മുംബൈ: വിവാദമായ പാൽഘർ സന്യാസിമാരുടെ ആൾക്കൂട്ട കൊലപാതകക്കേസിൽ കോൺഗ്രസിനെ പ്രതിക്കൂട്ടിലാക്കി പുതിയ വെളിപ്പെടുത്തൽ. കോൺഗ്രസ് നേതാവ് രാഹുലിന്റെ ഇടപെടൽ വ്യക്തമാക്കുന്നതാണ് പുറത്തുവരുന്ന പുതിയ വിവരം.
അന്നത്തെ മഹാരാഷ്‌ട്ര മുഖ്യമന്ത്രിയായിരുന്ന ഉദ്ധവ് താക്കറെ സിബിഐക്ക് കേസ് കൈമാറുന്നത് അനിശ്ചിതമായി വൈകിപ്പിച്ചിരുന്നു. ഇത് രാഹുലിന്റെ ഉപദേശപ്രകാരമായിരുന്നു എന്നാണ് പുതിയ വെളിപ്പെടുത്തൽ. ശിവസേന സെക്രട്ടറിയും വക്താവുമായിരുന്ന കിരൺ പവാസ്‌കറാണ് രാഹുലിന്റെ ഇടപെടൽ തെളിവ് സഹിതം സ്ഥിരീകരിക്കുന്നത്. ‘രാഹുലിന്റെ സമ്മർദ്ദത്തെ തുടർന്നാണ് താക്കറെ കേസ് സിബിഐക്ക് കൈമാറാതിരുന്നത് ഇതിന് തെളിവുകളുണ്ട്,’ പവാസ്‌കർ പറഞ്ഞു.
2020 ഏപ്രിൽ 16 നായിരുന്നു രാജ്യത്തെ ഞെട്ടിച്ച് പാൽഘറിൽ ജുന അഘാഡയിൽ നിന്നുളള രണ്ട് ഹിന്ദു സന്യാസിമാരെയും ഡ്രൈവറെയും നൂറിലേറെ വരുന്ന ആൾക്കൂട്ടം മർദ്ദിച്ച് കൊലപ്പെടുത്തിയത്. സന്യാസിമാരായ കല്പവൃക്ഷ ഗിരി മഹാരാജ് (70) സുശീൽ ഗിരി മഹാരാജ് (35) അവരുടെ ഡ്രൈവർ നീലേഷ് തെൽഗാഡ്വേരെ എന്നിവരാണ് മഹാരാഷ്‌ട്രയിലെ പാൽഘർ ജില്ലയിലെ ഗ്രാമപ്രദേശത്ത് കൊല്ലപ്പെട്ടത്. മറ്റൊരു സന്യാസിയുടെ സമാധി ക്രിയകൾക്കായി മുംബൈയിൽ നിന്നും ഗുജറാത്തിലേക്ക് പോകുന്ന വഴിക്കായിരുന്നു സംഭവം. 2020 മെയ് 24 നു 115 പേരെ മഹാരാഷ്‌ട്ര പൊലീസ് കൊലപാതകക്കുറ്റം ചുമത്തി അറസ്റ്റ് ചെയ്തു.
പൊലീസിന്റെ മുൻപിൽ വച്ചുതന്നെ സന്യാസിമാരെ ക്രൂരമർദ്ദനത്തിനും ആൾക്കൂട്ട വിചാരണയ്‌ക്കും വിധേയമാക്കുന്ന ദൃശ്യങ്ങളും പിന്നീട് പുറത്തുവന്നിരുന്നു. പൊലിസ് പ്രശ്‌നത്തിൽ ഇടപെടാൻ ശ്രമിച്ചുവെന്നും എന്നാൽ അക്രമം അവർക്ക് നേരെയും തിരഞ്ഞതോടെ നിസ്സഹായരായെന്നുമാണ് അന്നത്തെ സർക്കാർ വിശദീകരിച്ചത്. എന്നാൽ പോലീസ് ബോധപൂർവം സന്യാസിമാരെ അക്രമികൾക്ക് വിട്ടുകൊടുക്കുകയായിരുന്നു എന്ന ആരോപണവും ശക്തമാണ്.
