എറണാകുളം: കരിമണൽ ഖനന കമ്പനിയായ സിഎംആർഎല്ലിലെ ഉദ്യോഗസ്ഥനെ മാസപ്പടിക്കേസിൽ ഇഡി ഇന്ന് ചോദ്യം ചെയ്യും. ഫിനാൻസ് വിഭാഗം കൈകാര്യം ചെയ്യുന്ന ഉയർന്ന ഉദ്യോഗസ്ഥനെയാണ് ചോദ്യം ചെയ്യുന്നത്.
മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണയ്ക്കും ഇവരുടെ ഉടമസ്ഥതയിലുള്ള എക്സാലോജിക് കമ്പനിക്കും ഇല്ലാത്ത സോഫ്റ്റ്വെയറിന്റെ പേരിൽ ലക്ഷങ്ങൾ നൽകിയതായാണ് ആദായനികുതി വകുപ്പിന്റെ കണ്ടെത്തൽ. ഏകദേശം 72 ലക്ഷം രൂപ നൽകിയിട്ടുണ്ടെന്ന് ആദായ നികുതി സെറ്റിൽമെന്റ് ബോർഡ് കണ്ടെത്തി.
സിഎംആർഎൽ ലോണെന്ന പേരിലും ഏകദേശം 50 ലക്ഷം രൂപ നൽകിയിട്ടുണ്ടെന്ന് ആദായ നികുതി വകുപ്പ് കണ്ടെത്തിയിട്ടുണ്ട്. ഇതിനെ അടിസ്ഥാനമാക്കി കള്ളപ്പണം തടയൽ നിയമപ്രകാരമാണ് ഇഡി കേസെടുത്തത്. എക്സാലോജിക്കിന് പണം നൽകിയിരുന്നുവെന്ന് കേന്ദ്ര ഏജൻസികൾക്ക് വിവരം നൽകിയ ഉദ്യോഗസ്ഥരെ ആദ്യഘട്ടത്തിൽ ഇഡി ചോദ്യം ചെയ്യും.