തൃശൂർ: ലോക്‌സഭ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി പ്രധാനമന്ത്രി നരേന്ദ്രമോദി വീണ്ടും കേരളത്തിലെത്തും. 15-ാം തീയതി കുന്ദംകുളത്ത് നടക്കുന്ന പരിപാടിയിലാണ് പ്രധാനമന്ത്രി പങ്കെടുക്കുക. ആലത്തൂർ നിയോജകമണ്ഡലത്തിന്റെ ഭാഗമായ കുന്ദംകുളത്തെ ചെറുവത്തൂർ ഗ്രൗണ്ടിൽ രാവിലെ 11 മണിക്ക് നടക്കുന്ന പൊതുസമ്മേളനത്തെ പ്രധാനമന്ത്രി അഭിസംബോധന ചെയ്യും. ചടങ്ങിൽ തൃശൂർ, ആലത്തൂർ, പൊന്നാനി ലോകസഭ മണ്ഡലങ്ങളിലെ എൻഡിഎ സ്ഥാനാർഥികൾപങ്കെടുക്കും.
തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് ശേഷം ഇത് മൂന്നാംതവണയാണ് പ്രധാനമന്ത്രി കേരളത്തിലെത്തുന്നത്. ത്രികോണ മത്സരം നടക്കുന്ന തൃശൂരിൽ എൻഡിഎ സ്ഥാനാർത്ഥി സുരേഷ് ഗോപിയുടെ പ്രചരണത്തിന് കൊഴുപ്പേകും വിധമാണ് പ്രധാനമന്ത്രിയുടെ വരവ്. കരുവന്നൂർ സഹകരണ ബാങ്ക് സാമ്പത്തിക തട്ടിപ്പുമായി ബന്ധപ്പെട്ട ഇഡി അന്വേഷണവും സിപിഎം നേതാക്കളുടെ ചോദ്യം ചെയ്യലും നടക്കുന്നതിനിടെയാണ് പ്രധാനമന്ത്രിയുടെ വരവ് എന്നതും ശ്രദ്ധേയമാണ്.
കരുവന്നൂരിലെ നിക്ഷേപകർക്ക് ഇഡി പിടിച്ചെടുത്ത പണം തിരികെ നൽകുമെന്ന് പ്രധാനമന്ത്രി ആലത്തൂരിലെ എൻഡിഎ സ്ഥാനാർത്ഥി ഡോ.ടിഎൻ സരസുവിന് ഉറപ്പ് നൽകിയിരുന്നു. സ്ഥാനാർത്ഥിത്വം പ്രഖ്യാപിച്ചതിന് പിന്നാലെ സരസു ടീച്ചറെ നേരിട്ട് ഫോണിൽ വിളിച്ചായിരുന്നു പ്രധാനമന്ത്രിയുടെ ഉറപ്പ്. എൻഡിഎ സർക്കാർ മൂന്നാം തവണ അധികാരത്തിൽ വരുമ്പോൾ നിക്ഷേപകരുടെ പണം തട്ടിയെടുത്തവർക്കെതിരെ ശക്തമായ നടപടി ഉണ്ടാകുമെന്നും പ്രധാനമന്ത്രി വ്യക്തമാക്കിയിരുന്നു.