സംഭവം നിസാരവൽക്കരിക്കാനുളള ഉദ്ധവ് താക്കറെ സർക്കാരിന്റെ ശ്രമവും വലിയ പ്രതിഷേധങ്ങൾക്ക് വഴിവെച്ചിരുന്നു. കുട്ടികളെ തട്ടിക്കൊണ്ടുപോകാൻ വന്ന കള്ളന്മാർ ആണെന്ന തെറ്റിദ്ധാരണയാണ് കൊലപാതകത്തിൽ കലാശിച്ചതെന്നായിരുന്നു സർക്കാരിന്റെ ന്യായീകരണം. എന്നാൽ ഇത് വെറുമൊരു തെറ്റിദ്ധാരണയായിരുന്നില്ല, മറിച്ച് ഹിന്ദു സന്യാസിമാരെ ഇല്ലാതാക്കാനുള്ള ഒരു വലിയ ഗൂഡാലോചനയുടെ ഭാഗമായിരുന്നുവെന്ന് പിന്നീട് പുറത്തുവന്ന റിപ്പോർട്ടുകൾ ചൂണ്ടിക്കാട്ടിയിരുന്നു. ക്രിസ്ത്യൻ മിഷണറി സംഘടനകളുടേയും ചില എൻസിപി-ഇടതു നേതാക്കളുടെയും പങ്കും കേസിൽ ഉയർന്നുവന്നിരുന്നു.
സംഭവത്തിന് ശേഷം മാസങ്ങൾ പിന്നിട്ടിട്ടും ഉദ്ധവ് സർക്കാരോ പൊലീസോ കാര്യമായ അന്വേഷണം നടത്തിയില്ല. ഇതോടെ അഖാഡ സന്യാസി നേതൃത്വം കേസ് സിബിഐക്ക് കൈമാറണമെന്ന ആവശ്യവുമായി മുന്നോട്ട് വന്നു. എന്നാൽ ഉദ്ധവ് സർക്കാർ ഇതിനു തയാറായില്ല. തുടർന്ന് സംഭവത്തിൽ എൻഐഎ, സിബിഐ അന്വേഷണങ്ങൾ ആവശ്യപ്പെട്ടുള്ള ഹർജ്ജി സുപ്രീംകോടതിയിലെത്തി. കോടതി മഹാരാഷ്‌ട്ര ഗവൺമെന്റിനോട് പ്രതികരണം ആരാഞ്ഞപ്പോഴും കേസ് സിബിഐക്ക് കൈമാറുന്നതിനെ എതിർത്ത് ഉദ്ധവ് സർ്ക്കാർ സത്യവാങ്മൂലം നൽകി.
മുഖ്യമന്ത്രി ഉദ്ധവ് താക്കറെയുടെയും അന്നത്തെ ആഭ്യന്തരമന്ത്രി അനിൽ ദേശ്മുഖിന്റെയും അസ്വാഭാവിക നടപടികൾ പലപ്പോഴും ചോദ്യം ചെയ്യപ്പെട്ടിരുന്നു. ഉദ്ധവിനും സർക്കാരിലെ സഖ്യകക്ഷിയായിരുന്ന കോൺഗ്രസിനും സംഭവത്തിൽ മറ്റ് താൽപര്യങ്ങൾ ഉണ്ടായിരുന്നുവെന്നും ആരോപണങ്ങൾ ഉയർന്നിരുന്നു.
പാൽഘർ സന്യാസിമാരുടെ കൊലപാതക കേസിലെ പ്രതികളെ സംരക്ഷിക്കാൻ സംസ്ഥാന സർക്കാർ കാര്യമായി ഇടപെട്ടുവെന്ന് തെളിയിക്കുന്നതായിരുന്നു പിന്നീടുളള നടപടികൾ. കേസ് സിബിഐക്ക് കൈമാറാൻ വിമുഖത കാണിച്ചതും സമയബന്ധിതമായി അന്വേഷണം നടത്താഞ്ഞതുമൊക്കെ വിരൽചൂണ്ടുന്നത് ഈ സംശയത്തിലേക്കാണ്. ഇതിനെല്ലാം പിന്നിൽ കോൺഗ്രസിന്റെയും രാഹുലിന്റെയും ഇടപെടൽ ഉണ്ടെന്നാണ് പവാസ്‌കറിന്റെ പുതിയ വെളിപ്പെടുത്തലുകൾ വ്യക്തമാക്കുന്നത്.