ഗുഹാവത്തി: നരേന്ദ്രമോദി സർക്കാർ അധികാരമേറ്റെടുത്ത ശേഷം ഭാരതത്തിന്റെ ഒരിഞ്ച് ഭൂമി പോലും കൈയ്യേറാൻ ചൈനയ്‌ക്ക് സാധിച്ചിട്ടില്ലെന്ന് വ്യക്തമാക്കി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. 1962ലെ ചൈനീസ് ആക്രമണകാലത്ത് നെഹ്‌റു അസമിനോടും അരുണാചൽ പ്രദേശിനോടും ചെയ്തത് ഈ സംസ്ഥാനങ്ങളിലെ ജനങ്ങൾക്ക് ഒരിക്കലും മറക്കാൻ കഴിയില്ലെന്നും അസാമിലെ ലഖിംപൂരിൽ നടന്ന തെരഞ്ഞെടുപ്പ് റാലിയിൽ അമിത് ഷാ പറഞ്ഞു.
ചൈനയുടെ ആക്രണകാലത്ത് ജവഹർലാൽ നെഹ്‌റു അസമിനോട് ‘ബൈ-ബൈ’ പറഞ്ഞതെങ്ങനെയെന്ന് അസാമിലെ ജനങ്ങൾ ഒരിക്കലും മറക്കില്ല. കേന്ദ്രത്തിൽ ബിജെപി സർക്കാർ എത്തിയതിന് ശേഷം ബംഗ്ലാദേശ് അതിർത്തി സുരക്ഷിതമാക്കുകയും, നുഴഞ്ഞുകയറ്റത്തിന് അറുതിവരുത്തുകയും ചെയ്തു. ചൈനയ്‌ക്ക് നമ്മുടെ ഒരിഞ്ച് ഭൂമി പോലും കയ്യേറാൻ കഴിഞ്ഞില്ല. ഡോക്‌ലാമിൽ നിന്ന് പോലും ചൈന പിന്നോട്ട് പോകുകയാണ് ചെയ്തത്, അദ്ദേഹം കൂട്ടിച്ചേർത്തു.
കുറച്ച് ദിവസങ്ങൾക്ക് മുമ്പ്, അസമിന്റെ സംസ്കാരം സംരക്ഷിക്കണമെന്ന് രാഹുൽ പറഞ്ഞിരുന്നു. രാഹുലിന്റെ മുത്തശ്ശി അസമിനോട് ചെയ്തത് എന്താണെന്ന് സ്വയം മനസ്സിലാക്കുന്നത് നന്നായിരിക്കും. കോൺഗ്രസ് ഭരണം അസമിലെ ജനങ്ങളോട് കടുത്ത അനീതിയാണ് കാണിച്ചതെന്നും അമിത് ഷാ കുറ്റപ്പെടുത്തി.
കഴിഞ്ഞ പത്ത് വർഷം അസമിൽ നവീകരണത്തിന്റെ കാലമാണ്. മോദി സർക്കാരിന് കീഴിൽ നിരവധി സമാധാന കരാറുകൾ യാഥാർത്ഥ്യമാകുകയും 9,000 യുവാക്കൾ ആയുധം വെച്ച് കീഴടങ്ങുകയും ചെയ്തു. സംസ്ഥാനത്തെ 80 ശതമാനം പ്രദേശങ്ങളിൽ നിന്നും സായുധ സേന നിയമം പിൻവലിച്ചതായും അമിത് ഷാ ചൂണ്ടിക്കാട്ടി.