഭാഗമായാണ് കൂടുതൽ സർവീസുകൾ അവതരിപ്പിക്കുന്നത്. കൂടാതെ സിക്കിമിലെ പാക്യോംഗിലേക്കും അധിക വിമാന സർവീസുകൾ പ്രഖ്യാപിച്ചിട്ടുണ്ട്.
മാർച്ച് 31 മുതൽ ഡൽഹി, കൊൽക്കത്ത എന്നിവിടങ്ങളിൽ നിന്ന് സിക്കിമിലെ പാക്യോംഗിലേക്ക് സർവ്വീസ് പുനരാരംഭിച്ചിരുന്നു. ഡൽഹി-പാക്യോംഗ് റൂട്ടിൽ ആഴ്ചയിൽ അഞ്ച് ദിവസമാകും സർവീസ് ലഭ്യമാകുക. എന്നാൽ കൊൽക്കത്ത-പാക്യോംഗ് റൂട്ടിൽ എല്ലാ ദിവസവും സർവീസ് നടത്തും. ഹൈദരാബാദ്-അയോദ്ധ്യ റൂട്ടിൽ ആഴ്ചയിൽ മൂന്ന് തവണയാകും സർവീസ് ലഭിക്കുക.
അയോദ്ധ്യയിലേക്കും പാക്യോംഗിലേക്കുമുള്ള യാത്രക്കാരുടെ വർദ്ധനവ് കണക്കിലെടുത്താണ് കൂടുതൽ സർവീസ് അവതരിപ്പിച്ചിരിക്കുന്നത്. രാജ്യത്തുടനീളമുള്ള പ്രാദേശിക കണക്ടിവിറ്റി കൂടുതൽ മെച്ചപ്പെടുത്തുക എന്നതാണ് ഇതിലൂടെ ലക്ഷ്യം വയ്‌ക്കുന്നതെന്ന് സ്‌പൈസ് ജെറ്റ് ചീഫ് ബിസിനസ് ഓഫീസർ ഡെബോജോ മഹർഷി പറഞ്ഞു.
ഈ വിമാനങ്ങൾ യാത്രികർക്ക് കൂടുതൽ മെച്ചപ്പെട്ട കണക്ടിവിറ്റി നൽകുമെന്നാണ് വിലയിരുത്തൽ. എയർലൈൻ ബോയിംഗ് 737, ക്യൂ 400 വിമാനങ്ങളാകും സർവീസ് നടത്തുക.