തിരുവനന്തപുരം: പാനൂർ ബോംബ് സ്ഫോടനക്കേസിലെ പ്രതിയുടെ വീട്ടിൽ സിപിഎം നേതാക്കൾ സന്ദർശനം നടത്തിയതിനെ ന്യായീകരിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. മനുഷ്യത്വത്തിന്റെ പേരിൽ നടത്തിയ സന്ദർശനമാണെന്നും രാഷ്‌ട്രീയമായി കാണേണ്ടതില്ലെന്നുമായിരുന്നു മുഖ്യമന്ത്രിയുടെ വാക്കുകൾ.
ബോംബ് നിർമിക്കുന്നതിനിടെ അബദ്ധത്തിൽ പൊട്ടിത്തെറിച്ച് പ്രതികളിലൊരാളായ സിപിഎം അനുഭാവി ഷെറിൽ കൊല്ലപ്പെട്ടിരുന്നു. തുടർന്ന് സിപിഎം നേതാക്കൾ ഇയാളുടെ വീട്ടിലെത്തി അന്തിമോപചാരം അർപ്പിക്കുകയും സംസ്കാര ചടങ്ങുകൾക്ക് നേതൃത്വം നൽകുകയും ചെയ്തത് വലിയ വിവാദത്തിലായ പശ്ചാത്തലത്തിലാണ് ന്യായീകരണ കാപ്സ്യൂളുമായി മുഖ്യമന്ത്രി തന്നെ രംഗത്തെത്തിയത്.
ബോംബ് നിർമിക്കുന്നതിനെ എതിർക്കുന്നുവെന്ന് പറയുന്ന സിപിഎം തന്നെ, ബോംബ് നിർമിച്ചവർക്ക് വേണ്ടി നിലകൊള്ളുന്ന നിലപാട്, ചർച്ചാവിഷയമായതോടെ പാർട്ടി വലിയ പ്രതിരോധത്തിലായിരുന്നു. എന്നാൽ അസാധ്യ ന്യായീകരണം നൽകി വിമർശകരുടെ വായടപ്പിക്കാനുള്ള ശ്രമമാണ് വാർത്താസമ്മേളനത്തിൽ മുഖ്യമന്ത്രി നടത്തിയതെന്നാണ് ആക്ഷേപം. പാനൂർ ഏരിയ പൂർണമായും സിപിഎമ്മിന്റെ ശക്തികേന്ദ്രമായിട്ടും അവിടെ സജീവമായി നടന്നിരുന്ന ബോംബ് നിർമാണത്തെക്കുറിച്ച് യാതൊരു അറിവും ബന്ധവുമില്ലെന്ന വാദം മുഖ്യമന്ത്രിയും ആവർത്തിച്ചു. ബോംബ് നിർമാണം രാഷ്‌ട്രീയമായി എടുക്കേണ്ടതില്ലെന്നായിരുന്നു പിണറായി വിജയന്റെ വാക്കുകൾ.
ബോംബ് നിർമിക്കുന്നത് അംഗീകരിക്കാൻ കഴിയാത്ത കാര്യമാണ്, നടപടിയെടുക്കും. കുറ്റത്തോട് മൃദുസമീപനമില്ല. എന്നാൽ ബോംബ് നിർമിക്കുന്നതിനിടെ മരിച്ചയാളുടെ വീട്ടിൽ പോയതിൽ അസ്വാഭാവികതയില്ല, നാട്ടിലുള്ള മരണവീട്ടിൽ പോകുന്നത് നിഷിദ്ധമായ കാര്യമല്ല, ബന്ധുക്കളെ ആശ്വസിപ്പിക്കുന്നതിൽ തെറ്റില്ല, ബോംബുണ്ടാക്കുന്നതിനിടെ മരിച്ചയാൾക്ക് അന്തിമോപചാരമർപ്പിക്കുന്ന മനുഷ്യത്വപരമായ സന്ദർശനമാണത്. ജാഗ്രതക്കുറവുണ്ടായെന്ന ഏരിയാ സെക്രട്ടറിയുടെ അഭിപ്രായത്തോട് യോജിപ്പില്ലെന്നും മാദ്ധ്യമങ്ങളോട് മുഖ്യമന്ത്രി പറഞ്ഞു.
കൂടാതെ കേസിൽ പിടിയിലായ ഡിവൈഎഫ്ഐ നേതാവ് നിരപരാധിയാണെന്ന വിചിത്ര വാദം സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദനും ഉന്നയിച്ചു. സിപിഎം അക്രമം നടത്താൻ ബോംബ് ഉണ്ടാക്കുന്നുവെന്നത് കള്ള പ്രചാരണമാണ്. പിടിയിലായ ഡിവൈഎഫ്ഐ പ്രവർത്തകൻ രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകിയ വ്യക്തിയാണ്. ഇയാളെ തെറ്റായി ചിത്രീകരിച്ചു. പാനൂർ സ്ഫോടനത്തിൽ പാർട്ടിക്ക് പങ്കില്ലെന്നും ഗോവിന്ദൻ പറഞ്ഞു.















