തിരുവനന്തപുരം: എന്‍ഡിഎ ആറ്റിങ്ങല്‍ സ്ഥാനാര്‍ത്ഥിയും കേന്ദ്രമന്ത്രിയുമായ വി.മുരളീധരന്റെ വാഹന ജാഥയ്ക്ക് നേരെ നടന്ന സിപിഎമ്മിന്റെ അക്രമം പ്രതിഷേധാര്‍ഹമാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ.സുരേന്ദ്രന്. പരാജയഭീതിയിലാണ് സിപിഎം അക്രമം അഴിച്ചുവിട്ടതെന്നും അദ്ദേഹം പറഞ്ഞു.
ബിജെപി പ്രവർത്തകരെ കയ്യേറ്റം ചെയ്യാനും ശ്രമമുണ്ടായിരുന്നു. വി.മുരളീധരന്റെ വാഹന ജാഥയ്ക്ക് നേരെയുണ്ടായ അക്രമത്തിൽ സമഗ്രമായ അന്വേഷണം നടത്തണമെന്നും കുറ്റക്കാര്‍ക്ക് അര്‍ഹമായ ശിക്ഷ ഉറപ്പുവരുത്തണമെന്നും കെ.സുരേന്ദ്രൻ ആവശ്യപ്പെട്ടു. സ്വതന്ത്രവും നിഷ്പക്ഷവുമായ തിരഞ്ഞെടുപ്പ് ജനാധിപത്യത്തിന്റെ കരുത്താണെന്ന് ആരും മറക്കരുതെന്ന് കെ സുരേന്ദ്രൻ പ്രസ്താവനയിലൂടെ അറിയിച്ചു.
പള്ളിക്കല്‍ ഗ്രാമപഞ്ചായത്തിലെ പകല്‍ക്കുറി കൊട്ടിയംമുക്കില് വച്ചാണ് വി മുരളീധരന്റെ വാഹന ജാഥയ്ക്ക് നേരെ അതിക്രമം നടന്നത്. ബൈക്കിലെത്തിയ മുന്നംഗ സംഘമാണ് വാഹനപര്യടനത്തിന് നേരെ ആക്രമണം നടത്തിയത്. സിപിഎം പ്രവർത്തകരാണ് അതിക്രമത്തിന് പിന്നിലെന്നാണ് വിവരം. സിപിഎം വാർഡ് മെമ്പറുടെ മകനും സംഘത്തിലുണ്ടായിരുന്നു. സ്ഥാനാര്‍ഥിക്ക് ഒപ്പമുണ്ടായിരുന്നവര്‍ സംയമനം പാലിച്ചതിനാല്‍ സംഘര്‍ഷം ഒഴിവായി. തുടര്‍ന്ന് പൊലീസ് അകമ്പടിയിലാണ് പ്രചാരണം തുടര്‍ന്നത്.