മലപ്പുറം: ചോക്കോട് സർവീസ് സഹകരണ ബാങ്കിൽ നടന്ന നിയമന ക്രമക്കേടിൽ 25 ലക്ഷം രൂപ നഷ്ടമായെന്ന് വിജിലൻസ്. ഭരണസമിതി അംഗങ്ങളിൽ നിന്ന് പണം തിരിച്ച് പിടിക്കാനും വിജിലൻസ് ശുപാർശ ചെയ്തു. സിപിഎം നിയന്ത്രണത്തിലുള്ള ബാങ്കിലെ താത്കാലിക നിയമനങ്ങളിൽ അഴിമതി നടന്നെന്നാരോപിച്ച് സ്ഥാപകരിൽ ഒരാളായ എം.കെ അബൂബക്കർ നൽകിയ പരാതിയിലാണ് നടപടി.
2011- 16 കാലയളവിലെ ഭരണസമിതി അംഗങ്ങളായ ടി.ശിവശങ്കരൻ, എ.എം. മാത്യു, കെ.കദീജ, സീനത്ത് അബ്ബാസ്, പി.കെ.ഉമ്മർ, കെ.സൽമത്ത്, എം.കെ. അഹമ്മദ് കുട്ടി, 2016 മുതൽ 21വരെ അംഗങ്ങളായ ശിവശങ്കരൻ, കദീജ, പി.വേലായുധൻ, എം. പ്രീതി, ഉമ്മർ, എ.എ.വല്ലൻ, എം.അബ്ദുൽ റസാഖ്, സൽമത്ത്, എം.കെ.അഹമ്മദ് കുട്ടി എന്നിവരും നിലവിലെ ഭരണസമിയിലെ പി.കെ. ഉമ്മർ, വി.അൽഷാബ്, വി.എം.അബ്ദുൽ റഷീദ്, പി.ഹസൻ, പ്രീതി, ഫെബിന, വല്ലൻ, സൗമിനി, രാജൻ എന്നിവരിൽ നിന്ന് പണം തിരിച്ചുപിടിക്കാനാണ് വിജിലൻസ് ഉത്തരവിട്ടത്. തുടർനടപടികൾക്ക് ജോയിന്റ് സെക്രട്ടറിയെ ചുമതലപ്പെടുത്തിയിട്ടുണ്ട്.
ഇഷ്ടക്കാരെ താത്കാലികക്കാരായി തിരുകിക്കയറ്റി, ഇവർക്ക് ഉയർന്ന വേതനം നൽകുന്നതായി രേഖപ്പെടുത്തി ഭരണ സമിതി പണം തട്ടിക്കുകയായിരുന്നു. താത്കാലികക്കാർക്ക് തുച്ഛ വേദനമായിരുന്നു നൽകിയത്. ഇതിലൂടെ തട്ടിയെടുത്ത പണം ഭരണസമിതി അംഗങ്ങളും സെക്രട്ടറിയും ചേർന്ന് വീതിച്ചെടുത്തു. എട്ടുപേരാണ് താത്കാലിക ജീവനക്കാരായി 2015 മുതൽ ബാങ്കിൽ ജോലി ചെയ്തത്. ഈ നിയമനങ്ങളിലൂടെ 25,00,800 രൂപയാണ് ബാങ്കിന് നഷ്ടമായത്.