ന്യൂഡൽഹി: കശ്മീരിന്റെ പ്രസക്തി എന്താണ് ചോദിച്ച കോൺഗ്രസ് അദ്ധ്യക്ഷൻ മല്ലികാർജ്ജുൻ ഖാർഗെയ്ക്കെതിരെ രൂക്ഷ വിമർശനവുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. രാജ്യത്തെ വിഭജിക്കാൻ ആഗ്രഹിക്കുന്നുവെന്നാണ് ഖാർഗെയുടെ സംസാരത്തിൽ നിന്ന് വ്യക്തമാകുന്നതെന്ന് പ്രധാനമന്ത്രി വിമർശിച്ചു. രാജസ്ഥാനിൽ നടന്ന തെരഞ്ഞെടുപ്പ് റാലിക്കിടെയായിരുന്നു പ്രധാനമന്ത്രിയുടെ പരാമർശം. ആർട്ടിക്കിൾ 370 റദ്ദാക്കിയതിനെതിരെ ഖാർഗെ നടത്തിയ പ്രസംഗത്തെയാണ് പ്രധാനമന്ത്രി വിമർശിച്ചത്.
ഖാർഗെ പറഞ്ഞത് കേൾക്കുമ്പോൾ ലജ്ജ തോന്നുകയാണ്. കശ്മീരിൽ ആർട്ടിക്കിൾ 370 റദ്ദാക്കുമെന്ന് ഞങ്ങൾ ഉറപ്പ് നൽകി. ഞങ്ങൾ അത് നടപ്പിലാക്കി കാണിക്കുകയും ചെയ്തു. ഇൻഡി മുന്നണി നേതാക്കൾ ഭരണഘടനയെ സംരക്ഷിക്കുന്നതിനെ കുറിച്ച് സംസാരിക്കുന്നു. പക്ഷേ എന്തുകൊണ്ടാണ് കശ്മീരിൽ അത് നടപ്പാക്കേണ്ടെന്ന് അവർ തീരുമാനിച്ചത്? വർഷങ്ങൾക്ക് ശേഷം ഈ സർക്കാരാണ് ജമ്മു കശ്മീരിലേക്ക് ഭരണഘടനയിലെ കാര്യങ്ങൾ നടപ്പാക്കുന്നത്.
കശ്മീരിന്റെ പ്രസക്തി എന്താണെന്നാണ് ഖാർഗെ ചോഗിക്കുന്നത്. ഇത് അവരുടെ മാനസികാവസ്ഥയെ ആണ് പ്രതിഫലിപ്പിക്കുന്നത്. കശ്മീരിന് ജീവൻ ബലി നൽകിയിട്ടുള്ളവരാണ് രാജസ്ഥാനിൽ നിന്നും ബിഹാറിൽ നിന്നുമുള്ള യുവാക്കൾ. രാജ്യത്തിന് വേണ്ടി ഒരുമിച്ച് നിന്നവരെയാണ് ഖാർഗെ അപമാനിച്ചത്. കശ്മീരും ഈ രാജ്യത്തിന്റെ ഭാഗം തന്നെയാണ്. അത് അംഗീകരിക്കാൻ കോൺഗ്രസുകാർ തയ്യാറാകുന്നില്ല. വിഭജന രാഷ്ട്രീയമാണ് ഇക്കൂട്ടർ എല്ലാക്കാലത്തും പിന്തുടരുന്നത്.
രാമക്ഷേത്രം ഉയർന്നതിനെ കോൺഗ്രസ് വളരെ അധികം എതിർത്തു. എന്തിനാണ് അവർക്ക് ഇത്ര വിരോധം എന്നോർത്ത് പലപ്പോഴും ആശ്ചര്യം തോന്നിയിട്ടുണ്ട്. സർക്കാരിന്റെ പണം ഉപയോഗിച്ചല്ല, പൊതുജനങ്ങൾ നൽകിയ സംഭാവനകളിലൂടെയാണ് രാമക്ഷേത്രം പണിതുയർത്തിയത്. എന്നിട്ടും പ്രാണപ്രതിഷ്ഠ സമയത്ത് അവർ തിരിഞ്ഞ് നോക്കിയില്ല. മോദിയുടെ ഗ്യാരന്റികളെ പ്രതിപക്ഷം ഭയക്കുകയാണ്. ഞാൻ ജനങ്ങൾക്കായി യാതൊരു വാഗ്ദാനവും നൽകരുതെന്നാണ് അവർ ആഗ്രഹിക്കുന്നത്. എന്നാൽ മോദി നേട്ടങ്ങൾക്ക് വേണ്ടി വിശ്രമിക്കുന്ന ആളല്ല, മറിച്ച് കഠിനാധ്വാനം ചെയ്യാൻ ശ്രമിക്കുന്ന ആളാണെന്നും” അദ്ദേഹം പറഞ്ഞു.