തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തോട് അനുബന്ധിച്ച് തിരുവനന്തപുരത്ത് എത്തിയ പ്രധാനമന്ത്രിക്ക് ആവേശോജ്ജ്വല സ്വീകരണം. കാട്ടാക്കടയിൽ സംഘടിപ്പിച്ച പൊതുസമ്മേളനത്തെ അഭിസംബോധന ചെയ്ത അദ്ദേഹം എൻഡിഎ സ്ഥാനാർത്ഥികളുടെ പേരെടുത്ത് പറഞ്ഞ് ജനങ്ങളോട് വോട്ടഭ്യർത്ഥിച്ചു. തിരുവനന്തപുരം സ്ഥാനാർത്ഥി രാജീവ് ചന്ദ്രശേഖറിനെയും ആറ്റിങ്ങൽ സ്ഥാനാർത്ഥി വി. മുരളീധരനെയും കൊല്ലം സ്ഥാനാർത്ഥി ജി. കൃഷ്ണകുമാറിനെയുമാണ് അദ്ദേഹം പ്രത്യേകം പരാമർശിച്ചത്.
ജനപ്രിയനായ വ്യക്തിത്വമാണ് കൊല്ലത്തെ എൻഡിഎ സ്ഥാനാർത്ഥി ജി. കൃഷ്ണകുമാർ.
വിദേശകാര്യ സഹമന്ത്രിയെന്ന നിലയിൽ രാജ്യത്തിനകത്തും പുറത്തും കഴിവ് തെളിയിച്ച വ്യക്തിയാണ് വി. മുരളീധരനെന്നും അടിയന്തര സാഹചര്യങ്ങളിൽ ഭാരതീയരെ മടക്കി കൊണ്ടുവരുന്നതിന് ശക്തമായ ഇടപെടൽ നടത്തിയ ആളാണെന്നും പ്രധാനമന്ത്രി എടുത്തുപറഞ്ഞു. ഐടി മേഖലയിലും സെമി കണ്ടക്ടർ രംഗത്തുമുൾപ്പടെ രാജ്യത്തിന് മികച്ച സംഭാവനകൾ നൽകിയ വ്യക്തിയാണ് തിരുവനന്തപുരം സ്ഥാനാർത്ഥി രാജീവ് ചന്ദ്രശേഖർ. ഈ പ്രതിഭകൾക്ക് വേണ്ടി നിങ്ങൾ നൽകുന്ന വോട്ട് കേരളത്തിന്റെ വികസനത്തിന് മുതൽക്കൂട്ടാകുമെന്ന് പ്രധാനമന്ത്രി പറഞ്ഞു. ഏപ്രിൽ 26നാണ് കേരളത്തിൽ വോട്ടെടുപ്പ്.