ന്യൂസിലാൻഡ്: വിസാ ചട്ടങ്ങൾ കർശനമാക്കി ന്യൂസിലാൻഡ്. കുടിയേറ്റക്കാരുടെ എണ്ണത്തിൽ റെക്കോർഡ് വർദ്ധന ഉണ്ടായതോടെയാണ് വിസാ നടപടികൾ കർശനമാക്കിയിരിക്കുന്നത്. കഴിഞ്ഞ വർഷം, ഏകദേശം 173,000 ആളുകൾ വിവിധ ജോലികളിലേക്കായി ന്യൂസിലൻഡിലേക്ക് കുടിയേറ്റം നടത്തിയതായി പ്രസ്താവനയിൽ പറയുന്നു.
കുറഞ്ഞ നൈപുണ്യമുള്ള – വൈദഗ്ധ്യം ആവശ്യമില്ലാത്ത ജോലികൾക്കും ഇംഗ്ലീഷ് ഭാഷയിലെ പ്രാവീണ്യം നിർബന്ധിതമാക്കുന്നതുൾപ്പെടെയുള്ള മാറ്റങ്ങളാണ് നിലവിൽ വരിക. ഇത്തരം ജോലികളിൽ തുടർച്ചയായി തുടരാനുളള പരമാവധി സമയപരിധി അഞ്ച് വർഷത്തിൽ നിന്ന് മൂന്ന് വർഷമായി ചുരുക്കിയിട്ടുണ്ട്.
അതേസമയം സെക്കൻഡറി അദ്ധ്യാപകർ പോലെയുളള ജോലികൾക്കെത്തുന്ന വിദഗ്ധരായ കുടിയേറ്റക്കാരെ നിലനിർത്തുന്നതിൽ സർക്കാർ ശ്രദ്ധ കേന്ദ്രീകരിക്കുമെന്ന് ഇമിഗ്രേഷൻ മന്ത്രി എറിക്ക സ്റ്റാൻഫോർഡിന്റെ ഓഫീസ് പുറത്തുവിട്ട പ്രസ്താവനയിൽ അറിയിച്ചു. വിദഗ്ധ ജീവനക്കാരുടെ കുറവ് അനുഭവപ്പെടാത്ത മേഖലകളിൽ തദ്ദേശീയർക്ക് മുൻഗണന നൽകും.
അതേസമയം ന്യൂസിലാൻഡിന്റെ അയൽ രാജ്യമായ ഓസ്ട്രേലിയയിലും കുടിയേറ്റക്കാരുടെ എണ്ണത്തിൽ വൻ വർദ്ധനയാണ് ഉണ്ടായിരിക്കുന്നത്. അടുത്ത രണ്ട് വർഷത്തിനുള്ളിൽ ഓസ്ട്രേലിയ
കുടിയേറ്റക്കാരുടെ എണ്ണം പകുതിയായി കുറയ്ക്കാനാണ് അവരുടെ പദ്ധതി.