ചെന്നൈ: മദ്യപിച്ചത് ചോദ്യം ചെയ്തതിനെ തുടർന്ന് പല്ലടത്ത് ബിജെപി പഞ്ചായത്ത് അദ്ധ്യക്ഷനെയും കുടുംബത്തെയും കൊലപ്പെടുത്തിയ കേസിലെ നാല് പ്രതികൾക്ക് ജീവപര്യന്തം തടവുശിക്ഷ. പ്രിൻസിപ്പൽ ജില്ലാ സെഷൻസ് കോടതിയാണ് പ്രതികളെ തടവുശിക്ഷക്ക് വിധിച്ചത്. രാജ്കുമാർ (27), ചെല്ലമുത്തു (24), വിശാൽ (24), രാജ്കുമാറിന്റെ പിതാവ് അയ്യപ്പൻ എന്നിവരാണ് പ്രതികൾ.
പ്രതികൾക്കെതിരെ കൊലപാതക ശ്രമവുമായി ബന്ധപ്പെട്ട വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്. പല്ലടം ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിൽ അന്വേഷണ സംഘം 800 പേജുള്ള കുറ്റപത്രം സമർപ്പിച്ചു. എല്ലാ പ്രതികളും കുറ്റക്കാരെന്ന് കോടതിയിൽ തെളിഞ്ഞു. കൊലപാതകത്തിന് ശേഷം പ്രതികളെ സഹായിച്ച മുഖ്യപ്രതി രാജ്കുമാറിന്റെ സഹോദരൻ വെങ്കിടേഷിനെ മൂന്ന് വർഷം തടവുശിക്ഷക്കും കോടതി വിധിച്ചു.
2023 സെപ്തംബർ മൂന്നിനാണ് കേസിനാസ്പദമായ സംഭവം. രാജ്കുമാറും സുഹൃത്തുക്കളും ചേർന്ന് കൊല്ലപ്പെട്ട മോഹൻരാജിന്റെ കൃഷിയിടത്തിന് സമീപത്ത് ഇരുന്ന് മദ്യപിക്കുകയും പ്രശ്നമുണ്ടാക്കുകയും ചെയ്തു. ഇത് ചോദ്യം ചെയ്തതിന്റെ വൈരാഗ്യത്തിൽ പ്രതികൾ മോഹൻരാജിനെയും കുടുംബത്തെയും അരിവാൾ കൊണ്ട് ആക്രമിക്കുകയായിരുന്നു. മോഹൻരാജ്, ഇയാളുടെ അമ്മ പുഷ്പവതി, ഇവരുടെ ബന്ധുക്കളായ സെന്തിൽ കുമാർ, രത്തിനമ്മാൾ എന്നിവരാണ് മരിച്ചത്.