വയനാട്: കൽപ്പറ്റ സുഗന്ധഗിരിയിലെ മരംമുറിക്കേസിൽ വനംവകുപ്പ് വാച്ചറെ പ്രതി ചേർത്തേക്കും. വാച്ചറായ ജോൺസനെ പ്രതി ചേർക്കണമെന്ന് വിജിലൻസ് ശുപാർശ ചെയ്തതിന് പിന്നാലെയാണ് തീരുമാനമുണ്ടായത്. കൽപ്പറ്റ റേഞ്ചിലെ ആറ് ബിഎഫ്ഒ, അഞ്ച് വാച്ചർമാർ എന്നിവർക്കെതിരെയും നടപടിയുണ്ടാകും. ഇവരെ
സ്ഥലംമാറ്റിയേക്കുമെന്നാണ് സൂചന.
അനധികൃത മരംമുറിക്കേസിൽ ആറ് പ്രതികളുടെ ജാമ്യാപേക്ഷ കോടതി തള്ളിയിരുന്നു. ജില്ലാ പ്രിൻസിപ്പൽ സെഷൻസ് കോടതിയാണ് അപേക്ഷ തള്ളിയത്. ജാമ്യം നൽകിയാൽ പ്രതികൾ തെളിവുകൾ നശിപ്പിക്കാൻ സാധ്യതയുണ്ടെന്ന കണ്ടെത്തലിനെ തുടർന്നാണ് കോടതിയുടെ നടപടി. കേസ് അന്വേഷിക്കുന്നതിനായി മൂന്ന് ഫ്ലയിംഗ് സ്ക്വാഡ് ഡിഎഫ്ഒമാരുൾപ്പെടെ പ്രത്യേക സംഘത്തെ വനംവകുപ്പ് നിയോഗിച്ചിട്ടുണ്ട്.
കേസ് തെളിഞ്ഞതോടെ രണ്ട് വനംവകുപ്പ് ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്തിരുന്നു. ബീറ്റ് ഫോറസ്റ്റ് ഓഫീസർമാരായ കെപി സജിപ്രസാദ്, എംകെ വിനോദ് കുമാർ എന്നിവരെയാണ് സസ്പെൻഡ് ചെയ്തത്. ഔദ്യോഗിക കൃത്യനിർവ്വഹണത്തിൽ വീഴ്ച സംഭവിച്ചെന്ന് കണ്ടെത്തിയതിനെ തുടർന്നായിരുന്നു സസ്പെൻഷൻ. അനധികൃത മരംമുറി ശ്രദ്ധയിൽപ്പെട്ടിട്ടും ഉദ്യോഗസ്ഥർ ഇത് തടയുകയോ റിപ്പോർട്ട് ചെയ്യുകയോ ചെയ്തില്ലെന്ന് അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു.
സുഗന്ധഗിരി കാഡമം പ്രോജക്ടിന്‍റെ ഭാഗമായി പതിച്ചു നൽകിയ ഭൂമിയിലാണ് മരംമുറി നടന്നത്. വനംവകുപ്പ് അറിയാതെ 71 മരങ്ങളാണ് മുറിച്ചുമാറ്റിയത്. നാട്ടുകാർക്ക് ഭീഷണിയായി നിൽക്കുന്ന മരങ്ങൾ മുറിച്ചുമാറ്റാനുള്ള അനുമതിയുടെ മറവിലാണ് 71 മരങ്ങൾ മുറിച്ചു കടത്തിയത്. ഇതിന് ഒത്താശ ചെയ്ത് കൊടുത്തത് വനം വാച്ചർ ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥരാണെന്നും കണ്ടെത്തിയിരുന്നു.