ബനിഹാൾ: രാഹുലിനെതിരെ രൂക്ഷവിമർശനവുമായി മുൻ കോൺഗ്രസ് നേതാവ് ഗുലാം നബി ആസാദ്. ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിൽ നിന്ന് ജനവിധി തേടാൻ രാഹുൽ തയ്യാറാകുന്നില്ലെന്നും ന്യൂനപക്ഷ മേഖലകളിൽ അഭയാർത്ഥിയായി ചേക്കേറുകയാണെന്നും ഗുലാം നബി ആസാദ് വിമർശിച്ചു. കശ്മീരിലെ ബനിഹാളിൽ തെരഞ്ഞെടുപ്പ് പരിപാടിയിൽ സംസാരിക്കുകയായിരുന്നു ഡെമോക്രാറ്റിക് പ്രോഗ്രസീവ് ആസാദ് പാർട്ടി ചെയർമാൻ കൂടിയായ ഗുലാം നബി ആസാദ്.
അമേഠിയിൽ മത്സരിക്കാൻ തയ്യാറാകാതെ വയനാട്ടിൽ വീണ്ടും മത്സരിക്കാനുളള രാഹുലിന്റെ തീരുമാനം പരാമർശിച്ചായിരുന്നു ഗുലാം നബി ആസാദിന്റെ വാക്കുകൾ. രാഹുൽ ബിജെപിക്കെതിരെ ധീരമായി പോരാടുന്നുവെന്ന കോൺഗ്രസിന്റെ അവകാശവാദം അദ്ദേഹം തളളിക്കളഞ്ഞു. കോൺഗ്രസ് ഇങ്ങനെ അവകാശപ്പെടുമ്പോഴും രാഹുലിന്റെ പ്രവൃത്തികൾ അതിന് ഘടകവിരുദ്ധമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ബിജെപിയുമായി നേരിട്ടുളള പോരാട്ടത്തിന് രാഹുൽ വിമുഖത കാണിക്കുകയാണ്. സുരക്ഷിത സീറ്റുകൾ തേടാനാണ് താൽപര്യം.
സ്വന്തം നിലയിൽ ഒന്നും ചെയ്യാൻ കഴിവില്ലാത്തവരാണ് രാഹുലും നാഷണൽ കോൺഫറൻസ് നേതാവ് ഒമർ അബ്ദുളളയുമെന്ന് ഗുലാം നബി ആസാദ് വിമർശിച്ചു. എല്ലാം കൈയ്യിൽ കിട്ടിയിട്ടുളളവരാണ് രണ്ടുപേരും. ഒരിക്കലും ഒരു ത്യാഗം പോലും ഒന്നിനും ചെയ്തിട്ടില്ല. ഇന്ദിരാഗാന്ധിയുടെയും ഷെയ്ഖ് അബ്ദുളളയുടെയും രാഷ്‌ട്രീയ പാരമ്പര്യം ആസ്വദിക്കുക മാത്രമാണ് ഇരുവരും ചെയ്തിട്ടുളളതെന്നും ഗുലാം നബി ആസാദ് തുറന്നടിച്ചു.