മുംബൈ: മുംബൈ അന്താരാഷ്ട്ര വിമാനത്താവളത്തിൽ കഴിഞ്ഞ നാല് ദിവസത്തിനിടെ വൻ സ്വർണവേട്ട. 12 കേസുകളിലായി 6.03 കോടി രൂപയുടെ സ്വർണമാണ് കസ്റ്റംസ് പിടികൂടിയത്. ഏകദേശം 10.2 കിലോ സ്വർണം പിടികൂടിയതായി കസ്റ്റംസ് അറിയിച്ചു.
മെഴുക് രൂപത്തിലാക്കിയും അസംസ്‌കൃത വസ്തുക്കളിലാക്കിയും സ്വർണ്ണക്കട്ടികളാക്കിയും കടത്താൻ ശ്രമിച്ച സ്വർണമാണ് പിടികൂടിയത്. ശരീരത്തിലൊളിപ്പിച്ചും ബാഗേജിലാക്കിയുമാണ് പ്രതികൾ സ്വർണം കടത്താൻ ശ്രമിച്ചത്.
സംഭവവുമായി ബന്ധപ്പെട്ട് നെയ്‌റോബിൽ നിന്ന് മുംബൈയിലേക്കെത്തിയ മൂന്ന് വിദേശികളെ അറസ്റ്റ് ചെയ്തിരുന്നു. ഇവരുടെ ബാഗിൽ നിന്നും 5,733 ഗ്രാം ഭാരമുള്ള സ്വർണം പിടികൂടി.കൂടാതെ ദുബായ്, ഷാർജ, അബുദാബി എന്നിവിടങ്ങളിൽ നിന്നുമെത്തിയ ആറ് പേരിൽ നിന്നും സ്വർണം പിടികൂടി. ഇതിന് പുറമെ ജിദ്ദയിൽ നിന്നും ബാങ്കോക്കിൽ നിന്നും ദമാമിൽ നിന്നും കടത്താൻ ശ്രമിച്ച സ്വർണവും കസ്റ്റംസ് പിടികൂടിയിരുന്നു.