ന്യൂഡൽഹി: തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് പശ്ചിമബംഗാൾ, ബിഹാർ, മദ്ധ്യപ്രദേശ് എന്നിവിടങ്ങളിൽ സന്ദർശനം നടത്തും. തെരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കമിട്ടുകൊണ്ടാണ് പ്രധാനമന്ത്രിയുടെ സന്ദർശനം. ബംഗാളിലെ ജൽപായ്ഗുരി, ബിഹാറിലെ നവാഡ, മദ്ധ്യപ്രദേശിലെ ജബൽപൂർ എന്നിവിടങ്ങളിൽ സംഘടിപ്പിക്കുന്ന തെരഞ്ഞെടുപ്പ് റാലികളെ പ്രധാനമന്ത്രി അഭിസംബോധന ചെയ്യും. നവാഡയിൽ സംഘടിപ്പിക്കുന്ന റോഡ് ഷോയിലും അദ്ദേഹം പങ്കെടുക്കും.
വീണ്ടും ബിജെപി-എൻഡി തരംഗം ബിഹാറിൽ ദൃശ്യമാണെന്ന് സന്ദർശനത്തിന് മുന്നോടിയായി പ്രധാനമന്ത്രി എക്സിൽ കുറിച്ചു. നവാഡയിലെ പൊതുയോഗത്തിൽ പങ്കെടുക്കുന്ന എന്റെ കുടുംബാംഗങ്ങളെ കാണാൻ എനിക്ക് അവസരം ലഭിച്ചുവെന്ന് പ്രധാനമന്ത്രി പറഞ്ഞു. ആദ്യം ബിഹാറിലെത്തുന്ന പ്രധാനമന്ത്രി നവാഡയിൽ ബിഹാർ മുഖ്യമന്ത്രി നിതിന് ഗഡ്കരിയോടൊപ്പമാണ് റോഡ് ഷോയിൽ പങ്കെടുക്കുന്നത്.
നവാഡയിലെ റോഡ് ഷോയ്ക്ക് ശേഷം പ്രധാനമന്ത്രി പശ്ചിമ ബംഗാളിലേക്ക് തിരിക്കും. തുടർന്ന് ജൽപായ്ഗുരിയിൽ സംഘടിപ്പിക്കുന്ന തെരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്യും. ശേഷം ബിജെപി പ്രവർത്തകർക്ക് തെരഞ്ഞെടുപ്പ് പ്രചാരണത്തെ കുറിച്ച് നിർദ്ദേശം നൽകും. ഇവിടെ നിന്ന് മദ്ധ്യപ്രദേശിലേക്ക് പോകും. സംസ്ഥാനത്ത് സംഘടിപ്പിക്കുന്ന റോഡ് ഷോയിൽ പ്രധാനമന്ത്രി പങ്കെടുക്കും. വനവാസി സമൂഹം അവതരിപ്പിക്കുന്ന പ്രത്യേക നൃത്തരൂപങ്ങളോടെയാണ് പ്രധാനമന്ത്രിയെ വരവേൽക്കുകയെന്ന് ബിജെപി മദ്ധ്യപ്രദേശ് അദ്ധ്യക്ഷൻ പ്രഭാത് സാഹു അറിയിച്ചു.
കഴിഞ്ഞ ദിവസം ഉത്തർപ്രദേശിലെ ഗാസിയാബാദിലും രാജസ്ഥാനിലെ അജ്മീറിലും സംഘടിപ്പിച്ച തെരഞ്ഞെടുപ്പ് റാലിയെ പ്രധാനമന്ത്രി അഭിസംബോധന ചെയ്തിരുന്നു. പ്രചാരണത്തിന്റെ ഭാഗമായി റോഡ് ഷോയും നടന്നിരുന്നു.