വയനാട്: പാനൂരിലെ ബോംബ് നിർമാണത്തിന്റെ ഉത്തരവാദിത്വം സി പി എം നേതൃത്വത്തിന് തന്നെയെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷനും വയനാട്ടിലെ എൻഡിഎ സ്ഥാനാർത്ഥിയുമായ കെ.സുരേന്ദ്രൻ. ഉത്തരവാദിത്വം വ്യക്തമാകുന്നതാണ് ബോംബ് സ്ഫോടനത്തിൽ മരിച്ചയാളുടെ വീട്ടിൽ സി പി എം നേതാക്കളുടെ സന്ദർശനമെന്നും കെ.സുരേന്ദ്രൻ പറഞ്ഞു.
സി.പി.എമ്മിന്റെ അറിവോടും സമ്മതത്തോടും കൂടിയാണ് ബോംബ് നിർമാണമെന്ന് ശരിവെക്കുന്നതാണ് നേതാക്കളുടെ സന്ദർശനം. ആഭ്യന്തര വകുപ്പ് കൈകാര്യം ചെയ്യുന്ന മുഖ്യമന്ത്രിയുടെ സ്വന്തം ജില്ലയിലാണ് ഈ സംഭവം. ഇതുവരെ ഇക്കാര്യത്തിൽ പങ്കില്ലെന്ന സി പി എം വാദം തെറ്റാണ് എന്ന് വ്യക്തമായിരിക്കുന്നു. മാരക പ്രഹര ശേഷിയുള്ള ബോംബുകളാണ് നിർമ്മിച്ചിരുന്നതെന്നും സംഭവത്തിൽ ലോക്കൽ പൊലീസ് അന്വേഷണം ഗുണം ചെയ്യില്ലെന്നും കെ സുരേന്ദ്രൻ പ്രതികരിച്ചു.
പാനൂരിൽ ബോംബുണ്ടാക്കുന്നതിനിടെ നടന്ന സ്ഫോടനത്തിൽ മരിച്ച ഷെറിലിന്റെ സംസ്കാര ചടങ്ങിൽ സിപിഎം നേതാക്കൾ പങ്കെടുത്തിരുന്നു. ഷെറിലിന് പാർട്ടിയുമായി യാതൊരു ബന്ധവുമില്ലെന്ന് സിപിഎം സംസ്ഥാന നേതൃത്വം പലതവണ ആവർത്തിച്ചിരുന്നു. ഇതിന് പിന്നാലെയാണ് സിപിഎം നേതാക്കൾ സംസ്കാര ചടങ്ങിനെത്തി നേതൃത്വം നൽകിയത്. കൂത്തുപറമ്പ് എംഎൽഎ കെ.പി. മോഹനൻ സിപിഎം ഏരിയാ കമ്മിറ്റിയംഗം സുധീർ, ലോക്കൽ കമ്മിറ്റിയംഗം അശോകൻ എന്നിവരും എത്തിയിരുന്നു.
വെള്ളിയാഴ്ച പാനൂര്‍ കുന്നോത്തിലാണ് ബോംബ് നിര്‍മ്മാണത്തിനിടെ സ്ഫോടനമുണ്ടായത്. സ്ഫോടനത്തില്‍ മൂളിയാത്തോട് കാട്ടിന്റവിട ഷെറിൽ (31) ആണ് മരണപ്പെട്ടത്. സിപിഎം പ്രവര്‍ത്തകരായ അതുല്‍, അരുൺ, ഷിബിൻ ലാല്‍, ,സായൂജ് എന്നിവരാണ് കേസിൽ അറസ്റ്റിലായത്.