മാഹി: 2024ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ ആദ്യഘട്ട വോട്ടെടുപ്പ് ഇന്ന് നടക്കും. കേന്ദ്രഭരണ പ്രദേശമായ പുതുച്ചേരിയുടെ ഭാഗമായ മാഹിയിലെ ജനങ്ങളും ഇന്ന് പോളിംഗ് ബൂത്തിലേക്ക് എത്തുമ്പോൾ എല്ലാം നിയന്ത്രിക്കുന്നത് സ്ത്രീകളാണെന്ന പ്രത്യേകതയും ഈ മണ്ഡലത്തിനുണ്ട്. കേരളത്തിനോട് അടുത്ത് കിടക്കുന്ന പ്രദേശമാണ് മാഹിയെങ്കിലും കേന്ദ്രഭരണപ്രദേശമാണിത്. ലോക്‌സഭയിലേക്കുള്ള ആദ്യഘട്ട തെരഞ്ഞെടുപ്പ് ഇന്ന് നടക്കുമ്പോൾ, തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരും സുരക്ഷാജീവനക്കാരുമുൾപ്പെടെ വോട്ടെടുപ്പ് നിയന്ത്രിക്കുന്നത് മുഴുവൻ സ്ത്രീകളാണ്.
മണ്ഡലത്തിൽ 31 പോളിംഗ് ബൂത്തുകളാണുള്ളത്. ഇതിൽ പ്രിസൈഡിങ് ഓഫീസർ മുതൽ പ്രധാന ജീവനക്കാരെല്ലാം സ്ത്രീകളാണ്. സുരക്ഷ ഒരുക്കുന്നതിന്റെ ഭാഗമായി 30 സിഐഎസ്എഫ്, 90 സിഎസ്എഫ്, 60 വനിതാ പൊലീസ് ഉദ്യോഗസ്ഥരും പുതുച്ചേരിയിൽ നിന്ന് മാഹിയിലെത്തിയിട്ടുണ്ട്.
31,038 വോട്ടർമാരാണ് മാഹിയിലുള്ളത്. രാവിലെ ഏഴ് മുതൽ വൈകിട്ട് ആറ് വരെ വോട്ടെടുപ്പ് നടക്കും. രണ്ട് ബാലറ്റ് യൂണിറ്റുകളും ഓരോ ബൂത്തിലുണ്ടാകും. 26 സ്ഥാനാർത്ഥികളാണ് ജനവിധി തേടി പുതുച്ചേരിയിൽ മത്സരിക്കുന്നത്. ഇതിൽ എൻഡിഎ സ്ഥാനാർത്ഥിയും ആഭ്യന്തര വകുപ്പ് മന്ത്രിയുമായ എ. നമശിവായവും ഇൻഡി മുന്നണിയിലെ വി. വൈദ്യലിംഗവും തമ്മിലായിരിക്കും ഇന്ന് കടുത്ത പോരാട്ടം നടക്കുക.