ചെന്നൈ: അന്താരാഷ്‌ട്ര മയക്കുമരുന്ന് റാക്കറ്റിന്റെ സൂത്രധാരനും ഡിഎംകെ നേതാവുമായിരുന്നു ജാഫർ സാദിഖുമായി ബന്ധമുള്ള 25 ഓളം ഇടങ്ങളിൽ ഇഡി റെയ്ഡ്. കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമത്തിന്റെ വിവിധ വകുപ്പുകൾ പ്രകാരമാണ് പരിശോധന. അർദ്ധ സൈനിക വിഭാഗത്തിന്റെ അകമ്പടിയോടെയായിരുന്നു റെയ്ഡ് നടന്നത്.
തമിഴ് സിനിമ നിർമാതാവ് കൂടിയായ സാദിഖ് മയക്കുമരുന്ന് വ്യാപാരത്തിൽ നിന്ന് സമ്പാദിച്ച പണം ഉപയോഗിച്ച് ബിനാമി പേരിൽ വസ്തുവകകൾ വാങ്ങിക്കൂട്ടിയതായി ഇഡി കണ്ടെത്തിയിരുന്നു. മാർച്ച് ഒൻപതിനാണ് സാദിഖിനെ എൻസിബി അറസ്റ്റ് ചെയ്തത്. 2,000 കോടിയിലധികം വിലമതിക്കുന്ന 3,500 കിലോഗ്രാം സ്യൂഡോഫെഡ്രിനാണ് പ്രതി നേതൃത്വം നൽകുന്ന മാഫിയ വിദേശത്തേക്ക് കടത്തിയത്.
എൻസിബി രജിസ്റ്റർ ചെയ്ത കേസും മറ്റ് എഫ്ഐആറുകളും കണക്കിലെടുത്താണ് സാദിഖിനും കൂട്ടാളികൾക്കുമെതിരെ കള്ളപ്പണം വെളുപ്പിക്കൽ കേസ് ഇഡി ഫയൽ ചെയ്തത്.
മയക്കുമരുന്ന് കള്ളക്കടത്തുമായി എൻസിബി അന്വേഷണം ആരംഭിച്ചതിന് പിന്നാലെ, സാദിഖിനെ പുറത്താക്കി മുഖം രക്ഷിക്കാൻ ഡിഎംകെ ശ്രമിച്ചിരുന്നു. എന്നാൽ മുഖ്യമന്ത്രി സ്റ്റാലിനുമായുള്ള പ്രതിയുടെ ചിത്രങ്ങൾ പുറത്ത് വന്നതോടെ ശ്രമം പാളിപ്പോയി. പ്രതി നിർമിച്ച സിനിമ സംവിധാനം ചെയ്തതിന് സ്റ്റാലിന്റെ മരുമകളാണ്.
ഡിഎംകെ നേതാക്കളുടെ ബിനാമിയാണ് സാദിഖ് എന്ന് അന്വേഷണ സംഘത്തിന് വിവരം ലഭിച്ചിരുന്നു. തമിഴ്, ഹിന്ദി സിനിമ മേഖലയിൽ ഇയാൾ മുടക്കുന്ന പണത്തിന്റെ മുഖ്യ പങ്കും ബിനാമി ഇടപാടിലൂടെ ലഭിച്ചതാണ്.