ന്യൂഡൽഹി: കോൺഗ്രസിനെതിരെ ഗുരുതര ആരോപണവുമായി പാർട്ടി വിട്ട നേതാവ് ഗൗരവ് വല്ലഭ്. കോൺഗ്രസുകാരുടെ നിർദ്ദേശമനുസരിച്ചായിരുന്നു അദാനിക്കെതിരെ ആരോപണങ്ങൾ ഉന്നയിച്ച് വാർത്താ സമ്മേളനം നടത്തിയതെന്ന് ഗൗരവ് വല്ലഭ് വെളിപ്പെടുത്തി. അന്വേഷണത്തിൽ അദാനിക്ക് ക്ലീൻ ചിറ്റ് ലഭിച്ചിട്ടും വിഷയം ഉപേക്ഷിക്കാൻ കോൺഗ്രസ് പാർട്ടി തയ്യാറായില്ലെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ ദിവസമായിരുന്നു ഗൗരവ് വല്ലഭ് കോൺഗ്രസ് വിട്ട് ബിജെപിയിൽ ചേർന്നത്.
‘കോടീശ്വരനായ ഗൗതം അദാനി ഉൾപ്പെടെ നിരവധി സംരംഭകർക്കെതിരെ സംസാരിക്കാൻ കോൺഗ്രസ് പാർട്ടി നിർദ്ദേശിച്ചിട്ടുണ്ടായിരുന്നു. ഞാനാണ് അദാനിക്കെതിരെ പത്രസമ്മേളനം നടത്തിയത്. എന്നാൽ സെബി (Securities and Exchange Board of India) അന്വേഷണത്തിൽ അദാനി ഗ്രൂപ്പിന് ക്ലീൻ ചീറ്റ് നൽകി. വിഷയം ഉപേക്ഷിക്കാൻ മുതിർന്ന പാർട്ടി നേതാക്കളോട് അഭ്യർത്ഥിച്ചെങ്കിലും അവർ നിർത്തിയിരുന്നില്ല.
പാർട്ടിയുടെ എല്ലാ വലിയ വകുപ്പുകളും പിഎമാരാണ് കൈകാര്യം ചെയ്യുന്നത്. ബിസിനസുകാരെ ബഹുമാനിക്കണമെന്നാണ് ഞാൻ ചിന്തിക്കുന്നത്. കാരണം, അവർ രാജ്യത്തിന് വേണ്ടി തൊഴിൽ സൃഷ്ടിക്കുന്നുണ്ട്.’- ഗൗരവ് വല്ലഭ് പറഞ്ഞു.
കോൺഗ്രസ് പാർട്ടിക്കുള്ളിലെ പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി കഴിഞ്ഞ ആഴ്ചയാണ് പാർട്ടി വിട്ട് ഗൗരവ് വല്ലഭ് ബിജെപിയിൽ ചേർന്നത്. പാർട്ടിയുടെ ദിശാബോധമില്ലായ്മയിൽ അസ്വസ്ഥനാണെന്ന് രാജിക്കത്തിൽ ഗൗരവ് വ്യക്തമാക്കിയിരുന്നു. ധനകാര്യ, സാമ്പത്തിക വിഷയങ്ങളിൽ ചാനൽ ചർച്ചകളിൽ ഗൗരവ് വല്ലഭാണ് കോൺഗ്രസിനെ നയിച്ചിരുന്നത്.