ന്യൂഡൽഹി: കുട്ടിക്കടത്തുമായി ബന്ധപ്പെട്ട അന്വേഷണത്തിൽ സിബിഐക്ക് ലഭിച്ചത് നിർണ്ണായക വിവരങ്ങൾ. ഡൽഹിയിലെ കേശവ്പുരം മേഖലയിൽ കഴിഞ്ഞ ദിവസം നടന്ന റെയ്ഡിന് പിന്നാലെയാണ് കൂടുതൽ വിവരങ്ങൾ പുറത്ത് വന്നത്.
റെയ്ഡിനിടെ ഒരു വീട്ടിൽ നിന്ന് രണ്ട് നവജാത ശിശുക്കളെ അന്വേഷണ സംഘം രക്ഷപ്പെടുത്തിയിരുന്നു. നവജാതശിശുക്കൾക്കായി 4 മുതൽ 5 ലക്ഷം രൂപ വരെയാണ് വാങ്ങിയിരുന്നതെന്ന് അറസ്റ്റിലായവർ മൊഴി നൽകി.
കുഞ്ഞുങ്ങളെ വാങ്ങുകയും വിൽക്കുകയും ചെയ്യുന്ന സംഘങ്ങൾ കേന്ദ്രീകരിച്ചാണ് അന്വേഷണം നിലവിൽ പുരോഗമിക്കുന്നത്. മനുഷ്യക്കടത്ത് സംഘം ആശുപത്രിയിൽ നിന്നാണ് നവജാത ശിശുക്കളെ കടത്തുന്നതെന്നാണ് സൂചന.
ആശുപത്രിയിലെ വാർഡ് ബോയ് ഉൾപ്പെടെ കേസിൽ ഇതുവരെ ഏഴ് പേരാണ് അറസ്റ്റിലായത്. കുട്ടികളെ വിറ്റ യുവതിയേയും വാങ്ങിയ ആളെയും അന്വേഷണ സംഘം ചോദ്യം ചെയ്തുവരികയാണ്. കഴിഞ്ഞ ഒരു മാസത്തിനുള്ളിൽ എട്ടോളം കുഞ്ഞുങ്ങളെ സംഘം കൈമാറിയതായാണ് വിവരം.