1996 ഏപ്രിൽ 6
മാതൃരാജ്യത്തിനു വേണ്ടി ജീവന്‍ ബലിയര്‍പ്പിച്ച, ചരിത്രത്തില്‍ രേഖപ്പെടുത്താതെ പോയ ഒരു കൂട്ടം ധീരദേശാഭിമാനികളുടെ കഥ പറഞ്ഞ കാലാപാനിക്ക് 28 വർഷം. ടി.ദാമോദരന്‍- പ്രിയദര്‍ശന്‍-മോഹന്‍ലാല്‍ കൂട്ടികെട്ടിൽ പുറത്തിറങ്ങിയ ചിത്രം മേക്കിങ് കൊണ്ടും മനോഹരമായ ഗാനങ്ങൾ കൊണ്ടും എന്നും മലയാളികൾക്ക് പ്രിയപ്പെട്ടതാണ്.
മോഹൻലാനിന് പുറമേ ശ്രീനിവാസൻ, പ്രഭു, തബു, അമരേഷ് പുരി തുടങ്ങിയ വലിയ താരനിര തന്നെ ചിത്രത്തിന്റെ ഭാഗമായിരുന്നു. സ്വാതന്ത്ര്യത്തിനു വേണ്ടി പോരാടി ജീവൻ ബലിയർപ്പിച്ച ഗോവർദ്ധനറെയും മുകുന്ദിന്റെയും കഥയിലൂടെ സ്വാതന്ത്യ സമര ചരിത്രം തന്നെയാണ് കാലാപാനി പറഞ്ഞുവെച്ചത്.
മോഹൻലാലിന്റെ ഏറ്റവും മികച്ച പ്രകടനമാണ് കാലാപാനിയിലൂടെ പ്രിയദർശൻ പുറത്തെടുത്തത്. ഗോവർദ്ധന്റെ രാജ്യസ്നേഹവും പ്രതികാരവും പ്രണയവും വിരഹവും അത്രത്തോളം സൂക്ഷമതയോടെയാണ് മോഹൻലാൽ അവതരിപ്പിച്ചിരിക്കുന്നത്.
രണ്ട് പതിറ്റാണ്ടിന് ശേഷവും കാലാപാനിയിലെ മിക്ക രംഗങ്ങളും മനസ്സിൽ മായാതെ കിടക്കാൻ കാരണം അതിന്റെ അസാമാന്യ മേക്കിംഗ് കൊണ്ടുതന്നെയാണ്. കപ്പലില്‍ വെച്ച് വസൂരി പിടിപ്പെട്ടവരെ വെടി വെച്ച് കൊല്ലുന്നത് ഗോവര്‍ദ്ധൻ നിസ്സഹായതോടെ നോക്കി നില്‍ക്കുന്ന രംഗം, ജയില്‍ ചാടിയതിന് ശിക്ഷ ഏറ്റുവാങ്ങി പ്രഭുവിന്റെ മുകുന്ദന്‍ സെല്ലില്‍ വന്ന് കമിഴ്ന്ന് കിടന്ന് പാത്രത്തില്‍ നിന്ന് കഞ്ഞി കുടിക്കുന്നതു കണ്ട് വേദനയോടെ ഗോവര്‍ദ്ധന്‍ ജയിലഴികളില്‍ തലയടിക്കുന്ന രംഗം, “”an Indians back is not a foot board”” എന്ന് ഗോവര്‍ദ്ധന്‍ കളക്ടര്‍ സായിപ്പിനോട് പറയുന്ന രംഗം തുടങ്ങിയ ചിലത് മാത്രമാണ്.
60 ദിവസം എടുത്താണ് സിനിമയുടെ ചിത്രീകരണം പൂർത്തിയാക്കിയത്. മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിൽ കൂടി കാലാപാനി മൊഴി മാറ്റി റിലീസ് ചെയ്തു. 1995 ലെ 5 നാഷണൽ അവാർഡകളും 7 സംസ്ഥാന അവാർഡുകളും കാലാപാനി സ്വന്തമാക്കി. ചിത്രത്തിലെ അഭിനയത്തിന് 1995 ലെ മികച്ച നടനുള്ള സംസ്ഥാന അവാർഡ് മോഹൻലാലിനെ തേടിയെത്തി.
മൂന്ന് പതിറ്റാണ്ടിന് രണ്ട് വർഷം മാത്രം ബാക്കി നിൽക്കെ കാലാപാനിയെ കുറിച്ച് പ്രേക്ഷകർ പുകഴ്‌ത്തുന്നുണ്ടെങ്കിൽ അത് പ്രിയദർശൻ എന്ന ക്രാഫ്റ്റ്മാന്റെ സംവിധാന പാടവവും മോഹൻലാൽ എന്ന നടന്റെ വിസ്മയിപ്പിക്കുന്ന പ്രകടനം കൊണ്ടുമാണ്.