ചെന്നൈ: 2024ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ ആദ്യഘട്ട വോട്ടെടുപ്പ് നാളെ നടക്കുകയാണ്. 21 സംസ്ഥാനങ്ങളിലായി 102 മണ്ഡലങ്ങളിലാണ് ആദ്യ ഘട്ട വോട്ടെടുപ്പ് നടക്കുന്നത്. ഈ മണ്ഡലങ്ങളിൽ ഇന്ന് നിശബ്ദ പ്രചാരണമാണ് നടക്കുന്നത്.
ആദ്യഘട്ട വോട്ടെടുപ്പ് നടക്കുന്ന സംസ്‌ഥാനങ്ങളിലൊന്നായ തമിഴ്‌നാടിനെ സംബന്ധിച്ചിടത്തോളം 39 ലോക്‌സഭാ മണ്ഡലങ്ങളിലേക്കും നിയമസഭാ മണ്ഡലമായ വിളവങ്കോടിലേക്കുമാണ് (ഉപതെരഞ്ഞെടുപ്പ്) നാളെ രാവിലെ 7 മുതൽ വൈകിട്ട് 6 വരെ തെരഞ്ഞെടുപ്പ് നടക്കുന്നത്. ഇതുവരെ എഐഎഡിഎംകെയും ഡിഎംകെയും തമ്മിലുള്ള മത്സരത്തിന് സാക്ഷ്യം വഹിച്ച സംസ്‌ഥാനം തീപ്പൊരി നേതാവ് അണ്ണാമലൈ കുപ്പുസ്വാമിയുടെ വരവിനു ശേഷം ഒരു ത്രികോണ മത്സരത്തിനാണ് സാക്ഷ്യം വഹിക്കുന്നത്.
തെരഞ്ഞെടുപ്പ് കമ്മീഷന്റെ അന്തിമ കണക്ക് പ്രകാരം സംസ്‌ഥാനത്ത് 39 ലോക്‌സഭാ മണ്ഡലങ്ങളിലായി 950 സ്ഥാനാർത്ഥികളാണ് മത്സരരംഗത്തുള്ളത്. കേന്ദ്രഭരണപ്രദേശമായ പോണ്ടിച്ചേരിയിൽ 26 സ്‌ഥാനാർത്ഥികളും ഉപതിരഞ്ഞെടുപ്പ് നടക്കുന്ന വിളവങ്കോട് മണ്ഡലത്തിൽ 10 സ്ഥാനാർത്ഥികളുമാണ് മത്സരിക്കുന്നത്.
അന്തിമ സ്ഥാനാർത്ഥി പട്ടിക പുറത്തുവന്നതു മുതൽ ശക്തമായ പ്രചാരണമാണ് സംസ്ഥാനത്ത് നടക്കുന്നത്. സ്ഥാനാർത്ഥികൾക്ക് പുറമേ രാഷ്‌ട്രീയ പാർട്ടി നേതാക്കളും തങ്ങളുടെ സ്ഥാനാർത്ഥികൾക്ക് വോട്ട് തേടിക്കൊണ്ട് സജീവമായി രംഗത്തുണ്ടായിരുന്നു. ഈ വർഷത്തിൽ മാത്രം എട്ടു തവണ സംസ്ഥാനം സന്ദർശിച്ച പ്രധാനമന്ത്രി മോദിക്ക് പുറമേ , കേന്ദ്ര മന്ത്രിമാരായ അമിത് ഷാ, രാജ്‌നാഥ് സിംഗ്, നിർമ്മല സീതാരാമൻ, ബിജെപി ദേശീയ അദ്ധ്യക്ഷൻ ജെ പി നദ്ദ എന്നിവരുൾപ്പെടെ ബിജെപി സ്ഥാനാർത്ഥികൾക്ക് വേണ്ടി സംസ്ഥാനത്ത് പ്രചാരണം നടത്തി.
കോൺഗ്രസ് ഉൾപ്പെടെ ഏഴ് പാർട്ടികളുടെ കൂടി പിന്തുണയോടെയാണ് ഭരണകക്ഷിയായ ഡിഎംകെ മത്സരത്തിനിറങ്ങിയിരിക്കുന്നത്. ഡിഎംകെ 22 സീറ്റുകളിലും കോൺഗ്രസ് (9 സീറ്റുകൾ), സിപിഐ എം (2), സിപിഐ (2), ഇന്ത്യൻ മുസ്ലീം ലീഗ് (1), വിടുതലൈ ചിരുതൈകൾ പാർട്ടി (2), മറുമലർച്ചി ദ്രാവിഡ മുന്നേറ്റ കഴകം (1) എന്നിങ്ങനെയാണ് മത്സരിക്കുന്നത്. ഇവരെ കൂടാതെ കൊങ്ങുനാട് മക്കൾ ദേശിയ കച്ചി (കെഎംഡികെ)യും ഡിഎംകെയുടെ ചിഹ്നം ഉപയോഗിക്കും.
മറുവശത്ത്, ദേശിയ മുർപ്പോക്ക് ദ്രാവിഡ കഴകം (5 സീറ്റുകൾ) ഉൾപ്പെടെ നാല് പാർട്ടികളുമായി സഖ്യമുണ്ടാക്കിയ എഐഎഡിഎംകെ 34 സീറ്റുകളിൽ മത്സരിക്കും . ഇവരെ കൂടാതെ, പുതിയ തമിഴകം, സോഷ്യൽ ഡെമോക്രാറ്റിക് പാർട്ടി ഓഫ് ഇന്ത്യ (എസ്ഡിപിഐ) എന്നിവയുടെ സ്ഥാനാർത്ഥികൾ എഐഎഡിഎംകെ ചിഹ്നത്തിൽ മത്സരിക്കും.
അതേസമയം,ഒമ്പത് പാർട്ടികളുമായി സഖ്യമുണ്ടാക്കിയ ബിജെപി സംസ്‌ഥാനത്ത് 23 സീറ്റുകളിൽ ആണ് മത്സരിക്കുന്നത് . ഇതിൽ പട്ടാളി മക്കൾ പാർട്ടി (10 സീറ്റുകൾ), തമിഴ് മാനില കോൺഗ്രസ് (മൂപ്പനാർ) (3), എഐഎഡിഎംകെയിലെ മുൻ മുഖ്യമന്ത്രി ഒ. പനീർസെൽവം (1) വിഭാഗം, ടിടിവി ദിനകരന്റെ നേതൃത്വത്തിലുള്ള അമ്മ മക്കൾ മുന്നേറ്റ കഴകം (2) എന്നിവയും ഉൾപ്പെടുന്നു. ഭാരതീയ ജനനായക പാർട്ടി, പുതിയ നീതി പാർട്ടി, തമിഴക മക്കൾ മുന്നേറ്റ കഴകം എന്നിവയും ബിജെപി ചിഹ്നത്തിൽ മത്സരിക്കും.
ആകെ 6.19 കോടി വോട്ടർമാരുള്ള സംസ്‌ഥാനത്ത് 3.15 കോടിവോട്ടർമാരും സ്ത്രീകളാണ്. 3.04 കോടിയാണ് പുരുഷവോട്ടർമാരുടെ എണ്ണം. 8294 ട്രാൻസ്‌ജെൻഡർ വോട്ടർമാരും, 9.18 ലക്ഷം കന്നി വോട്ടർമാരും, നൂറോ അതിലധികമോ പ്രായമുള്ള 8765 വോട്ടർമാരും സംസ്‌ഥാനത്തുണ്ട്. ജൂൺ 4 ആണ് വോട്ടെണ്ണൽ.