ന്യൂഡൽഹി: രാമനവമി ദിനത്തോടനുബന്ധിച്ച് മണലിൽ ശ്രീരാമന്റെ ശില്പം നിർമിച്ച് മണൽ കലാകാരനായ സുദർശൻ പട്നായിക്. ഒഡീഷയിലെ പുരി ബീച്ചിലാണ് ഇത്തവണയും സുദർശൻ ശില്പം ഒരുക്കിയത്. അദ്ദേഹത്തിന്റെ വിദ്യാർത്ഥികളോടൊപ്പമാണ് സുദർശൻ ശില്പം നിർമിച്ചത്. എല്ലാവർക്കും രാമനവമി ആശംസകളെന്ന് കുറിച്ചുകൊണ്ട് എക്സിലാണ് അദ്ദേഹം ചിത്രം പങ്കുവച്ചത്.
വിവിധ നിറങ്ങൾ ചാലിച്ചാണ് ശ്രീരാമന്റെ ശില്പം നിർമിച്ചിരിക്കുന്നത്. ശ്രീരാമൻ വിശ്രമിക്കുന്നതാണ് ശില്പം. രാജ്യത്തുടനീളമുള്ള വിശ്വാസികൾ രാമനവമി ആഘോഷിക്കുകയാണ്. രാമക്ഷേത്രത്തിന്റെ പ്രാണപ്രതിഷ്ഠയ്‌ക്ക് ശേഷമുള്ള ആദ്യ രാമനവമി ആയതിനാൽ അയോദ്ധ്യയിലും വിപുലമായ ആഘോഷങ്ങളാണ് നടക്കുന്നത്.
രാമക്ഷേത്രത്തിന്റെ പ്രാണപ്രതിഷ്ഠക്ക് മുന്നോടിയായി ശ്രീരാമന്റെ പടുകൂറ്റൻ ശില്പം സുദർശൻ പട്നായിക് നിർമ്മിച്ചിരുന്നു. രാമന്റെ രൂപത്തോടൊപ്പം പ്രധാനമന്ത്രിയെയും ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെയും ഉൾപ്പെടുത്തിയതായിരുന്നു മണൽശില്പം. 23 അടി ഉയരവും 55 അടി വീതിയുമുള്ള ശില്പം ലോകത്തിലെ തന്നെ ഏറ്റവും വലിയ ശ്രീരാമന്റെ മണൽ ശില്പം എന്ന റെക്കോർഡും സ്വന്തമാക്കിയിരുന്നു.
ലോകമെമ്പാടും നടന്ന 65-ലധികം അന്താരാഷ്‌ട്ര സാൻഡ് ആർട്ട് മത്സരങ്ങളിൽ പങ്കെടുത്ത വ്യക്തിയാണ് സുദർശൻ പട്നായിക്. അദ്ദേഹത്തിന്റെ കഴിവിലൂടെ നിരവധി അംഗീകാരങ്ങളും പുരസ്കാരങ്ങളും നേടിയിട്ടുണ്ട്.