കണ്ണൂര്‍: പാനൂരിലെ ബോംബ് സ്ഫോടത്തിന്റെ പശ്ചാത്തലത്തിൽ കണ്ണൂരിൽ വിവിധ ഇടങ്ങളിൽ ബോംബ് സ്ക്വാഡിന്റെ പരിശോധന. പാനൂര്‍, കൊളവല്ലൂര്‍, കൂത്തുപറമ്പ് എന്നീ മേഖലകളിലാണ് വ്യാപക പരിശോധന നടക്കുന്നത്. ശനിയാഴ്ച കണ്ണൂര്‍-കോഴിക്കോട് അതിര്‍ത്തി പ്രദേശങ്ങളിലും ബോംബ് സ്ക്വാഡ് പരിശോധന നടത്തിയിരുന്നു.
പാനൂർ സ്ഫോടനുമായി ബന്ധപ്പെട്ട് ഒളിവിൽ കഴിയുന്ന പ്രതികൾക്കായുള്ള തിരച്ചിൽ പൊലീസ് ഊർജ്ജിതമാക്കിയിട്ടുണ്ട്. ഷിജാല്‍, അക്ഷയ് എന്നിവരെയാണ് കണ്ടെത്താനുള്ളത്. ഇരുവരെയും പിടികൂടിയാൽ, ആർക്കുവേണ്ടിയാണ് ബോംബ് നിർമ്മിച്ചതെന്ന് കണ്ടെത്താൻ സാധിക്കും.
സ്ഫോടനത്തിൽ പരിക്കേറ്റ വിനീഷിന്റെ നില ഗുരുതരമായി തുടരുകയാണ്. കേസില്‍ അറസ്റ്റിലായ മൂന്ന് സിപിഎം പ്രവര്‍ത്തകരുമായി പൊലീസ് ഇന്ന് തെളിവെടുപ്പ് നടത്തും. സിപിഎം പ്രവര്‍ത്തകരായ അതുല്‍, അരുൺ, ഷിബിൻ ലാല്‍ എന്നിവരാണ് അറസ്റ്റിലായിരിക്കുന്നത്. വെള്ളിയാഴ്ച പാനൂര്‍ കുന്നോത്തിലാണ് ബോംബ് നിര്‍മ്മാണത്തിനിടെ സ്ഫോടനമുണ്ടായത്. സ്ഫോടനത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടിരുന്നു. മൂളിയാത്തോട് കാട്ടിന്റവിട ഷെറിൻ (31) ആണ് മരണപ്പെട്ടത്.