ന്യൂഡൽഹി: ജമ്മുകശ്മീരിനെ ഭാരതത്തിന്റെ ഒരു ഭാഗമായി കോൺഗ്രസ് പരിഗണിച്ചിട്ടില്ലെന്ന് ബിജെപി ദേശീയ വക്താവ് ഷെഹ്‌സാദ് പൂനാവല്ല. ജമ്മു കശ്മീരിനെ എപ്പോഴും അകറ്റി നിർത്തണമെന്ന ചിന്താഗതിയുള്ള വ്യക്തികളാണ് കോൺഗ്രസിലുള്ളതെന്നും അദ്ദേഹം ആഞ്ഞടിച്ചു. വാർത്താ ഏജൻസിയായ എഎൻഐയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
” പ്രധാനമന്ത്രി നരേന്ദ്രമോദിയെ അധിക്ഷേപിക്കാനായി മല്ലികാർജുൻ ഖാർഗെ കശ്മീരിനെ കുറിച്ചുള്ള വാദങ്ങൾ ഉന്നയിച്ചപ്പോൾ അദ്ദേഹം ആർട്ടിക്കിൾ 371 റദ്ദാക്കിയെന്നാണ് പറഞ്ഞത്. എന്നാൽ ആർട്ടിക്കിൾ 370 ആണ് റദ്ദാക്കിയതെന്ന കാര്യം അദ്ദേഹം അറിയാതെ പോയത് ലജ്ജാവഹമാണ്. ജമ്മുകശ്മീരിനെ അകറ്റി നിർത്താനും രാജ്യത്തിന്റെ ഭാഗമല്ലെന്ന് വരുത്തി തീർക്കാനുമാണ് കോൺഗ്രസ് നേതാക്കൾ ശ്രമിക്കുന്നത്. എന്നാൽ ഇന്ത്യയുടെ അവിഭാജ്യ ഘടകമാണ് കശ്മീരെന്ന് അവർ മനസിലാക്കുന്നില്ല.”- ഷെഹ്‌സാദ് പൂനാവല്ല പറഞ്ഞു.
കോൺഗ്രസിന്റെ അബദ്ധങ്ങൾ നമ്മുടെ രാജ്യത്തെ നിരന്തരം വേട്ടയാടുകയാണ്. ഇറ്റാലിയൻ സംസ്‌കാരത്തെ പിന്തുടരുന്ന കോൺഗ്രസുകാർ ഭാരതത്തിന്റെ ആശയങ്ങൾ മറന്ന് പ്രവർത്തിക്കുകയാണെന്നും പൂനാവല്ല വിമർശിച്ചു. ജമ്മുകശ്മീരിന് അവർ അനുവദിച്ചിരുന്ന പ്രത്യേക പദവി എന്തിൽപ്പെട്ടതാണെന്നു പോലും പാർട്ടി നേതൃത്വങ്ങൾക്ക് അറിയില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
കേന്ദ്ര ആഭ്യന്തരമന്ത്രി എക്‌സിൽ പങ്കുവച്ച കോൺഗ്രസ് പാർട്ടി അദ്ധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയുടെ ആർട്ടിക്കിൾ 371 പരാമർശമാണ് പരിഹാസങ്ങൾക്ക് വഴിയൊരിക്കയത്. കേന്ദ്രസർക്കാർ ആർട്ടിക്കിൾ 371 റദ്ദാക്കിയത് കൊണ്ട് ഇവിടുത്തെ ജനങ്ങൾക്ക് എന്ത് പ്രയോജനം എന്നായിരുന്നു ഖാർഗെയുടെ പരാമർശം.