തൃശൂർ: വികസനം തടസ്സപ്പെടുത്തുക ഇടതിന്റെ സ്വഭാവമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി.
ബംഗാളിലും ത്രിപുരയിലും നടന്നതാണ് ഇപ്പോൾ കേരളത്തിൽ നടക്കുന്നത്. സംസ്ഥാനത്ത് അക്രമവും അരാജകത്വവും നടമാടുകയാണെന്നും പ്രധാനമന്ത്രി ആരോപിച്ചു. കുന്നംകുളത്ത് നടന്ന എൻഡിഎ തെരഞ്ഞെടുപ്പ് പ്രചാരണ റാലിയിൽ പിണറായി സർക്കാരിനെ രൂക്ഷമായ ഭാഷയിലാണ് പ്രധാനമന്ത്രി വിമർശിച്ചത്.
ബിജെപിയുടെ ഭരണത്തിൽ രാജ്യം മുന്നേറുകയാണ്. എന്നാൽ എൽഡിഎഫ് ഭരണം കേരളത്തെ പിന്നോട്ട് വലിക്കുകയാണ് ചെയ്തത്. കേന്ദ്രസർക്കാർ കൊണ്ടുവരുന്ന പ്രധാന പദ്ധതികൾക്ക് പോലും സംസ്ഥാന സർക്കാർ തടസ്സം നിൽക്കുകയാണ്. ദേശീയപാത നിർമാണ പദ്ധതി പോലും ഇവർ തടസ്സപ്പെടുത്തുകയാണ്. ഇടതിന്റെ ജന്മസ്വഭാവമാണ് ഇതെന്നും പ്രധാനമന്ത്രി കുറ്റപ്പെടുത്തി.
ബംഗാളിലും ത്രിപുരയിലും നടന്നതാണ് ഇപ്പോൾ കേരളത്തിൽ നടക്കുന്നത്. ഇടത് ഭരിക്കുന്ന ഇടങ്ങളിൽ ഇടത്തും ഒന്നും ഉണ്ടാകില്ല, വലത്തും ഒന്നും ഉണ്ടാകില്ല, ഒന്നും ബാക്കിയും ഉണ്ടാകില്ല പ്രധാനമന്ത്രി പരിഹസിച്ചു. ഇടത് ഭരണം ബംഗാളിനെയും ത്രിപുരയേയും നശിപ്പിച്ചു. അത് തന്നെയാണ് കേരളത്തിലും ഇടത് ഭരണം വരുത്തിവെക്കുന്നത്.
കേരളത്തിൽ ഇന്ന് അക്രമവും അരാജകത്വവും സാധാരണ സംഭവമായി മാറിയിരിക്കുകയാണ്. പരസ്യമായി രാഷ്ട്രീയ കൊലപാതകങ്ങൾ നടക്കുന്നു.
കേരളത്തിലെ കോളേജ് ക്യാമ്പസുകൾ സാമൂഹിക വിരുദ്ധകരുടെ കേന്ദ്രമായി മാറി. മതസൗഹാർദ്ദം തകർക്കുന്ന ശക്തികൾക്ക് സംരക്ഷണം ഒരുക്കുകയാണ് സംസ്ഥാന സർക്കാർ ചെയ്യുന്നതെന്നും കേരളത്തിൽ കുട്ടികൾക്ക് പോലും സുരക്ഷയില്ലെന്നും പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി.